സൗദി അറേബ്യ സമ്മതിച്ചു; ഇന്ത്യയില്‍ 2 എണ്ണ ശാലകള്‍, ഇപ്പോഴും നടപ്പാകാതെ പഴയ വാഗ്ദാനം
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാത്രി ജിദ്ദയിലായിരുന്നു ചര്‍ച്ച. കശ്മീരില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ മോദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ സൗദി സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.
ഇന്ത്യയില്‍ രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ നിര്‍മിക്കാന്‍ ഇരുരാജ്യങ്ങളും കരാറിലെത്തിയിട്ടുണ്ട് എന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. സൗദിയും ഇന്ത്യയും സംയുക്തമായിട്ടാണ് എണ്ണ ശുദ്ധീകരണ ശാലകള്‍ നിര്‍മിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യ, ടൂറിസം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാനും തീരുമാനിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

എഐ, സൈബര്‍ സെക്യൂരിറ്റി, സെമികണ്ടക്ടേഴ്‌സ് തുടങ്ങിയ രംഗങ്ങളിലും സൗദിയും ഇന്ത്യയും സഹകരണം ശക്തമാക്കും. ടെലികോം രംഗത്ത് സഹകരിക്കുന്ന ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. മാധ്യമം, വിനോദം, കായികം എന്നീ രംഗങ്ങളിലും സഹകരണം വിപുലമാക്കും. അതേസമയം, നരേന്ദ്ര മോദി അടിയന്തരമായി നാട്ടിലേക്ക് തിരിച്ചതു കാരണം കൂടുതല്‍ ചര്‍ച്ചകളും കരാറുകളും സാധ്യമായിട്ടില്ല.
ബിന്‍ സല്‍മാന്റെ പഴയ പ്രഖ്യാപനം നടപ്പായില്ല
2019ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ 10000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ 1000 കോടി ഡോളറിന്റെ നിക്ഷേപമാണ് നടന്നത്. ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സൗദി അരാംകോയുടെ സ്വപ്‌നമാണ്. ഇതാണ് എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിലൂടെ യാഥാര്‍ഥ്യമാകുക.
ഗുജറാത്തില്‍ സംയുക്ത സംരംഭം തുടങ്ങാന്‍ ഇന്ത്യയും സൗദിയും നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നേരിട്ടതിനാല്‍ ഇത് സാധ്യമായിട്ടില്ല. റിലയന്‍സിന് ഇതിലുള്ള ഓഹരി സംബന്ധിച്ച ചര്‍ച്ചകളും ഫലം കാണാതെ നില്‍ക്കുകയാണ്. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ് എന്നീ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയുടെ സൗദി സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രതികരിച്ചു.

ഡൊണാള്‍ഡ് ട്രംപ് സൗദി, ഖത്തര്‍, യുഎഇ സന്ദര്‍ശിക്കും
ജിസിസി സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. മെയ് 13 മുതല്‍ 16 വരെയാകും സന്ദര്‍ശനം. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം എത്തുക എന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാംതവണ അമേരിക്കന്‍ പ്രസിഡന്റായ ശേഷം പശ്ചിമേഷ്യയിലേക്കുള്ള ട്രംപിന്റെ ആദ്യ സന്ദര്‍ശനമാണിത്. സുരക്ഷ, സാമ്പത്തിക സഹകരണം, മേഖലയിലെ രാഷ്ട്രീയം എന്നിവയാണ് പ്രധാന ചര്‍ച്ചയാകുക.
പ്രസിഡന്റായ ശേഷം 2017ലെ പോലെ ഇത്തവണയും സൗദിയിലേക്ക് ആദ്യ വിദേശ സന്ദര്‍ശനം നടത്തുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗം ഇതില്‍ മാറ്റം വരുത്തി. പോപ്പിന്റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹം റോമിലേക്ക് പോകും. ജിസിസിയിലെത്തുന്ന വേളയില്‍ ഇസ്രായേലുമായുള്ള സഹകരണം ശക്തമാക്കാന്‍ അറബ് നേതാക്കളോട് ട്രംപ് ആവശ്യപ്പെടും.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കഴിഞ്ഞ ദിവസം അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ട്രംപ് ജിസിയില്‍ എത്തുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഈ സന്ദര്‍ശനം. അമേരിക്ക ജിസിസി രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രധാന സാമ്പത്തിക കരാര്‍ അടുത്ത മാസം ഒപ്പുവയ്ക്കും.












Click it and Unblock the Notifications