സ്വർണം ഇപ്പോൾ വാങ്ങല്ലേ; ലാഭം വേണേൽ ചെയ്യേണ്ടത്..ജ്വല്ലറിയിലേക്ക് ഓടും മുൻപ് അറിയാം
അബുദാബി: യുഎസ്-ചൈന വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടതോടെയായിരുന്നു കഴിഞ്ഞ മാസം ആഗോള തലത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചത്. യുഎസിന്റെ പകരച്ചുങ്കത്തിന് ചൈനയും അതേനാണയത്തിൽ മറുപടി കൊടുത്തതോടെ വിപണിയിൽ കടുത്ത ആശങ്ക നിഴലിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ ഇതോടെ ഉയർന്നു.
ഇറക്കുമതി ചുങ്കം പരസ്പരം വിനയാകുമെന്ന തിരിച്ചറിവിൽ ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് ഒരുങ്ങിയത് മെയ് പകുതിയോടെ വിപണിക്ക് ഉണർവ് പകർന്നു. വൈകാതെ ഇരുരാജ്യങ്ങളും വ്യാപാരക്കരാർ ഉണ്ടാക്കുമെന്ന റിപ്പോർട്ടുകൾ സ്വർണ വില കുറയാനും കാരണമായി. ഇതോടെ സ്വർണവിലയിൽ അടുത്തെങ്ങും ഇനിയൊരു കുതിച്ചുക്കയറ്റത്തിന് സാധ്യത ഇല്ലെന്നായിരുന്നു വിപണി വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇതാ ഇത്തരത്തിലുള്ള പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി സ്വർണവില വീണ്ടും കുതിക്കുകയാണ്. ചൈന-യുഎസ് വ്യാപാരയുദ്ധം വീണ്ടും മൂർച്ഛിച്ചതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമായിരിക്കുന്നത്. ആഗോള വിപണിയിലെ വില വർധനവ് ദുബായിലെ സ്വർണ വിലയിലും പ്രതിഫലിച്ചു.

ദുബായിലെ ഇന്നത്തെ വില
കഴിഞ്ഞ 24 മണിക്കൂറിനിടെ 11.5 ദിർഹത്തിന്റെ വർധനവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. നിലനിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 367.50 ദിർഹമാണ്. 24 കാരറ്റിന് 406. 75 ദിർഹവും 21 കാരറ്റിന് 361 ദിർഹവും 18 കാരറ്റിന് 309.50 ദിർഹവുമാണ് വില. ഈ നിലയിൽ തുടർന്നാൽ സ്വർണ വില 381.72 ദിർഹമെന്ന സർവ്വകാല റെക്കോഡിലേക്ക് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഡോളർ കുത്തെ വീണു; കരുത്താർജ്ജിച്ച് സ്വർണം
സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം വൻ തോതിൽ ഉയർത്തുമെന്ന ട്രംപിന്റെ പുതിയ ഭീഷണിയാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമായിരിക്കുന്നത്. വ്യാപാരക്കരാർ ലംഘിച്ച യുഎസ് നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്ന് ചൈനയും വ്യക്തമാക്കിയതോടെ വിപണിയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ സ്വർണം വാങ്ങിക്കൂട്ടികയാണ് നിക്ഷേപകർ. ഇനി സമീപകാലത്തൊന്നും ചൈന-യുഎസ് ചർച്ച സാധ്യമാകില്ലെന്ന ഭീതിയാണ് ഇതിന് കാരണം. ഇതിനിടയിൽ യുക്രൈൻ യുദ്ധം അയയുന്നില്ലെന്നതും പ്രതിസന്ധി തീർക്കുന്നുണ്ട്.
മാത്രമല്ല യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണ വിലയുടെ കുതിപ്പിന് കാരണമായി. രാജ്യാന്തര വിപണിയിൽ ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ സാധിക്കും. സ്വാഭാവികമായും ഇത് സ്വർണത്തിന്റെ ഡിമാന്റ് കൂട്ടും, വില ഉയരുകയും ചെയ്യും.
സ്വർണം വാങ്ങല്ലേ
ബലി പെരുന്നാളിനോട് അനുബന്ധിച്ച് സ്വർണ വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. നേരത്തേ അക്ഷയ തൃതീയ ദിനത്തോട് അനുബന്ധിച്ച് സ്വർണ വില കുറഞ്ഞിരുന്നു. സമാന ട്രെന്റായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അതേസമയം വില ഉയർന്ന സാഹചര്യത്തിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇപ്പോൾ അത് മാറ്റിവെയ്ക്കുന്നതാകും ഉചിതം എന്നാണ് വ്യാപാരികൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലെങ്കിൽ ഇപ്പോൾ സ്വർണം വാങ്ങേണ്ടെന്നാണ് ഉപദേശം. 18 കാരറ്റ് സ്വർണത്തിനും വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ വാങ്ങൽ മാറ്റിവെയ്ക്കാം. ഇനി പെരുന്നാൾ പർച്ചേസിന് താത്പര്യപ്പെടുന്നെങ്കിൽ പണിക്കൂലി ഇല്ലാത്ത ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതാകും ഉചിതം എന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
കേരളത്തിലും വില ഉയർന്നു
കേരളത്തില്‍ ഇന്നും സ്വർണ വില ഉയർന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 160 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഗ്രാമിന് 9080 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 72640 രൂപയാണ് വില. ഇന്നത്തെ വില നിലവാരത്തിൽ സ്വർണം വിൽക്കുന്നവർക്ക് ലാഭം കൊയ്യാം.












Click it and Unblock the Notifications