രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ വയനാട്... ചെക്ക് വിളിക്കാൻ സുനീറും തുഷാറും.. എന്തും സംഭവിക്കാം!
Recommended Video
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മത്സരിക്കാനായി ഉറപ്പിച്ചതോടെ വയനാട് രാജ്യത്തെ തന്നെ വിവിഐപി മണ്ഡലം. കോണ്‍ഗ്രസിന്റെ ഇത്രയും സമുന്നതനായ നേതാവ് കേരളം മത്സരത്തിനായി തെരഞ്ഞെടുക്കുന്നത് ഇതാദ്യം. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫ് മുന്നണി ഒന്നാകെ തന്നെ വലിയ ആഹ്ലാദത്തിലും ആവേശത്തിലും.
സംസ്ഥാനത്തൊട്ടാകെ തന്നെ തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ രാഹുലിന്റെ വരവിനാകുമെന്ന് അവര്‍ കരുതുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ സംസ്ഥാന നിര്‍വാഹക സമതി അംഗവും യുവ നേതാവുമായ പി.പി. സുനീര്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളി എന്നിവരാണ് രാഹുലിനോട് എറ്റുമുട്ടുന്ന പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍.
സസ്പെൻസിനൊടുവിൽ രാഹുൽ
രാഹുല്‍ എത്തുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും തീരുമാനം നീണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തേയും അണികളേയും ഒരുപോലെ വിഷമത്തിലാക്കിയിരുന്നു.കേരളവും തമിഴ്‌നാടും കര്‍ണാടകവും തൊട്ടുതൊട്ടുകിടക്കുന്ന മണ്ഡലം എന്ന നിലയിലാണ് വയനാട് തെരഞ്ഞെടുത്തതെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഏററവും സുരക്ഷിത മണ്ഡലമാണ് വയനാട്. മുഴവന്‍ ദക്ഷിണേന്ത്യയുടേയും സ്വഭാവവും പ്രാതിനിധ്യവും ഇവിടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്ക് കൂട്ടുന്നു. ഇതിന്റെ അനുരണനം ദക്ഷിണേന്ത്യ മുഴുവന്‍ പടരും. കേരളത്തിലെ മറ്റ് മണ്ഡങ്ങളിലും രാഹുലിന്റെ സാന്നിധ്യം കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണം ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
വയനാടിന്റെ ഭൂമിശാസ്ത്രം
വയനാട്, മലപ്പുറം, കോഴിക്കോട് എന്നി മൂന്നു ജില്ലകളിലായി പരന്ന് കിടക്കുന്നതാണ് വയനാട് മണ്ഡലം. വയനാട്ടിലെ കല്‍പ്പറ്റയും മാനന്തവാടിയും സുല്‍ത്താന്‍ബത്തേരിയും, മലപ്പുറത്തെ നിലമ്പൂരും ഏറനാടും വണ്ടൂരും, കോഴിക്കോട്ടെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പാര്‍ലമെന്റ് മണ്ഡലം. കോണ്‍ഗ്രസിനും യുഡിഎഫിനും വ്യക്തമായ ആധിപത്യമുള്ള മണ്ഡലത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം പറയുന്നത് കോണ്‍ഗ്രസ് വാഴ്ചയുടെ ഗാഥകള്‍. 2009ലായിരുന്നു മണ്ഡലം രൂപം കൊണ്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് നേടിയത് 1,53,439 വോട്ടിന്റെ ഭൂരിപക്ഷം, എം.ഐ. ഷാനവാസ് തന്നെ രണ്ടാം ഊഴത്തിനിറങ്ങിയ 2014 ല്‍ ഭൂരിപക്ഷം 20,870 ആയി ചുരുങ്ങി.
ആര് നിർണയിക്കും വിജയം?
2014ല്‍ ഒട്ടാകെ 12,49,420 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 9,15,138 പേര്‍ വോട്ട് ചെയ്തു. 73.25 ശതമാനം പോളിംഗ്. എം.ഐ. ഷാനവാസിന് 3,77,035 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 3,56, 165 വോട്ടുകളും ബിജെപി പി.എല്‍. രശ്മില്‍ നാഥിന് 80, 752 വോട്ടുകളും ലഭിച്ചു. ഇക്കുറി 13,25,788 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 6,70,002 സ്ത്രീകളും 6,55,786 പുരുഷന്‍മാരും. 2014ലെ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ ഉണ്ടായിരുന്നുവെങ്കില്‍ 2016 ആയപ്പോഴേക്കും അത് മൂന്നു മണ്ഡലങ്ങളില്‍ മാത്രമായി ചുരുങ്ങി. നാലിടത്ത് എല്‍ഡിഎഫ് വിജയിച്ചു.
