കോറോണ വൈറസില്‍ ലാഭം കൊയ്യുന്നത് ബില്‍ഗേറ്റസോ... മരിച്ചത് ആയിരങ്ങൾ! ഞെട്ടണ്ട... ഇതാ മിഥ്യയും സത്യവും
കൊറോണ വൈറസിനെ ചൊല്ലിയുള്ള ഭീതിയിലാണ് ഇപ്പോള്‍ ലോകം മുഴുവനും. ഇങ്ങ് കേരളത്തില്‍ വരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതുവരെ മൂവായിരത്തിലധികം പേര്‍ വൈറസ് ബാധയില്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് 2 പേരെ കാണാതായി, കേരളത്തിൽ 206 പേർ കൂടി നിരീക്ഷണത്തിൽ!
100ൽ അധികം രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ തുടങ്ങിയ വുഹാന്‍ നഗരം ചൈനീസ് സര്‍ക്കാര്‍ നേരത്തേ അടച്ചു.
സംഗതി ഗൗരവമുള്ളതാണെന്ന് തെളിയിക്കാന്‍ ഇക്കാര്യങ്ങള്‍ മാത്രം മതി. എന്നാല്‍, കൊറോണ വൈറസ് ബാധ മനുഷ്യരിലേക്കാള്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലാണ്. അവിടെ പരക്കുന്ന വാര്‍ത്തകള്‍ ഒരുപക്ഷേ രോഗബാധയേക്കാള്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ സത്യവും മിഥ്യവും എന്തെന്ന് പരിശോധിക്കാം
പതിനായിരങ്ങള്‍ മരിച്ചു?
കൊറോണ വൈറസ് ബാധയേറ്റ് പതിനായിരക്കണക്കിന് ആളുകള്‍ ഇതുവരെ മരിച്ചുകഴിഞ്ഞു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത. ഇക്കാര്യം ചൈന മറച്ചുപിടിക്കുകയാണ് എന്നാണ് ഇവരുടെ വാദം. എന്നാല്‍ എന്താണ് സത്യാവസ്ഥ?
മൂവായിരത്തി അഞ്ഞൂറിന് താഴെയാണ് ചൈനയിഷ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള മരണങ്ങൾ. മറ്റ് പല വൈറസുകളേയും പോലെ ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്ര അപകടകാരിയല്ല കൊറോണ വൈറസ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം നാല് ശതമാനം മാത്രമാണ് കൊറോണ വൈറസ് ബാധയേറ്റുള്ള മരണനിരക്ക്. എങ്കിലും ഈ വൈറസ് ബാധയെ അത്ര ലളിതമായി അവഗണിക്കാന്‍ ആവില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
ചൈനയില്‍ കൂട്ടശവമാടങ്ങള്‍
മരണ സംഖ്യയില്‍ പ്രചരിക്കുന്ന കള്ള വാര്‍ത്തകള്‍ക്കൊപ്പം തന്നെയാണ് ഇത്തരം ഒരു വാര്‍ത്തയും പ്രചരിപ്പിക്കപ്പെടുന്നത്. വൈറസ് ബാധയേറ്റ് മരിച്ചവരെ അടക്കം ചെയ്യാന്‍ ചൈന കൂട്ടശവമാടങ്ങള്‍ നിര്‍മിക്കുന്നു എന്നതാണ് വാര്‍ത്ത. വലിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിന്റെ ചിത്രം സഹിതമാണ് ഈ വ്യാജ വാര്‍ത്ത പ്രചരിക്കപ്പെടുന്നത്.
സത്യത്തില്‍ ചൈന വലിയ രണ്ട് ആശുപത്രികളാണ് നിര്‍മിച്ചത്. അത് ലോകത്തിന് തന്നെ മാതൃകയായ ഒരു കാര്യവും ആണ്.
അങ്ങനൊരു വൈറസേ ഇല്ല... എല്ലാം വാക്‌സിനേഷന്‍ തന്ത്രം
ലോകത്ത് വൈറസ്സുകള്‍ എന്ന് പറയുന്ന ജീവികളേ ഇല്ലെന്ന് പറഞ്ഞുപരത്തുന്നവര്‍ നമ്മുടെ കൊച്ചുകേരളത്തില്‍ വരെ ഇഷ്ടം പോലെ ഉണ്ട്. അത്തരത്തിലൊരു കഥയാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റൊന്ന്.
ഇതെല്ലാം ഒരു നാടകമാണെന്നാണ് വാദം. എന്തിനാണെന്നോ... ആളുകളില്‍ വാക്‌സിനുകള്‍ കുത്തിവപ്പിക്കാന്‍! ആളുകളെ നിര്‍ബന്ധിത വാക്‌സിനേഷന് വിധേയരാക്കാന്‍ വേണ്ടി ചൈനീസ് അധികൃതര്‍ പടച്ചുവിട്ട കഥയാണ് കൊറോണ വൈറസ് എന്നാണ് ഇവരുടെ ഗൂഢാലോചനാ സിദ്ധാന്തം.
പക്ഷേ, കൊറോണ വൈറസ് ഇല്ല എന്നൊക്കെ പറയുന്നത് വലിയ കഷ്ടമാണ്. 2015 ല്‍ തന്നെ യുകെയിലെ പിര്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ വൈറസിന്റെ പേറ്റന്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അത് വുഹാന്‍ കൊറോണ വൈറസ് ആയിരുന്നില്ല.
ലാഭമുണ്ടാക്കുന്നത് ബില്‍ഗേറ്റ്‌സ്!
