സൗദിയിലേക്കും യുഎഇയിലേക്കും ഇന്ത്യ കടലില്‍ കേബിള്‍ സ്ഥാപിക്കുന്നു; 90000 കോടിയുടെ പദ്ധതി, ലക്ഷ്യം കയറ്റുമതി
അടുത്ത കാലത്തായി റഷ്യ മുന്‍നിരക്കാരായി മാറിയെങ്കിലും പരമ്പരാഗതമായി അറബ് രാഷ്ട്രങ്ങളെയാണ് ഇന്ത്യ ക്രൂഡ് ഓയിലിനായി കൂടുതല്‍ ആശ്രയിച്ചുകൊണ്ടിരുന്നത്. ജി സി സി രാജ്യങ്ങളില്‍ സൗദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യ കൂടുതലായി ക്രൂഡ് ഓയില്‍ വാങ്ങുന്നത്. ഖത്തറില്‍ നിന്നും വലിയ തോതില്‍ എല്‍ എന്‍ ജിയും എത്തുന്നു.
ജി സി സി രാജ്യങ്ങളില്‍ നിന്നും ക്രൂഡ് ഓയിലും എല്‍ എന്‍ ജിയും എത്തുമ്പോള്‍ ഇന്ത്യയിതാ ഇപ്പോള്‍ തിരികെ വൈദ്യുതി കയറ്റുമതി അയക്കാനുള്ള നീക്കത്തിലാണ്. ഇത് സംബന്ധിച്ച സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം എടുത്തിരിക്കുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതലയുള്ള മനോഹർ ലാല്‍ ഖട്ടർ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

സൗദി അറേബ്യയിലേക്കും യു എ ഇയിലേക്കും വൈദ്യുതി കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതിനായി രണ്ട് രാഷ്ട്രങ്ങളിലേക്കും കടലിന് അടിയിലൂടെ യഥാക്രമം 1700 കിലോമീറ്ററും 1400 കിലോമീറ്ററും നീളമുള്ള കേബിളുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതി വിതരണം സംബന്ധിച്ചുള്ള കരാറുകള്‍ ഇതിനോടകം തന്നെ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.
'ഇരു രാജ്യങ്ങൾക്കും 2 ജിഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനായി സൗദി അറേബ്യയുമായും യു എ ഇയുമായും സർക്കാർ കരാറുകളിൽ ഒപ്പുവച്ചു. സൗദി അറേബ്യയിലേക്കുള്ള 1700 കിലോമീറ്റർ സബ്‌സീ കേബിളിന് 47000 കോടി ചിലവാകും, അതേസമയം യു എ ഇയിലേക്കുള്ള 1400 കിലോമീറ്റർ കേബിളിന് 43500 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്' കഴിഞ്ഞ 11 വർഷത്തെ തന്റെ മന്ത്രാലയത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ഖട്ടർ പറഞ്ഞു.
സംഭരണ പദ്ധതികൾക്കുള്ള അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം (ISTS) ചാർജുകൾ ഒഴിവാക്കുന്നത് 2028 ജൂൺ 30 വരെ നീട്ടിയതായും മന്ത്രി പ്രഖ്യാപിച്ചു. 'ഇത് അനുവദിച്ച പമ്പ് ചെയ്ത സംഭരണ പദ്ധതികൾക്കും ഈ തീയതിക്ക് മുമ്പ് കമ്മീഷൻ ചെയ്ത ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്കും ഗുണം ചെയ്യും' അദ്ദേഹം പറഞ്ഞു.
വൈദ്യുതി കയറ്റുമതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ സാമ്പത്തികമായി ഇന്ത്യക്ക് അത് വലിയ നേട്ടമായി മാറും. ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മുന്നാമത്തെ രാഷ്ട്രം എന്ന നിലയില്‍ ഊർജ്ജ മേഖലയില്‍ വലിയ ചിലവാണ് ഇന്ത്യക്കുള്ളത്. രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി ഉയർത്തുന്നതിലെ പ്രധാന ഘടകവും ഇതാണ്. വൈദ്യുതി കയറ്റുമതി ചെയ്യുന്നതിലൂടെ ഈ അന്തരത്തില്‍ ചെറിയതെങ്കിലും ഒരു കുറവ് വരുത്താന്‍ സാധിക്കുന്നതിനോടൊപ്പം ജി സി സി രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും സാധിക്കും.
അതേസമയം, വിപണി നിരീക്ഷണ ഏജൻസിയായ കെപ്ലർ (Kpler) പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം ശരാശരി 1.96 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന ഇറക്കുമതി നിരക്കുകളിൽ ഒന്നാണ്.മേയ് മാസത്തിൽ പ്രതിദിനം ശരാശരി 5.1 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ മൊത്തത്തില്‍ ഇറക്കുമതി ചെയ്തു. ഇതിൽ 38 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. പതിവ് പോലെ ഇറക്കുമതി നിരക്കില്‍ ഇറാഖും സൌദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. റഷ്യയുടെ കടന്ന് വരവിന് മുമ്പ് ഈ രണ്ട് രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് എത്തിച്ചിരുന്നത്.












Click it and Unblock the Notifications