കണക്ക് വേറെ രാഹുൽ വേറെ
രാഹുല്‍ ഗാന്ധി എത്തിയതോടെ ഇത്തരം കണക്കുകള്‍ക്കപ്പുറത്തേയ്ക്ക് കോണ്‍ഗ്രസ് പോകുന്നു. എം.ഐ. ഷാനവാസ് 2009ല്‍ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയെങ്കിലുമായി ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വമൊക്കെ മാറിയിരിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും വര്‍ധിതാവേശത്തില്‍. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിനെ മണ്ഡലത്തിലേക്ക് നിശ്ചയിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ പേര് ഉയര്‍ന്നതോടെ അദ്ദേഹം പിന്‍വാങ്ങിയിരുന്നു.രാഹുലിന്റെ വയനാട് മത്സരിക്കാനുള്ള തീരുമാനം ഇടതു പാര്‍ട്ടികളില്‍ കടുത്ത അസന്തുഷ്ടി പരത്തിയിട്ടുണ്ടെങ്കിലും അവര്‍ നിലവില്‍ ഫില്‍ഡ് ചെയ്തിട്ടുള്ള സിപിഐയുടെ പി.പി.സുനീറിനെ തന്നെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി കഴിഞ്ഞു.
സുനീർ പിന്മാറുന്ന പ്രശ്നമില്ല
കഴിഞ്ഞ മൂന്നാഴ്ചകളായി സുനിര്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്. സിപിഐ സംസ്ഥാന നിര്‍വാഹക സമതി അംഗവും എല്‍ഡിഎഫ് ജില്ല ജില്ല കണ്‍വീനറുമാണ് ഈ യുവ നേതാവ്. രാഹുല്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് തുഷാര്‍ വെള്ളാപ്പളളിയെ എന്‍ഡിഎ കളത്തിലിറക്കുന്നത്. നേരത്തെ ഇവിടെ പൈലി വാത്യാട്ടിനെ മത്സരിപ്പിക്കാനാണ് ബിഡിജെഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരത്തിനിറങ്ങിയ പശ്ചാത്തലത്തില്‍ തൃശൂരില്‍ മത്സരിക്കുന്ന തുഷാര്‍ വയനാട്ടിലേക്ക് മാറുകയായിരുന്നു. തൃശൂരില്‍ തുഷാര്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാനാര്‍ഥിയെ പുനര്‍നിശ്ചയിച്ചത്.
താരമണ്ഡലമാകും
രാഹുല്‍ എത്തിയ പശ്ചാത്തലത്തില്‍ പ്രചാരണത്തിന്റെ ഉള്ളടക്കം എന്തായാലും രാഷ്ട്രീയത്തില്‍ തന്നെയാവും ഊന്നുക. വിശേഷിച്ചും ദേശീയ രാഷ്ട്രീയത്തില്‍. മലയും വയലും അതിരിടുന്ന വയനാടിന്റെ വികസനം പ്രധാന പ്രശ്‌നമമാണ്. ടൂറിസം അടിസ്ഥാനമാക്കിയുള്ള പ്രാദേശിക വികസനവും പരിസ്ഥിതി പ്രശനങ്ങളും ആദിവാസി മേഖല എന്ന നിലയിലുള്ള സവിശേഷ പ്രശ്‌നങ്ങളുമൊക്കെ ഇവിടെയുണ്ട്. മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നു തുടങ്ങി സംസ്ഥാനത്തെ മറ്റ് ഇടങ്ങളിലൊന്നുമില്ലാത്ത സവിശേഷ സാഹചര്യങ്ങളാണ് മണ്ഡലത്തിലേത്.
വ്യക്തിപ്രഭാവത്തിലേക്ക് ചുരുങ്ങുമോ?
എന്നാല്‍ രാഹുല്‍ എന്ന താര സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ വരും നാളുകളില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് വ്യക്തിപ്രഭാവത്തിലേക്ക് പ്രചാരണം കേന്ദ്രീകരിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. രാഹുല്‍ എത്തിയതോടെ വയനാട് ആഗോള മാധ്യമങ്ങളിലെ വാര്‍ത്തയായി തീര്‍ന്നിരിക്കുന്നു. വരും നാളുകളില്‍ എല്ലാ മുന്നണികളുടേയും സ്റ്റാര്‍ കാമ്പയിനര്‍മാര്‍ ഈ മണ്ഡലത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ടൂറിസത്തിന്റേയും വല്ലപ്പോഴും മാവോവേട്ടകളുടേയും വാര്‍ത്തകളുടേയും വിവാദത്തിന്റേയും പേരില്‍ ആഗോള -ദേശീയ മാധ്യമങ്ങളില്‍ ഇടം നേടിയ വയനാട് ഇതാ, ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ ലോകമെങ്ങുമുള്ള മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.