രമേശ് ചെന്നിത്തലയുടെ ദൗർഭാഗ്യങ്ങൾ...; യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നതിന്റെ ഉത്തരങ്ങളും...

ആരായിരിക്കും കേരളത്തിലെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം തികച്ചില്ല ഇനി. അതിനിടെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ടിന്റെ ആഘോഷവും.

കേരളത്തില്‍ പാര്‍ട്ടി ചുമതലകള്‍ ഒന്നുമില്ലാത്ത ഉമ്മന്‍ ചാണ്ടി ദിവസങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതോടെയായിരുന്നു ആരായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യം പെട്ടെന്നുയര്‍ന്നത്.ആ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി തന്ത്രപരമായ മറുപടി നല്‍കി ഒഴിഞ്ഞെങ്കിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ ആ ചോദ്യത്തിന്റെ ഉത്തരം തേടുന്നുണ്ട് കേരളം.

അതിന് മുമ്പ് രമേശ് ചെന്നിത്തല എന്ന നേതാവിന്റെ രാഷ്ട്രീയ ചരിത്രം ഒന്ന് പരിശോധിക്കാം. 16 വര്‍ഷം മുമ്പ് കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയില്‍ എത്തിയ, ഏറ്റവും അധികം കാലം കെപിസിസി പ്രസിഡന്റ് പദവിയില്‍ ഇരുന്ന, ഏറ്റവും ചെറിയ പ്രായത്തില്‍ മന്ത്രിയായ, ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന രമേശ് ചെന്നിത്തല എന്ന രമേശ് രാമകൃഷ്ണൻ നായര്‍...

ചെറുപ്പക്കാരനായ മന്ത്രി

ചെറുപ്പക്കാരനായ മന്ത്രി

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ മന്ത്രി എന്ന റെക്കോര്‍ഡ് രമേശ് ചെന്നിത്തലയ്ക്ക് സ്വന്തമാണ്. 1986 ല്‍ തന്റെ 28-ാം വയസ്സില്‍ ആയിരുന്നു രമേശ് ചെന്നിത്തല കേരളത്തിന്റെ ഗ്രാമ വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ കരുണാകരന്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി.

കരുണാകരന്റെ സ്വന്തം

കരുണാകരന്റെ സ്വന്തം

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രണ്ട് പ്രധാന ചേരികളായിരുന്നു കെ കരുണാകരന്റേയും എകെ ആന്റണിയുടേയും. രമേശ് ചെന്നിത്തല എക്കാലത്തും കരുണാകരനൊപ്പമായിരുന്നു. ദേശീയതലത്തില്‍ ഇന്ദിര ഗാന്ധിയുടെ ഏറ്റവും വിശ്വസസ്തനായ നേതാവായിരുന്നു കരുണാകരന്‍. ചെന്നിതലയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ കെ കരുണാകരന്റെ പിന്തുണ ചെറുതായിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

കെഎസ് യു വളര്‍ച്ച

കെഎസ് യു വളര്‍ച്ച

1970 ല്‍ ചെന്നത്തല ഹൈസ്‌കൂളിലെ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായിട്ടാണ് തുടക്കം. പിന്നീട് മാവേലിക്കര താലൂക്ക് ജനറല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ ട്രഷറല്‍, ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നിങ്ങനെയായി 1978 ല്‍ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആയി. 1980 കെഎസ് യു സംസ്ഥാന പ്രസിഡന്റും 1982 എന്‍എസ് യു ദേശീയ പ്രസിഡന്റും ആയി.

യൂത്ത് കോണ്‍ഗ്രസ്സ് വളര്‍ച്ച

യൂത്ത് കോണ്‍ഗ്രസ്സ് വളര്‍ച്ച

എന്‍എസ് യു പ്രസിഡന്റ് ആയിരിക്കെ ആണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1985 ആയപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി. തൊട്ടടുത്ത വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. 1990 എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായും നിയമിതനായി.

