സൗദി അറേബ്യക്ക് ചൈനയില്‍ നിന്നും ലോട്ടറിയടിച്ചു: ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നത്
സൗദി അറേബ്യയിൽ നിന്നും ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി റെക്കോർഡ് നിരക്കിലേക്ക് ഉർന്നേക്കും. ജൂണിൽ സൗദി അറേബ്യയിൽ നിന്ന് ചൈനയിലേക്കുള്ള അസംസ്കൃത എണ്ണയുടെ ഒഴുക്ക് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 48 ദശലക്ഷം ബാരലിലേക്ക് എത്തിയേക്കുമെന്നാണ് വ്യാപാര വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയിൽ നിന്നും ഈ മാസം ചൈനയിലേക്ക് എത്തുന്നതും ഇതേ അളവിലുള്ള എണ്ണയാണ്.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ സിനോകെമിന്‍, റോങ്‌ഷെങ് പെട്രോകെമിക്കൽ, ഹെങ്‌ലി പെട്രോകെമിക്കൽ ഉൾപ്പെടെയുള്ള സ്വകാര്യ റിഫൈനറികൾക്കും സൗദി അറേബ്യ കൂടുതൽ അളവില്‍ ക്രൂഡ് ഓയില്‍ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഏഷ്യയിലെ മുൻനിര റിഫൈനറായ സിനോപെക്കും മറ്റൊരു സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ സി എൻ ഒ ഒ സിക്കും സൗദി അറേബ്യയിൽ നിന്നും കൂടിയ അളവിലുള്ള വിതരണം ഉണ്ടായേക്കില്ലെന്നും റോയിട്ടേഴ്‌സിന്റെ വ്യാപാര സ്രോതസ്സുകൾ പറയുന്നു.

മെയ് മാസത്തിൽ, ചൈനയിലേക്കുള്ള സൗദി കയറ്റുമതി ഏപ്രിലിലെ 35.5 ദശലക്ഷം ബാരലിൽ നിന്ന് 48 ദശലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒപെക് + സഖ്യത്തിന്റെ ഉൽപ്പാദന വർധനവ്, ചൈനയുടെ സ്റ്റോക്ക് പൈലിംഗ് തന്ത്രം, സൗദി അരാംകോയുടെ മത്സരാധിഷ്ഠിത വിലനിർണയം എന്നിവയാണ് ചൈനയുടെ ഇറക്കുമതിയിലെ വർധനവിന്റെ പ്രധാന കാരണം.
വിതരണ തടസ്സങ്ങളോ വിലനിലവാര ചാഞ്ചാട്ടങ്ങളോ ഒഴിവാക്കാൻ ചൈനീസ് റിഫൈനറികൾ, പ്രത്യേകിച്ച് സ്വകാര്യ റിഫൈനറികൾ ക്രൂഡ് ഓയിൽ സ്റ്റോക്ക് ചെയ്യുന്നത് വലിയ തോതില്‍ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനുമേലുള്ള യു എസ് ഉപരോധങ്ങളും ട്രംപ് ഭരണത്തിന് കീഴിലുള്ള യുഎസ്.-ചൈന വ്യാപാര പിരിമുറുക്കങ്ങളും സ്റ്റോക്ക് വർധിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ നിന്നും 90 ശതമാനം ക്രൂഡ് ഓയില്‍ കയറ്റുമതി നടക്കുന്നത് ചൈനയിലേക്കാണ്.
2025 രണ്ടാം പാദത്തിൽ സൗദി ഓയിൽ കയറ്റുമതി താൽക്കാലികമായി കുറഞ്ഞെങ്കിലും, മെയ്, ജൂൺ മാസങ്ങളില്‍ കുത്തനെ ഉയരുകയായിരുന്നു. നേരത്തെ ഉയർന്ന എണ്ണ വില നിലനിർത്താൻ ഉൽപ്പാദനം കുറച്ചിരുന്ന സൗദി അറേബ്യ, ഇപ്പോൾ വിപണി വിഹിതം കൂട്ടാന്‍ വില കുറഞ്ഞാലും ഉൽപ്പാദനം വർധിപ്പിക്കുകയാണ്. 2024ൽ ഉൽപ്പാദനം 2011ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
അതേസമയം, ട്രംപിന്റെ സന്ദർശന വേളയിൽ യുഎസും സൗദി അറേബ്യയും കഴിഞ്ഞ ദിവസം സുപ്രധാന ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ, അടുത്ത നാല് വർഷത്തിനുള്ളിൽ യു എസിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരിക്കുന്നത. ഈ നിക്ഷേപം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, ഖനനം, കൃത്രിമബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സൗദി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഡാറ്റാവോൾട്ട്, യു.എസിൽ AI ഡാറ്റാ സെന്ററുകൾക്കായി 20 ബില്യൺ ഡോളറും നിക്ഷേപിക്കും. യു.എസും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ വിൽപ്പന കരാറായ 142 ബില്യൺ ഡോളറിന്റെ കരാർ, വിമാന, മിസൈൽ പ്രതിരോധ, നാവിക-തീരദേശ സുരക്ഷ, അതിർത്തി സുരക്ഷ, വിവര-സമ്പർക്ക സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദി നിക്ഷേപ പ്രഖ്യാപനത്തെ തുടർന്ന്, 2025 മെയ് 13ന് യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 1.13 ഡോളർ (1.82%) ഉയർന്ന് ബാരലിന് 63.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 88 സെന്റ് (1.35%) വർധിച്ച് ബാരലിന് 65.84 ഡോളറുമായി. എണ്ണ വിപണിയിൽ ഈ വർധന, യു.എസ്.-സൗദി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി വിശകലന വിദഗ്ധർ വിലയിരുത്തുന്നു.












Click it and Unblock the Notifications