പെട്രോള്‍ വില കുറഞ്ഞിട്ട് ഇന്ത്യയില്‍ എന്ത് കാര്യം, ഒന്നുമില്ല. എന്തുകൊണ്ട്?
കുടിവെള്ളത്തെക്കാള്‍ വില ക്രൂഡ് ഓയിലിന് കുറവായിരുന്നിട്ടും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറയുന്നില്ല - മോദി വിമര്‍ശകരുടെ പ്രധാന പോയിന്റാണിത്. ലിറ്ററിന് 12രൂപയ്ക്ക് ക്രൂഡ് ഓയില്‍ കിട്ടുമ്പോള്‍ പെട്രോളിന് 63ഉം ഡീസലിന് 47ഉം രൂപയാണ് വില. കുപ്പിവെള്ളത്തിനോ 20 രൂപയും. എണ്ണ വില കുറക്കാതെ നരേന്ദ്ര മോദിയും രാജ്യത്തെ എണ്ണക്കമ്പനികളും ലാഭം പോക്കറ്റിലാക്കുന്നു എന്നാണ് ആക്ഷേപം.
എന്നാല്‍ ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ. വിലയിലെ ഈ വ്യത്യാസമെല്ലാം മോദിയുടെയും അംബാനിയുടെയും കീശയിലേക്കാണോ പോകുന്നത്. അല്ല എന്ന് ഉത്തരം. പെട്രോള്‍ വില കുറഞ്ഞാല്‍ ഇവിടെ ആര്‍ക്കാണ് മെച്ചം എന്നതാണ് മറ്റൊരു ചോദ്യം, മോദി വന്നതില്‍ പിന്നെ പത്ത് രൂപയിലധികം പെട്രോളിന് കുറഞ്ഞിട്ടും ഇവിടെ ഒരു ചായയുടെ വിലയെങ്കിലും കുറഞ്ഞോ. ഇല്ല. കാണൂ.. എണ്ണവില കുറയാത്തതിന് പിന്നിലെ രസകരമായ കാര്യങ്ങള്‍....

എന്താണ് ഇവിടെ കുറഞ്ഞത്
പെട്രോള്‍ വില കൂടിയതുകൊണ്ട് കൂടിയ ഒരു വിലയും താഴേക്ക് വരില്ല എന്നതാണ് നമ്മുടെ നാട്ടിലെ അനുഭവം. മോദി അധികാരത്തില്‍ വന്നതില്‍പിന്നെ പെട്രോളിന് 12 രൂപയെങ്കിലും കുറഞ്ഞിട്ടുണ്ട്. എന്നിട്ടും ചരക്കു കൂലി, സാധനങ്ങളുടെ വില, ബസ് ചാര്‍ജ് എന്നിവയില്‍ എന്തെങ്കിലും കുറവുണ്ടായോ. ഒരു ചായയുടെ വിലയെങ്കിലും ഇവിടെ പെട്രോളിന്റെ പേരില്‍ കുറഞ്ഞോ?

എല്ലാം അംബാനിക്കല്ല
അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍ വില കുറയുമ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണകമ്പനികള്‍ വലിയ ലാഭം ഉണ്ടാക്കുകയാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ സ്വകാര്യകമ്പനികള്‍ക്ക് മാത്രമല്ല സര്‍ക്കാറിനും ലാഭം കിട്ടുന്നുണ്ട്.

ആ പണം എവിടെ പോകുന്നു
ഇന്ധനവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടുള്ള ലാഭം എന്തായാലും മോദിയുടെ പോക്കറ്റിലേക്കല്ല പോകുന്നത്. ഈ പണം രാജ്യത്തിന്റെ ധനകമ്മി കുറയ്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. നിര്‍മാണ മേഖലയിലും ഈ തുക ഉപയോഗിക്കുന്നു. ഇതൊരു രഹസ്യമല്ല. ഇക്കാര്യം എന്‍ ഡി എ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്

ചോദ്യങ്ങള്‍ ഇങ്ങനെ
അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുകയാണ് പെട്രോള്‍ വില കുറച്ചാല്‍ ഇവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നത്. ഇതാ ഇതൊക്കെയല്ലേ എന്ന് ഒരു വാദം. പെട്രോളടിച്ച് കാറില്‍ ചുറ്റുന്നവര്‍ക്ക് അര്‍മാദിക്കാം. കുറച്ച് പൈസയുടെ എണ്ണയടിച്ചാല്‍ കുറച്ചധികം ദൂരം യാത്ര ചെയ്യാം.