യുവാക്കളിലെ സര്‍വ്വശക്തന്‍

യുവാക്കളിലെ സര്‍വ്വശക്തന്‍

കോണ്‍ഗ്രസിലെ യുവ നേതാക്കളിലെ സര്‍വ്വശക്തനായി മാറിയിരുന്നു അപ്പോഴേക്കും രമേശ് ചെന്നിത്തല. ഇതിനിടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 1989 ല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരിക്കുമ്പോള്‍, ആ കമ്മിറ്റിയിലെ അംഗമായിരുന്നു ഇപ്പോഴത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത പിന്നീട് കോണ്‍ഗ്രസ് തന്നെ വിട്ടു.

രാജീവിന്റെ പ്രിയങ്കരന്‍

രാജീവിന്റെ പ്രിയങ്കരന്‍

കെഎസ് യു കാലം തൊട്ടേ രാജീവ് ഗാന്ധിയുടെ പ്രിയപ്പെട്ടവനായിരുന്നു മാറിയിരുന്നു രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഈ ഒരു സ്വാധീനവും പ്രകടമായിരുന്നു. അതോടൊപ്പം തന്നെ ഇംഗ്ലീഷും ഹിന്ദിയും അനായേസേന കൈകാര്യം ചെയ്യാനുള്ള കഴിവുകൂടി ആയപ്പോള്‍ ദേശീയ നേതൃത്വത്തിന് ചെന്നിത്തല കൂടുതല്‍ പ്രിയപ്പെട്ടവനായിമാറി.

പരമോന്നത കമ്മിറ്റിയില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ മുമ്പേ

പരമോന്നത കമ്മിറ്റിയില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ മുമ്പേ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ( കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി- സിഡബ്ല്യുസി) ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റി. അങ്ങനെയുള്ള പ്രവര്‍ത്തക സമിതിയില്‍ 2004 ല്‍ അംഗമായ ആളാണ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുത്തത് 2018 ല്‍ ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.

ദേശീയ രാഷ്ട്രീയത്തിലെ കളികള്‍

ദേശീയ രാഷ്ട്രീയത്തിലെ കളികള്‍

1989, 1991, 1996, 1999 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തി രമേശ് ചെന്നിത്തല. ഇതിനിടെ 1998 ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. 2011 ല്‍ ഏഴ് സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. അടുത്ത വര്‍ശം അഞ്ച് സംസ്ഥാനങ്ങളുടെ പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. ഇതിന് ശേഷമായിരുന്നു പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്നത്.

ഏറ്റവും വലിയ ആഘാതം

ഏറ്റവും വലിയ ആഘാതം

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം ആയിരുന്നു 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. മാവേലിക്കരയില്‍ സിഎസ് സുജാതയ്ക്ക് മുന്നില്‍ രമേശ് ചെന്നിത്തല എന്ന അതികായന്‍ അടിയറവ് പറയേണ്ടി വന്നു. അന്ന് ചെന്നിത്തല മാത്രമല്ല വിഎം സുധീരനടക്കമുള്ള 19 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.

ക്യാബിനറ്റ് മന്ത്രിയാകേണ്ടിയിരുന്ന ആള്‍

ക്യാബിനറ്റ് മന്ത്രിയാകേണ്ടിയിരുന്ന ആള്‍

2004 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയാകേണ്ടിയിരുന്ന ആളാണ് ചെന്നിത്തല എന്ന് നിസ്സംശയം പറയാം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഒരുപക്ഷേ, മറ്റൊന്നായി മാറുമായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമുഖങ്ങളില്‍ ഒന്നായും ചെന്നിത്തല മാറിയേനെ.

കരുണാകരന്റെ കലാപം

കരുണാകരന്റെ കലാപം

സോണിയ ഗാന്ധി കെ കരുണാകരന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം അക്കാലത്ത് സജീവമായിരുന്നു. കേരളത്തിലാണെങ്കില്‍ ആന്റണി ഗ്രൂപ്പും കരുണാകരന്‍ ഗ്രൂപ്പും തമ്മിലുള്ള പോരും രൂക്ഷം. എകെ ആന്റണി സോണിയ ഗാന്ധിയുമായി അത്രയേറെ അടുപ്പം സൂക്ഷിക്കുന്ന ആളും. ഒടുവില്‍ 2005 ല്‍ കെ കരുണാകരനും മകന്‍ മുരളിയും കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. കരുണാകരന്റെ പ്രിയശിഷ്യന്‍ ആയിരുന്ന രമേശ് ചെന്നിത്തല അപ്പോഴും കോണ്‍ഗ്രസില്‍ തന്നെ അടിയുറച്ച് നില്‍ക്കുകയും ചെയ്തു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

