ആചാരങ്ങളെ കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു ചുക്കും അറിയില്ല, വത്സൻ തില്ലങ്കേരിക്കും!!! എന്നിട്ടും
ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അത് ആചാര ലംഘനം ആകും എന്നാണ് കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും സ്ത്രീ പ്രവേശനത്തോടെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെടും എന്നൊക്കെയാണ് വാദം.
തില്ലങ്കേരിയുടെ ആചാര ലംഘനത്തെക്കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് അറിയില്ല; സമരത്തിന് ബിജെപിയുടെ പിന്തുണ
പിഎസ് ശ്രീധരന്‍ പിള്ള ആയിരുന്നു ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറക്കുമ്പോള്‍ അവിടത്തെ പ്രതിഷേധ സമരങ്ങള്‍ ഏകോപനം ചെയ്തത്. ഇതിന് വേണ്ടി രണ്ട് ദിവസം താന്‍ പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞതും ശ്രീധരന്‍ പിള്ള തന്നെ.
നട അടയ്ക്കാന്‍ തന്ത്രി തീരുമാനിച്ചത് തന്നെ വിളിച്ചതിന് ശേഷം ആണെന്ന് പറഞ്ഞതും ഇതേ ശ്രീധരന്‍ പിള്ള തന്നെ. അങ്ങനെ നട അടയ്ക്കുന്നത് കോടതിയലക്ഷ്യം ആവില്ലെന്ന് ഉറപ്പുകൊടുത്തതും താനാണെന്ന് അവകാശപ്പെടുന്ന ആളാണ് ശ്രീധരന്‍ പിള്ള. പക്ഷേ, ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് ഇദ്ദേഹത്തിനും വലിയ ധാരണകളൊന്നും ഇല്ല. സന്നിധാനത്ത് ആചാരലംഘനം നടത്തിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കാര്യം അതിലും കഷ്ടമാണ്.
യുവതികള്‍ കയറിയാല്‍
ശബരിമല സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ അത് ആചാര ലംഘനം ആകും എന്ന കാര്യത്തില്‍ ഇവര്‍ക്കൊന്നും ഒരു സംശയവും ഇല്ല. അതിന് വേണ്ടി സമരം ചെയ്യാനും പ്രക്ഷോഭം നയിക്കാനും ഇവര്‍ മുന്നില്‍ തന്നെയുണ്ട്. എന്നാല്‍ മറ്റ് ആചാരങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഒന്നും അറിയില്ലെന്ന് മാത്രം.
വത്സന്‍ തില്ലങ്കേരി
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഒരുപാട് ക്രിമിനല്‍ കേസുകളില്‍ പ്രതിയും ആണ് ഇദ്ദേഹം. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറക്കുമ്പോള്‍ 'ആചരലംഘനം' ഉണ്ടാകാതിരിക്കാന്‍ പ്രത്യേകമായി അവിടെ എത്തി ക്യാമ്പ് ചെയ്ത് കര്യങ്ങള്‍ നിന്ത്രിച്ച ആളും ആണ് വത്സന്‍ തില്ലങ്കേരി.
പതിനെട്ടാംപടിയില്‍ ആചാരലംഘനം
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി എന്ന ആചാര ലംഘനം ആണ് വത്സന്‍ തില്ലങ്കേരി നടത്തിയത്. മാത്രമല്ല സന്നിധാനത്തിന് പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്തു. തന്ത്രിമാര്‍ പോലും ചെയ്യാത്ത കാര്യം വളരെ ലളിതമായി വത്സന്‍ തില്ലങ്കേരി ചെയ്തു.
വത്സന്‍ തില്ലങ്കേരി എന്ന ആര്‍എസ്എസ് നേതാവ് എന്തിനാണ് സന്നിധാനത്ത് എത്തിയത്? ആചാരം സംരക്ഷിക്കാന്‍!
അറിവില്ലായ്മ കൊണ്ടാണെന്ന്
ഒടുവിൽ വത്സന്‍ തില്ലങ്കേരി തന്നെ അത് തുറന്ന് സമ്മതിക്കുന്നും ഉണ്ട്. അറിവില്ലായ്മ കൊണ്ടാണ് താന്‍ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ നിന്നത് എന്നായിരുന്നു വിശദീകരണം.
വളരെ പ്രധാനപ്പെട്ട, ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന ഒട്ടുമിക്കവര്‍ക്കും അറിയാവുന്ന ഒരു ആചാരം ആണ് ഇരുമുടിക്കെട്ടോടെ മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ പാടുള്ളൂ എന്നത്.
പക്ഷേ, ആചാര സംരക്ഷണത്തിന് എത്തിയ, ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്ക് അതിനെ പറ്റ് ഒരു ചുക്കും അറിയില്ലായിരുന്നു.
ഒഴിവാക്കാമായിരുന്നു
പതിനെട്ടാം പടി കയറിയ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് കൂടി വെളിപ്പെടുത്തുന്നുണ്ട് വത്സന്‍ തില്ലങ്കേരി. പക്ഷേ, അത് അദ്ദേഹം ഒഴിവാക്കിയില്ല.
