അക്ഷമനായ സൗദി രാജകുമാരൻ ശത്രുക്കളെ സമ്പാദിക്കുന്നു... മൂന്ന് ലക്ഷ്യങ്ങൾ; വിജയിച്ചാൽ ഇങ്ങനെ... സിഎൻഎൻ
റിയാദ്: സൗദി അറേബ്യയിലെ ശുദ്ധികലശത്തെക്കുറിച്ചാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രധാന ചര്‍ച്ചകള്‍. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് ഒരുപാട് വിശദീകരണങ്ങള്‍ വരുന്നുണ്ട്. സൗദിയില്‍ നിന്ന് മാത്രം ഇത്തരം വശദീകരണങ്ങളോ ചര്‍ച്ചകളോ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് കാര്യമായി വരുന്നും ഇല്ല.
അമേരിക്കയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്നിരുന്നാലും അമേരിക്കന്‍ മാധ്യമങ്ങളുടെ പരിലാളനയൊന്നും മുഹമ്മദ് രാജകുമാരന് കിട്ടുന്നില്ല.
സൗദി കിരീടാവകാശി ഒരുപാട് ശത്രുക്കളെ സൃഷ്ടിക്കുന്നു എന്ന തലക്കെട്ടില്‍ സിഎന്‍എന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിമര്‍ശനവും അംഗീകാരവും എല്ലാം ഉണ്ട്. ഫ്രിദ് ഗിറ്റിസിന്റെ ലേഖനത്തിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്...

അത്ര ക്ഷമാശീലനല്ല
81 കാരന്‍ ആയ സല്‍മാന്‍ രാജാവില്‍ നിന്ന് അധികാരം ഏറ്റുവാങ്ങാന്‍ പോകുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അത്രയ്ക്ക് ക്ഷമയുള്ള ആളല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭ്രാന്തമായ ഒരു വേഗത്തിലാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ എന്നും സിഎന്‍എന്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. മുഹമ്മദ് രാജകുമാരന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

മൂന്ന് ലക്ഷ്യങ്ങള്‍
മൂന്ന് ലക്ഷ്യങ്ങളാണ് മുഹമ്മദ് രാജകുമാരന് ഉള്ളത് എന്നാണ് വിലയിരുത്തുന്നത്. തന്റെ അധികാരം ശക്തമായി നിലനിര്‍ത്തുക എന്നതാണത്രെ പ്രധാന ലക്ഷ്യം. സൗദിയെ തികച്ചും വ്യത്യസ്തമായ ഒരു രാജ്യമാക്കി മാറ്റുക എന്നതാണ് അടുത്തത്. ഇറാന് ശക്തമായ തിരിച്ചടി നല്‍കുക എന്നത് മൂന്നാമത്തെ ലക്ഷ്യമായും പറയുന്നു.

ആദ്യ ലക്ഷ്യത്തിലേക്ക്
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടുതന്നെ സല്‍മാന്‍ രാജാവിന്റെ പ്രിയ പുത്രന്‍ ആദ്യ ലക്ഷ്യത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് സിഎന്‍എന്‍ വിലയിരുത്തല്‍. അത്രയധികം ശക്തനായിക്കഴിഞ്ഞു മുഹമ്മദ് രാജകുമാരന്‍. രാജകുടുംബത്തിലെ സമവായ കീഴ് വഴക്കങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഇത് എന്നും പറയുന്നുണ്ട്. യാഥാസ്ഥിതികത്വത്തേയും ഒരുപരിധിവരെ പൊളിച്ചെഴുതാന്‍ മുഹമ്മദ് രാജകുമാനര് കഴിഞ്ഞു.

ശത്രുക്കളെ സൃഷ്ടിക്കുന്നു
ഈ ഒരു മുന്നേറ്റത്തിനിടെ എംബിഎസ് എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു പാട് ശത്രുക്കളേയും സൃഷ്ടിക്കുന്നുണ്ട് എന്നാണ് മറ്റൊരു വിലയിരുത്തല്‍. രാജകുമാരന്‍മാരുടേയും മറ്റ് പ്രമഖരുടേയും അറസ്റ്റുകള്‍ തന്നെ ഉദാഹരണം. മാത്രമല്ല, മുന്‍ രാജാവിന്റെ മകനെ സുപ്രധാന വകുപ്പില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് മുഹമ്മദ് രാജകുമാരന്‍.