കരുണാകരന്‍ ഡിഐസി രൂപീകരിച്ച അതേ വര്‍ഷം തന്നെയാണ് രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നതും. തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം കെപിസിസി അധ്യക്ഷസ്ഥാനം ചെന്നിത്തല ഏറ്റെടുത്തു. പിന്നീട് 2014 വരെ 9 വര്‍ഷം കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ ചെന്നിത്തലയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ വലിയ പ്രശ്‌നങ്ങളില്ലാതെ ദീര്‍ഘകാലം നയിച്ച അപൂര്‍വ്വം അധ്യക്ഷന്‍മാരില്‍ ഒരാളാണ് ചെന്നിത്തലയെന്ന് നിസ്സംശയം പറയാം.

മികച്ച പ്രസിഡന്റ്

മികച്ച പ്രസിഡന്റ്

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ ഒരു സീറ്റ് മാത്രമേ കിട്ടിയുള്ളു. കോണ്‍ഗ്രസിന് സീറ്റുകള്‍ വട്ടപ്പൂജ്യം. എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് ആ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു. ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയാകുന്നതും അപ്പോള്‍ തന്നെ.

എന്നാല്‍ 2009 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് നേടിയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റത്. രമേശ് ചെന്നിത്തലയായിരുന്നു അപ്പോള്‍ കെപിസിസി പ്രസിഡന്റ്. എന്നാല്‍ ആ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തന മികവിന്റെ ഗുണഫലം 2011 ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ചെന്നിത്തലയ്ക്ക് ലഭിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കായിരുന്നു.

ഒരിക്കല്‍ കൂടി മന്ത്രി

ഒരിക്കല്‍ കൂടി മന്ത്രി

1986 ല്‍ തന്റെ 28-ാം വയസ്സില്‍ മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് പിന്നീടൊരിക്കല്‍ കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട 28 വര്‍ഷങ്ങള്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2014 ല്‍ ആണ് അദ്ദേഹം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. എന്‍എസ്എസിന്റെ താക്കോല്‍സ്ഥാന വിവാദത്തിനൊടുവില്‍ കൂടി ആയിരുന്ന ആ മന്ത്രിസ്ഥാനം

അവിചാരിത പ്രതിപക്ഷ നേതാവ്

അവിചാരിത പ്രതിപക്ഷ നേതാവ്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും വന്‍ പരാജയം ഏറ്റുവാങ്ങി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം പറഞ്ഞ് ആ പദവി ഏറ്റെടുക്കുന്നതില്‍ നിന്ന് ഉമ്മന്‍ ചാണ്ടി പിന്‍വാങ്ങി. അങ്ങനെയാണ് രമേശ് ചെന്നിത്തലയില്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം വന്നുവീഴുന്നത്.

അര്‍ഹിച്ചത് കിട്ടിയോ...

അര്‍ഹിച്ചത് കിട്ടിയോ...

രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ 64 വയസ്സാണ് പ്രായം. 26-ാം വയസ്സില്‍ എംഎല്‍എ ആയ, 28-ാം വയസ്സില്‍ മന്ത്രിയായി 48-ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ 49-ാം വയസ്സില്‍ കെപിസിസി പ്രസിഡന്റ് ആയ ആളാണ് രമേശ് ചെന്നിത്തല. ഇക്കാലത്തിനിടയില്‍ രണ്ടേരണ്ട് തവണയാണ് അദ്ദേഹം മന്ത്രിക്കസേരയില്‍ ഇരുന്നത്. രണ്ട് ടേമും കൂടി കൂട്ടിയാല്‍ പോലും ഒരു സാധാരണ മന്ത്രിസഭയുടെ കാലാവധിയുടെ പാതിയേ എത്തുകയുള്ളു.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. കേരളത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ച് നേടുമോ അതോ പതിവ് പോലെ ഭരണം മാറുമോ എന്നെല്ലാം കാത്തിരുന്ന് കാണാം. ഭരണമാറ്റം ഉണ്ടായാല്‍ എന്തായിരിക്കും രമേശ് ചെന്നിത്തലയുടെ റോള്‍ എന്നും കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+