തിരിച്ച് എന്ത് സംഭവിക്കും
അല്ലാതെ ഒരു മെച്ചവും കിട്ടാന്‍ പോകുന്നില്ല. ഉണ്ടോ. എണ്ണ വില കുറഞ്ഞാല്‍ വണ്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും എന്ന കാര്യം ഉറപ്പാണ്. ഇപ്പോള്‍ത്തന്നെ സ്വകാര്യ വാഹനങ്ങള്‍ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്ത സ്ഥിതിയാണ് റോഡില്‍.

അപ്പോഴെന്തുണ്ടാകും
സകലരും വണ്ടിയുമായി പുറത്തിറങ്ങും. അതുകൊണ്ട് പരിസര മലിനീകരണം വര്‍ദ്ധിക്കും. ട്രാഫിക് ബ്ലോക്കുകളുടെ കാര്യം പറയാനുമില്ല.

കേരളത്തിലെ വാഹനങ്ങള്‍
രാജ്യത്ത് 130 കോടി ജനങ്ങള്‍ക്ക് 10 കോടി വാഹനങ്ങളേയുള്ളൂ. എന്നാല്‍ രാജ്യത്തെ വാഹന എണ്ണത്തിന്റെ പത്തു ശതമാനവും കേരളത്തിലാണ്. മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒരു കോടി വാഹനങ്ങള്‍.

രസകരമായ ഒരു കണക്ക് നോക്കൂ
അന്താരാഷ്ട്രവിപണിയിലെ വിലക്കുറവ് മുതലാക്കി സര്‍ക്കാര്‍ ഖജനാവിലേക്ക് അധികം സമാഹരിച്ചത് 17000 കോടി രൂപയാണ്.എക്‌സൈസ് നികുതി വര്‍ധനവിലൂടെയാണ് ഇതു സാധ്യമാക്കിയത്. മേല്‍പ്പറഞ്ഞ തുക അധികം സമാഹരിച്ചതാണ്. ഫേസ്ബുക്കില്‍ കണ്ട ഒരു വാദമാണിത്.

കോണ്‍ഗ്രസാണോ കുറ്റം പറയുന്നത്
വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലെത്തിക്കുന്നില്ല എന്ന് മോദി സര്‍ക്കാറിനെ കുറ്റം പറയുന്ന കോണ്‍ഗ്രസുകാര്‍ ബോധപൂര്‍വം മറക്കുന്ന ഒന്നുണ്ട്. നിലവിലുള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ... അവരാണ് ധനകമ്മിയുടെ ഉത്തരവാദികള്‍ എന്നത് മറന്നുപോയോ

ഇന്ത്യയിലാണോ ഏറ്റവും കൂടുതല്‍ വില
ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില എന്നു കരുതേണ്ട. ചൈന, നേപ്പാള്‍, ശ്രീലങ്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ ഇന്ത്യയേക്കാള്‍ കൂടിയ വിലയുണ്ട്. ഈ രാജ്യങ്ങളെല്ലാം തന്നെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്.

ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ എല്ലാം ആയോ
അന്താരാഷ്ട്രവിപണിയിലെ മാറ്റം മാത്രമല്ല എണ്ണവില നിശ്ചയിക്കുന്നത്. രാജ്യത്തെ ഡിമാന്റും ഭൗതിക സൗകര്യങ്ങളും അതിനെ ബാധിക്കും. രാജ്യത്തിനകത്ത് അമിതമായ ഡിമാന്റ് കൂടുമ്പോള്‍ പെട്രോളിന് വില കൂടും. അത് സ്വാഭാവികമാണ്.

