Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്‌നാം സിംഗിന്റെ മരണം വെറും അസ്വഭാവികം മാത്രം!

mataamritanandamayi
മാതാ അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിന്നീട് മരിച്ചതായാണ് വാര്‍ത്താ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗ് മാന്‍ എന്ന ഇരുപത്തെട്ടുകാരന്‍ ബുധനാഴ്ച കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമയി ദര്‍ശനം നല്‍കുമ്പോള്‍ പരിഭ്രാന്തിയുണ്ടാക്കി ചാടി വീണെന്നും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴടക്കി കൊല്ലം സബ്ജയിലില്‍ അടച്ചെന്നുമായിരുന്നു വ്യാഴാഴ്ച ദിവസത്തെ വാര്‍ത്ത.

ജയിലില്‍ ഇയാള്‍ അക്രമാസക്തനായതിനെത്തുടര്‍ന്ന് പേരൂര്‍ക്കട മാനസീകാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് ശനിയാഴ്ച രാത്രി മരിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചതിന് ശേഷമാണ് അവിടെ എത്തിച്ചതെന്നാണ് വിവരം. സത്‌നാം സിംഗിന്റേത് അസ്വഭാവിക മരണമാണെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുമുണ്ട്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരും ഇയാള്‍ അക്രമവാസന പ്രകടിപ്പിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

യുവാവിന്റെ മരണം മര്‍ദ്ദനം മൂലമാണെന്ന് വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഇയാളുടെ അടുത്ത ബന്ധു വിമല്‍ കിഷോര്‍ ആരോപിച്ചു. മരിച്ച യുവാവിന്റെ ദേഹത്ത് മുപ്പത്തഞ്ചോളം മുറിവുകളാണുണ്ടായിരുന്നതെന്ന് വിമലിന്റെ ആരോപണം ഉന്നയിക്കുമ്പോള്‍ കണ്ട ടിവി വാര്‍ത്തകളിലെ വിഷ്വലുകളില്‍ മൃതദേഹത്തിലെ മുറിവുകള്‍ കാണാമായിരുന്നു. മരണകാരണം വ്യക്തമായറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്.

അമൃതാനന്ദമയി മഠത്തില്‍ നടന്ന അത്യാഹിതമായതിനാല്‍ വാര്‍ത്തകള്‍ വളരെ സൂക്ഷ്മമായും അപകടരഹിതമായും നല്‍കാന്‍ വാര്‍ത്താചാനലുകളും പത്രമാധ്യമങ്ങളും വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. ദര്‍ശന സമയത്ത് വേദിയിലേക്ക് പാഞ്ഞുകയറിയ യുവാവിനെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് കീഴ്‌പ്പെടുത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയ യുവാവിന്റെ ശരീരത്ത് പിന്നെങ്ങനെ മുപ്പത്തഞ്ചോളം മുറിവുകളുണ്ടായി എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. മരണം അസ്വഭാവികമാണെന്ന് പൊലീസ് പറയുന്നുണ്ട്.

മാനസികരോഗിയാണെങ്കില്‍ പോലും വെറുതെയൊരാള്‍ പെട്ടെന്ന് അസ്വഭാവികമായി മരിക്കുക സാധാരണമല്ല. അസ്വഭാവികമരണത്തിന് കേസെടുത്തിട്ടുള്ള പൊലീസ് അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ആര്‍ക്കെതിരേ കുറ്റപ്പത്രം തയ്യാറാക്കും?. അമൃതാനന്ദമയിക്കെതിരെയാണോ, മഠത്തിനെതിരെയാണോ, സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കെതിരെയാണോ, അതോ സബ് ജയില്‍ അധികൃതര്‍ക്കെതിരെയാണോ, അതുമല്ലെങ്കില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ക്കെതിരെയാണോ എന്ന് അറിയാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഇതുവരെ ശ്രമിച്ചിട്ടില്ല. ചില മരണങ്ങള്‍ മാസങ്ങളായി ആഘോഷിക്കുന്ന മാധ്യമങ്ങള്‍ മറ്റ് ചില മരണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണോ? ചില മൃതശരീരങ്ങളിലെ മുറിവുകളുടെ എണ്ണം ആഘോഷിക്കുകയും മറ്റ് ചില മൃതശരീരങ്ങളിലെ എണ്ണമറ്റ മുറിവുകള്‍ വേണ്ടതുപോലെ കാണാതിരിക്കുകയുമാണോ?

മാനസിക രോഗികള്‍ അടക്കമുള്ള ഒട്ടേറെ ആളുകള്‍ മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെയുള്ള ആത്മീയ കേന്ദ്രങ്ങളില്‍ എത്താറുണ്ട്. ക്രിസ്ത്യന്‍ ധ്യാനകേന്ദ്രമായ പോട്ട, മുസ്ലീം ആത്മീയകേന്ദ്രമായ എര്‍വാടി തുടങ്ങിയ ഇടങ്ങളില്‍ രോഗശാന്തിയും ആശ്രയവും തേടിയാണ് ശാരീരികവും മാനസികവുമായി അനാരോഗ്യമുള്ളവരും ദരിദ്രരും അശരണരുമെത്തുന്നത്. ഇത്തരം ഇടങ്ങളില്‍ ഒട്ടേറെ അസ്വഭാവിക മരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാര്യമായ പരാതികളും പ്രതികരണങ്ങളും ഉണ്ടാകാത്തതിനാല്‍ നിയമസംവിധാനങ്ങള്‍ ഇവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നതാണ് സത്യം.

പോട്ട ആശ്രമത്തില്‍ ഒട്ടേറെപ്പേര്‍ ദുരൂഹമായി മരിച്ചിട്ടുണ്ടെന്ന് മുമ്പ് പരാതി ഉയരുകയും ഇതെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് കാട്ടി ചില ഹര്‍ജികള്‍ ഹൈക്കോടതിയില്‍ അടക്കം എത്തുകയും ചെയ്തിരുന്നു. അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം മുറയ്ക്ക് നടക്കുകയും ചെയ്തു. വള്ളിക്കാവിലെ ആശ്രമത്തിനെതിരെയും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മതത്തെയും ജാതിയെയും ആത്മീയതയെയും തൊടാന്‍ അധികാരകേന്ദ്രങ്ങളും അന്വേഷണ സംവിധാനങ്ങളും നിയമവ്യവസ്ഥയും മടികാണിക്കുന്ന നാട്ടില്‍ സത്‌നാം സിംഗിന്റെ പോലുള്ള മരണം വെറും അസ്വഭാവികം മാത്രമായി ഒതുങ്ങും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+