'സൗദി അറേബ്യ ഇന്ത്യയോട് ഇടയുന്നു, ക്രൂഡ് ഓയില്‍ കയറ്റുമതി നിർത്തും'? പാകിസ്താനികളുടേത് വല്ലാത്ത മോഹം തന്നെ
റിയാദ്: ഇന്ത്യയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ബംഗ്ലാദേശ് കഴിഞ്ഞാല്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. നയതന്ത്രത്തിലും വ്യാപാര മേഖലയിലുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ശക്തമാണ്. പരമ്പാരഗതമായി ഇന്ത്യയിലേക്ക് വലിയ തോതില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.
2022 ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയിലെ ശക്തമായ സാന്നിധ്യമായി മാറുന്നതിന് മുമ്പ് അറബ് രാഷ്ട്രങ്ങളായ സൗദി അറേബ്യയും ഇറാഖുമായിരുന്നു ഇന്ത്യയിലേക്ക് പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇറക്കുമതി വിഹിതത്തിന്റെ അളവ് പരിശോധിച്ചാല്‍ ഇറാഖ് ഒന്നാമതും സൗദി അറേബ്യ രണ്ടാമതും വരുമായിരുന്നു. എന്നാല്‍ റഷ്യയുടെ കടന്ന് വരവോടെ ഇരു രാഷ്ട്രങ്ങളും രണ്ടും മുന്നൂം സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.

റഷ്യ വലിയൊരു വിപണി കയ്യടക്കിയെങ്കിലും അറബ് രാഷ്ട്രങ്ങളെ യാതൊരു സാഹചര്യത്തിലും ഇന്ത്യക്ക് പിണക്കാന്‍ കഴിയില്ല. വിലക്കിഴിവില്‍ എണ്ണ വാഗ്ദാനം ചെയ്താണ് റഷ്യ ഇന്ത്യന്‍ വിപണി പിടിച്ചത്. ഈ വിലക്കിഴിവ് അവസാനിച്ചാല്‍ ക്രൂഡ് ഓയിലിനായി ഇറാഖിനേയും സൗദി അറേബ്യയേയും തന്നെ കൂടുതലായി ആശ്രയിക്കുന്നതാകും ഇന്ത്യക്ക് ഗുണകരമായി മാറുക.
ഇന്ത്യ ഉള്‍പ്പെടേയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില സൗദി അറേബ്യ അടുത്തിടെ കുറച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി സൗദി അറേബ്യ നിരോധിക്കുന്നുവെന്ന പ്രചരണം എക്സ് ഉള്‍പ്പെടേയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാന്‍ഡിലുകളില്‍ നിന്നാണ് ഇത്തരം പ്രചരണമുണ്ടാകുന്നത്.
അൽ ജസീറയുടെ 'റിപ്പോർട്ടുകൾ' ഉദ്ധരിച്ച് സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് അവരുടെ അവകാശവാദം. "സൗദി അറബ് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു" എന്നാണ് സൗദി രാജകുമാരന്റെ ചിത്രം സഹിതം വന്ന ഒരു കുറിപ്പ്. സമാനമായ കുറിപ്പ് മറ്റ് പലരും പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം വാർത്തകള്‍ പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ഫാക്ട് ചെക്കിങ് വെബ്സൈറ്റുകള്‍ പുറത്ത് വിടുന്ന വിവരം. അൽജസീറയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച യാതൊരു വാർത്തയും കാണാന്‍ സാധിക്കില്ല. അല്‍ജസീറ മാത്രമല്ല മറ്റ് വാർത്താ മാധ്യമങ്ങളും ഇത്തരമൊരു കാര്യം റിപ്പോർട്ട് ചെയ്യുന്നില്ല. വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയായി ഇന്ത്യക്കാരും രംഗത്ത് വന്നിട്ടുണ്ട്. പാകിസ്ഥാനികളുടേത് ഒരിക്കലും നടക്കാത്ത മോഹമാണെന്നാണ് ഇന്ത്യക്കാരുടെ തിരിച്ചടി.












Click it and Unblock the Notifications