ജനാധിപത്യമല്ല ലക്ഷ്യം
പുരോഗമന പരമാണ് മുഹമ്മദ് രാജകുമാരന്റെ നീക്കങ്ങള്‍. എന്നാല്‍ അത് ജനാധിപത്യപരമല്ലെന്നും വിലയിരുത്തലുണ്ട്. ജനാധിപത്യ നവീകരണങ്ങളല്ല ലക്ഷ്യം, സാമൂഹ്യ നവീകരണം ആണ്. അക്കാര്യത്തില്‍ അദ്ദേഹം മുന്നോട്ട് പോകുന്നും ഉണ്ട്. മതികച്ചും മതാധിഷ്ഠിതമായ സൗദി അറേബ്യയില്‍ കിരാടാവകാശിക്ക് കൂടുതല്‍ ശത്രുക്കളെ ഇത് സമ്മാനിക്കും എന്നും വിലയിരുത്തുന്നുണ്ട്.

ശരിയത്തിനെ പൊളിച്ചെഴുതുമോ?
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നിര്‍മായക നിലപാടെടുത്ത ആളാണ് മുഹമ്മദ് രാജകുമാരന്‍. വാഹനമോടിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ഒരു വര്‍ഷത്തിനുള്ളില്‍ എടുത്ത് കളയാന്‍ പോവുകയാണ്. അതുപോലെ പുരുഷ സംരക്ഷണത്തില്‍ മാത്രം സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുള്ളു എന്ന രീതിയിലുള്ള നിയമങ്ങളിലും ചില ഇളവുകള്‍ കൊണ്ടുവന്നേക്കും എന്നും പറയുന്നുണ്ട്.

വെറുതേ പറയുന്നതല്ല
സൗദിയെ ഒരു പുതിയ രാജ്യമാക്കുകയാണ് മുഹമ്മദ് രാജകുമാരന്റെ ലക്ഷ്യം. അത് അദ്ദേഹം വെറുതേ പറയുന്നതും അല്ല. ഒന്നുകില്‍ അദ്ദേഹം അത് എല്ലാം കൃത്യമായി നടപ്പിലാക്കും. അതില്‍ പരാജയപ്പെട്ടാല്‍ സൗദി അറേബ്യ നേരിടേണ്ടി വരിക വലിയ പ്രത്യാഘാതങ്ങള്‍ ആയിരിക്കും എന്നും വിലയിരുത്തലുണ്ട്.

അഞ്ഞൂറോളം പേര്‍
11 രാജകുമാരന്‍മാര്‍ ഉള്‍പ്പെടെ നാല്‍പതോളം പേരെ അറസ്റ്റ് ചെയ്തു എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. അതില്‍ അറുപതോളെ രാജകുടുംബാംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1934 ല്‍ ജര്‍മനിയില്‍ നടന്ന ശുദ്ധികലശത്തോടാണ് സിഎന്‍എന്‍ ലേഖനം ഇതിനെ ഉപമിച്ചിരിക്കുന്നത്.

പുതിയ അധികാരം
നിലവില്‍ സൗദി പ്രതിരോധ മന്ത്രി ആയിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. സാമ്പത്തിക വികസന കൗണ്‍സിലിന്റെ അധ്യക്ഷനും ആയിരുന്നു. ഇതിന് പുറമേ മറ്റ് ചില ചുമതലകളും ഉണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളേറെ രാജകുമാരന് ശക്തി നല്‍കുന്നതായിരുന്നു പുതിയ പദവി. അഴിമതി വിരുദ്ധ സമിതിയുടെ തലവന്‍ ആയി നിയമിക്കപ്പെട്ടതിന് തൊട്ടുപിറകേ ആയിരുന്നു ശക്തമായ അറസ്റ്റ് നടപടികള്‍.

അഴിമതിയുടെ കാര്യത്തില്‍
സൗദി അറേബ്യ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്ന വിലയിരുത്തലും സിഎന്‍എന്‍ ലേഖനത്തില്‍ ഉണ്ട്. അത് ഒരു രഹസ്യമല്ലെന്നും അവര്‍ പറയുന്നു. അഴിമതിക്കെതിരെയുള്ള ഇപ്പോഴത്തെ പോരാട്ടം വിദേശ നിക്ഷേപകരം സൗദിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കും എന്നാണ് നിരീക്ഷണം. എന്നാല്‍ അഴിമതി വിരുദ്ധതയ്ക്കപ്പുറം ഇപ്പോഴത്തെ നീക്കങ്ങള്‍ അധികാരം അരക്കിട്ടുറപ്പിക്കാന്‍ തന്നെ ആണെന്നും ലേഖനത്തില്‍ വിലയിരുത്തുന്നുണ്ട്.












Click it and Unblock the Notifications