ഇരുമുടിക്കെട്ടില്ലാതെ പടികയറിയതിന് അയ്യപ്പന്‍ തന്നോട് ക്ഷ്മിക്കട്ടേ എന്ന് വരെ പറയുന്നു വത്സന്‍ തില്ലങ്കേരി.
അപ്പോള്‍, ആചാരലംഘനം നടത്താന്‍ ശ്രമിച്ചു എന്ന പേരില്‍, അമ്പത് വയസ്സ് പിന്നിട്ട സ്ത്രീകളെ പോലും തഞ്ഞുവയ്ക്കുകയും തെറിവിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തില്ലങ്കേരിയുടെ അനുയായികളോടും അയ്യപ്പന്‍ ക്ഷമിക്കുമോ?
ശ്രീധരന്‍ പിള്ളയ്ക്കും അറിയില്ല
നിയമജ്ഞനാണ് ശ്രീധരന്‍ പിള്ള. കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകന്‍. പ്രധാന എതിരാളികളായ സിപിഎമ്മുകാര്‍ക്ക് പോലും നിയമോപദേശം നല്‍കുന്ന ആളും ആണ്. ശബരിമല സമരത്തിന് ബിജെപിയുടെ സംഘടാ പിന്തുണ പ്രഖ്യാപിക്കുകയും പ്രതിഷേധങ്ങളെ പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്ത് ഏകോപിപ്പിക്കുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍.
പതിനെട്ടാം പടിയെ സംബന്ധിച്ച ആചാരങ്ങള്‍ അറിയില്ല
പതിനെട്ടാം പടിയില്‍ വത്സന്‍ തില്ലങ്കേരി നടത്തിയ ആചാര ലംഘനങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ശ്രീധരന്‍ പിള്ളയോട് ചോദിച്ചു. പതിനെട്ടാം പടിയെ സംബന്ധിച്ച ആചാരങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആണ് ശ്രീധരന്‍ പിള്ള എന്നോര്‍ക്കണം.
പതിനെട്ടാം പടിയിലെ ആചാരങ്ങളെ കുറിച്ച് വേണമെങ്കില്‍ പഠിച്ചിട്ട് പറയാം എന്നും ഇദ്ദേഹം പറയുന്നുണ്ട്.
ആചാരങ്ങള്‍ എഴുതിവച്ചിട്ടില്ല
ശബരിമലയിലെ ആചാരങ്ങള്‍ എവിടേയും എഴുതി വച്ചിട്ടില്ലെന്ന് കൂടി പറയുന്നുണ്ട് ശ്രീധരന്‍ പിള്ള. എഴുതിവയ്ക്കപ്പെട്ട ആചാരങ്ങളാല്‍ പോകുന്നതല്ല ശബരിമലയിലെ കാര്യങ്ങള്‍. ആചാരങ്ങള്‍ എഴുതി വച്ചു എന്ന് പറയുന്നത് തന്നെ അജ്ഞതയാണെന്നും കണ്ടെത്തുന്നുണ്ട് ശ്രീധരന്‍ പിള്ള.
എഴുതി വയ്ക്കപ്പെടാത്തതാണ് ആചാരങ്ങള്‍ എങ്കില്‍, അതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരില്ലേ എന്ന് ചോദിക്കുന്നുണ്ട് മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ മറുപടി. എന്ത് വേണമെങ്കിലും എഴുതിക്കോളൂ, എനിക്ക് ഉത്തരമില്ലെന്നും കൂടി പറയുന്നുണ്ട് ഇദ്ദേഹം.
ഇതൊന്നും അറിയാതെ ആണോ
ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ എത്തുന്ന സാധാരണ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന് ഇതൊന്നും അറിഞ്ഞില്ലെങ്കിലും വലിയ കുഴപ്പം ഒന്നും ഇല്ല. എന്നാല്‍ അണികളെ പ്രതിഷേധത്തിനായി അങ്ങോട്ട് എത്തിക്കുന്ന നേതാക്കള്‍ക്കെങ്കിലും ആചാരങ്ങളെ കുറിച്ച് അത്യാവശ്യം ധാരണ വേണ്ടതല്ലേ? പക്ഷേ, എത്ര ബിജെപി/ആര്‍എസ്എസ്/സംഘപരിവാര്‍ നേതാക്കള്‍ക്ക് ആചാരങ്ങളെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും ധാരണയുണ്ട്?
അപ്പോള്‍ സമരം ആര്‍ക്കുവേണ്ടി...?
ഈ അവസരത്തിലാണ് ആ ചോദ്യം വീണ്ടും വീണ്ടും ഉയരുക. ആചാരങ്ങളെ കുറിച്ച് പോലും അറിയാത്തവര്‍ ഈ സമരം നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണ്? എന്തിന് വേണ്ടിയാണ്?
സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിന്റെ ലക്ഷ്യം എന്താണ്? സുപ്രീം കോടതി വിധി എന്തായാലും ആചാരലംഘനം അനുവദിക്കില്ലെന്ന് പറയുന്നതിലെ ജനാധിപത്യ ബോധം എന്താണ്?
വരുംകാലത്ത് ഈ ചോദ്യങ്ങളെല്ലാം തന്നെ ഈ സമരം നയിക്കുന്നവരേയും അതിന് കളമൊരുക്കിയവരേയും വേട്ടയാടും എന്ന് ഉറപ്പാണ്.