യുഎഇയും സൗദിയും അല്ല: ഈ ഗള്‍ഫ് രാജ്യത്തേക്ക് മാത്രം എത്തിയത് 7 ലക്ഷത്തിലേറെ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യം യു എ ഇയാണ്. ഏകദേശം 38 ലക്ഷത്തോളം ഇന്ത്യക്കാർ യു എ ഇയില്‍ മാത്രം ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 25.9 ലക്ഷവുമായി സൗദി അറേബ്യയും 10.2 ലക്ഷവുമായി കുവൈത്തുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്. അഞ്ചാം സ്ഥാനത്തുള്ള ഖത്തറില്‍ 7.7 ലക്ഷം ഇന്ത്യക്കാരുണ്ടെന്നും കണക്കുകള്‍ പറയുന്നു. 7.4 ലക്ഷം പേരുമായി ഒമാനാണ് ആറാമത്.
ജോലി തേടി പോകുന്നവർക്ക് പുറമെ നിരവധിയാളുകള്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രത്യേകിച്ച്, യു എ ഇയിലേക്ക് വിനോദ സഞ്ചാരത്തിനായും പോകുന്നു. യു എ ഇ പുറത്തുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ വലിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്‍പ്പടേയുള്ള വലിയ ഒഴുക്കി ഇവിടങ്ങളിലേക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഒമാനില്‍ നിന്നും ഇതിന് വ്യത്യസ്തമായ ചില കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ നിന്നും മാത്രം ഒമാനിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയവരുടെ എണ്ണത്തില്‍ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അടുത്തിടെ വലിയ പ്രചാരം നേടിയ രാജ്യമാണ് ഒമാന്‍. മുന്‍ വർഷത്തെ റെക്കോർഡ് തകർത്തുകൊണ്ട് ഈ വർഷം ഇന്ത്യയിൽ നിന്ന് ഏഴ് ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് ഒമാൻ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2023-ൽ, ആറ് ലക്ഷത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. അന്നുവരേയുള്ളതിലെ ഏറ്റവും ഉയർന്ന സഖ്യയായിരുന്നു ഇത്.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വ്യത്യസ്തമായ ഭൂപകൃതിയുള്ള രാജ്യമാണ് ഒമാന്‍. രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹവും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വർധനവിന് കാരണമാണ്. ഇന്ത്യക്ക് പുറമെ അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദർശനത്തിലും 2024 വലിയ രീതിയിലുള്ള വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനായി ഭരണാധികാരികള്‍ വലിയ തോതില്‍ പണം ചിലവഴിക്കുന്നുണ്ടെന്ന് ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ഒമാൻ എക്രോസ് ദ ഏജസ് മ്യൂസിയം, മുസന്ദാമിലെ ലോങ്ങസ്റ്റ് സിപ്‌ലൈൻ, ജബൽ അഖ്ദറിലെ നസീം അഡ്വഞ്ചർ പാർക്ക്, മസ്‌കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്റർ (ഒ സി ഇ സി) തുടങ്ങിയ പദ്ധതികളിലായി ഒമാൻ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖല വർഷം മുഴുവന്‍ സജീവമാണെങ്കിലും ഒക്‌ടോബറിനും മാർച്ചിനും ഇടയിലാണ് രാജ്യം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.












Click it and Unblock the Notifications