ഡിമാന്റ് കൂടുന്നത് ഇങ്ങനെ
ഡിമാന്റ് കൂടുകയെന്നാല്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയെന്നതാണ്. നിലവിലുള്ള വാഹനങ്ങള്‍ പോലും ഉള്‍കൊള്ളാനാകാതെ നഗരങ്ങള്‍ വീര്‍പ്പ് മുട്ടുകയാണ്. ഏത് മെട്രോ നഗരമാണ് ഇന്ന് ട്രാഫിക് ബ്ലോക്ക് പ്രശ്‌നം നേരിടാത്തതായി നമുക്കുള്ളത്.

ദില്ലിയിലെ കാര്യം നോക്കൂ
ട്രാഫിക് ബ്ലോക്കും അന്തരീക്ഷ മലിനീകരണവും സഹിക്കാന്‍ പറ്റാതെ ദില്ലിയില്‍ രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ വാഹനം നിരത്തില്‍ ഇറക്കാവൂ എന്ന് പരീക്ഷണം നടത്തിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. കെജ്രിവാളിന്റെ ഒറ്റ - ഇരട്ട അക്ക നമ്പര്‍ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് കിട്ടുന്നത്.

സര്‍ക്കാര്‍ മുന്നോട്ട് തന്നെ
ഇതേ നയവുമായി എന്‍ ഡി എ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് അറിയുന്നത്. ധനകമ്മി 2016 - 17ല്‍ മൂന്നു ശതമാനമാക്കി കുറയ്ക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. യു പി എ സര്‍ക്കാര്‍ ഭരണം കൈമാറുമ്പോള്‍ അത് 4.5 ആണെന്ന് ഓര്‍ക്കണം.

എന്തിനാണ് മോദി ഇത് ചെയ്യുന്നത്
പെട്രോളിന്റെ വില കണ്ടമാനം കുറക്കാതെ പിടിച്ചു വെച്ചിരിക്കുന്നത് എന്തിനാണ്. രാജ്യത്തിന്റെ കടം കുറയ്ക്കാനാണ് മിച്ചം വരുന്ന ഈ പണം ഉപയോഗിക്കുന്നത്. അടിസ്ഥാന വികസനത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞില്ല വേറെയുമുണ്ട് കാരണം
യൂറോ 5 സ്റ്റാന്‍ഡേര്‍ഡിലേക്ക് ഇന്ത്യന്‍ ഓയില്‍ റിഫൈനറി കമ്പനികളെ ഉയര്‍ത്തണമെങ്കില്‍ കോടികളാണ് ചെലവഴിക്കേണ്ടത്. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കുറക്കുന്നതിന് പകരം ഈ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്.

എല്ലാവര്‍ക്കും വണ്ടി വേണോ
പബ്ലിക് ട്രാന്‍സ് പോര്‍ട്ട് സംവിധാനങ്ങള്‍ ആശ്രയിക്കുന്ന രീതി വര്‍ദ്ധിച്ചു വരേണ്ടതുണ്ട്. അത് ഇന്നിന്റെ ആവശ്യമാണ്. എല്ലാവരും സ്വന്തം വണ്ടി എന്ന മുദ്രാവാക്യം ഉപേക്ഷിക്കുന്നതാണ് പ്രകൃതിക്കും മനുഷ്യനും നല്ലത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം
പെട്രോളിന്റെ ഈ വിലയിടിവ് അധികകാലം തുടരുമെന്നാണോ കരുതിയിരിക്കുന്നത്. എന്തെങ്കിലും സാഹചര്യങ്ങള്‍ കൊണ്ട് അന്താരാഷ്ട്രവിപണിയില്‍ വില കുതിച്ചുയരാന്‍ തുടങ്ങിയാല്‍ നമ്മള്‍ എന്ത് ചെയ്യും.

അങ്ങനെ വില കയറ്റാന്‍ പറ്റുമോ
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ അതേ വേഗതയില്‍ രാജ്യത്ത് വില വര്‍ധിപ്പിക്കാന്‍ പറ്റുമോ. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ കലാപം തന്നെയുണ്ടാകും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications