ലുലു ഗ്രൂപ്പ് സൗദി അറേബ്യയെ ഉപേക്ഷിച്ചിട്ടില്ല, ആ വാർത്തകള്‍ ശരിയുമല്ല; നിലപാട് വ്യക്തമാക്കി എംഎ യൂസഫലി
ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് നാളെ തുടക്കമാവുകയാണ്. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ വിറ്റഴിക്കുന്നത്. ഒക്ടോബർ 28 മുതല്‍ നവംബർ അഞ്ച് വരെയായി കമ്പനിയുടെ 2582226338 ഓഹരികള്‍ വില്‍ക്കും. ഓഹരിവില്‍പ്പനയിലൂടെ 180 കോടി സമാഹരിക്കാനാണ് ബി ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. യഥാർത്ഥത്തില്‍ യു എ ഇയിലും സൗദി അറേബ്യയിലുമായി ഇരട്ട ലിസ്റ്റിങ്ങായിരുന്നു ലുലു ഗ്രൂപ്പ് ഉദ്ദേശിച്ചിരുന്നത്.
ചില സാങ്കേതിക കാരണങ്ങളാല്‍ ലുലു ഇരട്ട ലിസ്റ്റിങ് ഉപേക്ഷിക്കുകയും അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് മാത്രമായി ലിസ്റ്റിങ് ചുരുക്കുകയായിരുന്നു. രണ്ട് റെഗുലേറ്റർമാരുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നു സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലെ ലിസ്റ്റിങില്‍ നിന്നും ലുലു ഗ്രൂപ്പ് പിന്‍മാറിയത്.

ഇരട്ട ലിസ്റ്റിങ് നടക്കുകയായിരുന്നെങ്കില്‍ യുഎഇയും സൗദി അറേബ്യയും ഉൾക്കൊള്ളുന്ന ജി സി സി-നോർത്ത് ആഫ്രിക്കൻ (MENA) മേഖലയിലെ തന്നെ ഏറ്റവും വലിയ റീട്ടെയ്ലർ ഐ പി ഒ എന്ന റെക്കോർഡായിരുന്നു ലുലു ഗ്രൂപ്പിനെ കാത്തിരുന്നത്. തല്‍ക്കാലം ലിസ്റ്റിങ് അബുദാബി സ്റ്റോക്ക് എക്ചേഞ്ചിലേക്ക് മാത്രം ഒതുക്കിയെങ്കിലും സമീപകാലത്ത് തന്നെ സൗദി അറേബ്യ ഉള്‍പ്പെടേയുള്ള മറ്റ് രാജ്യങ്ങളിലേക്കും തങ്ങള്‍ എത്തുമെന്നാണ് ലുലു ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
സൗദി എക്‌സ്‌ചേഞ്ചായ തദാവുളിലെ ലിസ്റ്റിംഗ് അധികം താമസിയാതെ തന്നെ ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫ് അലിയെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമമായ സോയ വ്യക്തമാക്കുന്നത്. അബുദാബിയിലും സൗദിയിലും ഇരട്ട ലിസ്‌റ്റിങ്ങായിരുന്നു കമ്പനി ഉദ്ധേശിച്ചിരുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾ ലുലു ചെയർമാൻ നിഷേധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ശ്രദ്ധേയം.
"ഞങ്ങൾ എല്ലാ ഘട്ടത്തിലും അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങുമായി മുന്നോട്ട് പോയത്. ഇതാണ് ഞങ്ങളുടെ പ്രാഥമിക വിപണി. ലുലു അബുദാബി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്. അതോടൊപ്പം തന്നെ അബുദാബി സർക്കാറിന് 20 ശതമാനം പിന്തുണയുള്ള കമ്പനി കൂടിയാണ് ഇത്" എം എ യൂസഫലി വ്യക്തമാക്കി.
"വാസ്തവത്തിൽ, ഇരട്ട ലിസ്റ്റിംഗിനായുള്ള പദ്ധതികൾ ഞങ്ങൾ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ജി സി സിയിലെ എല്ലാ എക്സ്ചേഞ്ചുകളെക്കുറിച്ചും ഞങ്ങൾ ഒരു പഠനം നടത്തിയിരുന്നു, അതില്‍ തന്നെ അബുദാബിയാണ് ഏറ്റവും ശക്തമായത്. സൗദി അറേബ്യ ലുലുവിന് വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. കമ്പനിയുടെ ദീർഘകാല തന്ത്രത്തിൻ്റെ ഭാഗമായി ഞങ്ങൾ അവിടെ ഒരു ലിസ്റ്റിംഗ് പരിഗണിക്കും. എന്നാൽ അതിനായി ഒരു നിശ്ചിത സമയപരിധി ഇല്ല, "അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ പി ഒയിൽ നിന്നുള്ള വരുമാനത്തിലൂടെ ജി സി സിയില്‍ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ജി സി സിയിലെ സ്റ്റോറുകളുടെ എണ്ണം 2025 ന്റെ ആദ്യ പാദത്തോടെ നിലവിലെ 240 ൽ നിന്ന് 270 ആയി വർദ്ധിപ്പിക്കുന്നത് അടക്കം ഉള്‍പ്പെടുന്നു. 2023-ൽ 10 ബില്യൺ യുഎഇ ദിർഹം (2.72 ബില്യൺ ഡോളർ) മൂലധന സമാഹരണം ഉൾപ്പെടുന്ന കടം വീട്ടുന്ന കാര്യവും കമ്പനി പരിശോധിക്കും.
സൗദി അറേബ്യയിലുടനീളം, അതായത് 33 നഗരങ്ങളിൽ ബ്രാൻഡ് വികസിപ്പിക്കാൻ ഞങ്ങൾ ഇപ്പോൾ നോക്കുകയാണ്. യു എ ഇയിലും ഒട്ടേറെ വികസനങ്ങൾ നടക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എയും വ്യക്തമാക്കി. ലുലു കമ്പനിയുടെ ശക്തമായ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിലും കമ്പനി കൂടുതല്‍ വികസനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications