ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ
ദുബായ്: കഴിഞ്ഞ ഒരു മാസത്തിനിടെ യുഎഇയിലെ സ്വർണവിലയിൽ ഉണ്ടായത് ചെറിയ മാറ്റങ്ങൾ ഒന്നുമല്ല. മാർച്ചിലെ ഉയർന്ന നിലകളിൽ നിന്ന് വില കുറഞ്ഞത് ഇപ്പോൾ ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. മാസത്തിന്റെ തുടക്കത്തിൽ, 24 കാരറ്റ് സ്വർണം ഗ്രാമിന് 640 ദിർഹമിന് മുകളിൽ വ്യാപാരം നടന്നപ്പോൾ 22 കാരറ്റിന് ഏകദേശം 590 ദിർഹമും ആയിരുന്നു വില. എന്നാൽ അവിടെ നിന്ന് സ്വർണത്തിന്റെ പതനം പെട്ടെന്നായിരുന്നു.
പശ്ചിമേഷ്യൻ യുദ്ധം മൂർച്ഛിച്ചപ്പോൾ മാർച്ച് പകുതിയോടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. 24 കാരറ്റ് സ്വർണം 520-550 ദിർഹം നിലവാരത്തിലേക്കും 22 കാരറ്റ് സ്വർണം ഏകദേശം 500 ദിർഹത്തിലേക്കും താഴുകയായിരുന്നു. ദീർഘകാലമായുണ്ടായിരുന്ന മുന്നേറ്റത്തിന് ശേഷം സംഭവിച്ച ഈ ഇടിവ് ഒരു നിർണായക തിരുത്തലായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വില സർവകാല റെക്കോർഡ് പോലും കടന്ന ശേഷം.

ശക്തമായ മുന്നേറ്റങ്ങൾക്ക് ശേഷം സ്വർണം ദീർഘകാല ശരാശരിക്ക് മുകളിൽ വ്യാപാരം ചെയ്യുമ്പോൾ സാധാരണയായി സംഭവിക്കുന്ന ലാഭമെടുക്കലാണ് ഈ വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തൽ എങ്കിലും ഇത് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ശുഭവാർത്തയാണ്. മാർച്ച് രണ്ടാം പകുതിയിൽ വിലയിടിവിന്റെ വേഗത കുറയുകയാണ് ചെയ്‌തത്. പിന്നീട് വില കുത്തനെ താഴോട്ട് പോകാതെ, ഒരു നിശ്ചിത പരിധിക്കുള്ളിൽ നിൽക്കുകയായിരുന്നു.
നിലവിലെ വ്യാപാരങ്ങളിൽ, 24 കാരറ്റ് സ്വർണം 528 മുതൽ 545 ദിർഹമിനിടയിലും 22 കാരറ്റ് സ്വർണം 488 മുതൽ 505 ദിർഹത്തിനുമിടയിലുമാണ്. വിലയുടെ ഈ ചലനം സ്ഥിരതയില്ലാത്തതാണ്; ഹ്രസ്വകാല മുന്നേറ്റങ്ങൾക്കുശേഷം വില കുറയുന്ന പ്രവണത കാണിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വലിയ മുന്നേറ്റങ്ങൾക്കൊന്നും സാധ്യതയില്ലാതെ, സ്വർണവിപണി ഒരു സ്ഥിരതയിലേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
സ്വർണ വില സ്ഥിരതയിലേക്കോ?
ആഗോള സാമ്പത്തിക സൂചനകൾ അനിശ്ചിതത്വം നിലനിർത്തുന്നതിനാൽ, സ്വർണവിപണി തിരുത്തൽ ഘട്ടത്തിൽ നിന്ന് സാവധാനത്തിലുള്ള വീണ്ടെടുക്കലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പലരും വിലയിരുത്തുന്നു. യുദ്ധത്തിന്റെഫലമായി എണ്ണവില വർധിക്കുന്നത് പണപ്പെരുപ്പ ആശങ്കകൾക്ക് ആക്കം കൂട്ടുകയും പലിശ നിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷകൾക്ക് ശക്തി പകരുകയും ചെയ്‌തു.
പലിശ നൽകാത്ത സ്വർണത്തിന് ഇത് പൊതുവേ പ്രതികൂലമായ സാഹചര്യമാണ്. പണപ്പെരുപ്പത്തെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായ ദിശാബോധം ലഭിക്കാതെ വരുമ്പോൾ ഉയർന്ന പലിശ നിരക്കുകൾ സ്വർണത്തെ പിന്നോട്ട് വലിക്കുകയാണ്. അത് തന്നെയാണ് മാർച്ച് മാസത്തിൽ ദുബായിലെ മാർക്കറ്റിൽ പ്രകടമായത്.
ഇനി സ്വർണവില ഇടിയുമോ?
നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തിലും ട്രെൻഡ് തുടരുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എണ്ണവില ഉയർന്നുനിൽക്കുക, പണപ്പെരുപ്പ ആശങ്കകൾ തുടരുക സ്വർണത്തിന് മേൽ വീണ്ടും സമ്മർദ്ദം ചെലുത്തും. ശക്തമായ ഡോളറും ഈ പ്രവണതയെ ശക്തിപ്പെടുത്തും. അങ്ങനെയെങ്കിൽ വില പിന്നെയും ഇടയുകയാണ് ചെയ്യുക.
കൂടാതെ ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ കുറയുകയാണെങ്കിൽ, സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സ്വർണത്തിന്റെ ആവശ്യം കുറഞ്ഞ് വില ഇനിയും താഴാനും സാധ്യതയുണ്ട്. നിലവിലെ വില ചലനങ്ങൾ സൂചിപ്പിക്കുന്നത്, അനിശ്ചിതത്വങ്ങളുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ഹ്രസ്വകാലത്തേക്കാണെന്നാണ്. എന്തായാലും ഏപ്രിൽ മാസത്തിലെ വിലയിലെ മാറ്റം എന്താണെന്ന് അറിയാനാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ദുബായിലെ സ്വർണ വിപണിയും ഇന്ത്യക്കാരും
ദുബായുടെ എണ്ണയിതര വ്യാപാരത്തിൽ സ്വർണവും വജ്രവും ദീർഘകാലമായി പ്രധാന പങ്ക് വഹിക്കുന്നു. 2003-ൽ 18 ശതമാനമായിരുന്ന ഇവയുടെ പങ്ക് 2004-ൽ 24 ശതമാനമായി വർദ്ധിച്ചു. അക്കാലത്തുപോലും ദുബായിലെ സ്വർണ്ണം വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യയായിരുന്നു, ഏകദേശം 23 ശതമാനം ഓഹരി ഇന്ത്യക്കുണ്ടായിരുന്നു. ഇന്നും അതിൽ മാറ്റമില്ല, അതുകൊണ്ട് തന്നെ ദുബായിലെ സ്വർണവില ഏറ്റവുമധികം ശ്രദ്ധയോടെ വീക്ഷിക്കുന്ന വിഭാഗം ഇന്ത്യക്കാർ തന്നെ ആയിരിക്കും.












Click it and Unblock the Notifications