കൊറോണ വൈറസും കംപ്യൂട്ടര്‍ മേഖലയിലെ ഭീമനായ ബില്‍ഗേറ്റ്‌സും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ? അങ്ങനേയും ഒരു കഥ പ്രചരിക്കുന്നുണ്ട്. ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന് നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെതിരെയാണ് ഇത്.
ലോകത്തെ പല രാജ്യങ്ങളുടേയും ആരോഗ്യ ബജറ്റിനേക്കാളും കൂടുതലാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍ ഓരോ വര്‍ഷവും ആരോഗ്യ മേഖലയ്ക്കായി ചെലവഴിക്കുന്നത്. കൊറോണ വൈറസ് പോലെ ഒരു രോഗവ്യാപനം ഉണ്ടാകാനിടയുണ്ടെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കഴിഞ്ഞ ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഉന്നത തല പകര്‍ച്ചവ്യാധി എക്‌സര്‍സൈസില്‍ പ്രവചിച്ചിരുന്നു എന്നാണ് ആക്ഷേപം.
കൊറോണ വൈറസിനും സാര്‍സ് വൈറസിനും പേറ്റന്റ് നേടിയ യുകെയിലെ പിര്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മുമ്പ് ഫണ്ട് നല്‍കിയിരുന്നു എന്ന് കൂടി കേള്‍ക്കുമ്പോള്‍ സംശയം ഇരട്ടിക്കും. പക്ഷേ, ഈ സംശയത്തിന് ഒരു അടിസ്ഥാനവും ഇല്ല.
കൊറോണ നിങ്ങളെ സോംബിയാക്കിക്കളയും
സോംബി കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടാവും. അസംഖ്യം ഹോളിവുഡ് സോംബി സിനിമകളും ഉണ്ട്. കൊറോള വൈറസ് ബാധയേറ്റാല്‍ ആളുകള്‍ സോംബികളായി മാറും എന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. മലേഷ്യയില്‍ ആണ് ഇതിന് വലിയ പ്രചാരം ലഭിച്ചിരിക്കുന്നത്. ഒടുവില്‍ അവിടെ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന്റെ പേരില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പുകച്ച വിനാഗിരിയും ഉപ്പുവെള്ളവും മതിയെന്ന്
ശരീരത്തില്‍ മുഴുവന്‍ ചാണകം തേച്ച് പിടിപ്പിച്ച് ജയ് ശ്രീറാം വിളിച്ചാല്‍ മതി കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാം എന്നായിരുന്നു യുപിയിലെ ഹിന്ദുമഹാസഭ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുപോലെ ഒരുപാട് 'പ്രതിവിധികള്‍' മറ്റ് പലരും പറഞ്ഞുപരത്തുന്നുണ്ട്.
ഉപ്പുവെള്ളം കൊണ്ട് നന്നായി വായ കഴുകിയാല്‍ മതി വൈരസ് ബാധ ഒഴിവാക്കാന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. പുകച്ച വിനാഗിരിയും ചൈനീസ് മരുന്നായ ബന്‍ലാങ്കെനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം കുടിച്ചാല്‍ വൈറസ് ബാധ സുഖപ്പെടും എന്നാണ് ചൈനയില്‍ ഇപ്പോള്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞവയാണെന്നതാണ് യാഥാര്‍ത്ഥ്യം. ബന്‍ലാങ്കെന്‍ എന്ന ചൈനീസ് മരുന്നിന് ചെറിയ തോതിലുള്ള ജലദോഷത്തിന് അല്‍പം ആശ്വാസം നല്‍കാന്‍ കഴിയും എന്ന് മാത്രം.
ബയോളജിക്കല്‍ വെപ്പണ്‍ അഥവാ ജൈവായുധം
കൊറോണ വൈറസ് ഒരു ജൈവായുധം ആണെന്ന് ഒരു വലിയ വിഭാഗം ആളുകള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അത് ചൈന ഉണ്ടാക്കിയതാണോ അതോ അമേരിക്ക ഉണ്ടാക്കിയതാണോ എന്ന സംശയം മാത്രമേ ഇവര്‍ക്കുള്ളു. ചൈനയുണ്ടാക്കിയ ജൈവായുധം അവരുടെ കേന്ദ്രത്തില്‍ നിന്ന് എങ്ങനെയോ പുറത്ത് ചാടിയതാകും എന്നാണ് വാദം. ചൈനയെ നശിപ്പിക്കാന്‍ അമേരിക്ക സൃഷ്ടിച്ചതാണെന്ന് മറുവാദവും.
എന്തായാലും കൊറോണ വൈറസ് ഒരു ജൈവായുധം ആകാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഇതാണ് യാഥാര്‍ത്ഥ്യം
ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്. അതുകൊണ്ട് തന്നെ വുഹാന്‍ കൊറോണ വൈറസ് എന്നും ഇത് വിളിക്കപ്പെടുന്നത്.
മറ്റ് പല വൈറസുകളേയും അപേക്ഷിച്ച് നോക്കിയാല്‍ അത്ര അപകടകാരിയല്ല വുഹാന്‍ കൊറോണ വൈറസ് എന്നതാണ് യാഥാര്‍ത്ഥ്യം. 4 ശതമാനം ആണ് ഈ രോഗബാധയുടെ മരണനിരക്ക്.
അതേസമയം സാര്‍സ് വൈറസ് ബാധയില്‍ മരണനിരക്ക് 11 ശതമാനം ആണ്. മെര്‍സ് വൈറസ് ബാധയില്‍ ഇത് 35 ശതമാനം ആണ്. നിപ്പാ വൈറസ് ബാധയില്‍ ഇത് 91 ശതമാനം ആണെന്നത് കൂടി ഓര്‍ക്കണം.