വടകരയില്‍ ആര്‍എംപി കറുത്ത കുതിരയാകുമോ?
വടകര ലോകസഭാ മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിനെ സംബന്ധിച്ച തീര്‍ത്തും ഒരു അഗ്നി പരീക്ഷണമാണ്. ടിപി ചന്ദശേഖരനെ വെട്ടിയ 52 വെട്ടില്‍ പാതിയും കൊണ്ടത് സിപിഎമ്മിന് തന്നെയാണ്. ടിപി വധത്തോടെ സിപിഎം പ്രതിരോധത്തിലായെന്ന് മാത്രമല്ല അതുവരെ വളര്‍ച്ചയെത്താത്ത പാര്‍ട്ടിയായിരുന്ന ആര്‍എംപി പെട്ടന്നങ്ങ് വളര്‍ന്ന് പന്തലിക്കുകയും ചെയ്തു. ടിപി കേസ് ജനവികാരമായതുകൊണ്ട് പാര്‍ട്ടിഭേദമില്ലാതെയാകും ഇവിടെ സിപിഎമ്മിനെ തിരിച്ചടി കൊള്ളുക.
എല്ലാം കണക്കുകൂട്ടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വടകരയില്‍ കരുതി തന്നെയാണ്. സോളാര്‍ കേസ് അല്പമൊന്ന് തിരിച്ചടിയാകുമെങ്കിലും ടിപി കേസിന്റെ അന്വേഷണവും മറ്റും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് സീറ്റുറപ്പിക്കാനുള്ള തത്രപ്പാടിലാണ്.
തലശ്ശേരി, പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടകര ലോക സഭാമണ്ഡലം. ഈ തിരഞ്ഞെടുപ്പ് മുതല്‍ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങള്‍ വടകര ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടും. ഇതില്‍ സിപിഎമ്മിന് നല്ല സ്വധീനമുള്ള സ്ഥലമാണ് കൂത്തുപറമ്പ്.
2004ലും 2009ലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ തന്നെയായിരുന്നു ഇവിടെ മത്സരം. 2004ല്‍ സതീദേവിയും 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിജയ്ച്ചു. രണ്ട് പ്രാവശ്യവും എതിര്‍ സ്ഥാനത്തുണ്ടായിരുന്നത് ബിജെപിയുടെ കെപി ശ്രീശനായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നിട്ടു കൂടി 2009ല്‍ ടിപി ചന്ദ്രശേഖരന്‍ വടകര ലോകസഭാമണ്ഡലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. മുല്ലപ്പള്ളി 48 ശതമാനവും സതീദേവി 42 ശതമാനവും വോട്ട് നേടിയ പൊരിഞ്ഞ മത്സരമാണ് കഴിഞ്ഞ പ്രാവശ്യം വടകരയില്‍ കണ്ടത്.
ഈ പ്രാവശ്യം രമയുടെ നേതൃത്വത്തില്‍ ശക്തമായി തന്നെ ആര്‍എംപി ഉര്‍ന്നുവരുന്നുണ്ട്. കേരളയാത്രയും മറ്റും അതിന്റെ ഭാഗമാണ്. കേരളത്തില്‍ കാലുറച്ചില്ലെങ്കിലും എഎപിയെയും പേടിക്കേണ്ട സ്ഥിതിയാണ്. ഈ കണക്കിന് പോയാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു സ്ഥിതിയായിരിക്കും വടകരയിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ടിപി വധത്തോടെ ജനകീയമായ ആര്‍എംപി ചെറിയതോതിലെങ്കിലും ഒരു ദില്ലി എഎപി ആകില്ലെന്നാര് കണ്ടു.