റഷ്യ തളർന്നു, സൗദി അറേബ്യക്ക് വന്‍ കുതിപ്പ്: ഇന്ത്യയും ചൈനയും വീണ്ടും അറബ് രാഷ്ട്രത്തിലേക്ക്
ക്രൂഡ് ഓയില്‍ വിതരണ രംഗത്ത് റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും വലിയ തോതിലുള്ള വെല്ലുവിളിയാണ് സൗദി അറേബ്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയതോടെ റഷ്യ ഏഷ്യന്‍ വിപണയിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കാന്‍ തുടങ്ങി. ഇതോടെ ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ വിപണിയിലെ സൗദി അറേബ്യയുടെ വിഹിതത്തില്‍ ഇടിവുണ്ടാകാന്‍ തുടങ്ങി. എന്നാല്‍ ഈ തിരിച്ചടിയില്‍ നിന്നും സൗദി അറേബ്യ ശക്തമായ രീതിയില്‍ തന്നെ തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുകയാണ്.
സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി ഒക്ടോബറിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയെന്നാണ് ജോയിൻ്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവിൻ്റെ (JODI) ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഒക്ടോബറിൽ ഇന്ത്യ അടക്കമുള്ള ഉപഭോക്താക്കൾക്കായി 5.92 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് അയച്ചത്.

സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 174000 ബി പി ഡിയുടെ വർധനവാണ് സൗദി അറേബ്യയുടെ കയറ്റുമതിയിലുണ്ടായത്. മൂന്ന് മാസത്തിനടിയിലെ സൗദി അറേബ്യയിൽ നിന്നുള്ള ഏറ്റവും ഉയർന്ന ശരാശരി കയറ്റുമതി നിരക്കുമാണ് ഒക്ടോബറിലേത്. അതേസമയം "9 ദശലക്ഷം ബി പി ഡി" ഉത്പാദനമെന്ന നിലപാടില്‍ അറബ് രാജ്യം ഉറച്ച് നില്‍ക്കുകയാണ്. ഒക്ടോബറിൽ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഉൽപ്പാദനം 3000 ബി പി ഡി കുറഞ്ഞ് ശരാശരി 8.972 ദശലക്ഷം ബി പി ഡി ആയെന്നും കണക്കുകള്‍ പറയുന്നു.
വലിയ വിലക്കിഴിവ് നല്‍കിയായിരുന്നു റഷ്യ ഇന്ത്യയിലേക്കും ചൈനയിലേക്കും ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തത്. ഇതോടെ സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു. ഉദാഹരണത്തിന് 2022 ന് മുമ്പ് വരേയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ വിതരണക്കാർ സൗദി അറേബ്യയും ഇറാഖുമായിരുന്നു.
റഷ്യയുടെ കടന്ന് വരോടെ അറബ് രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍ നിലവില്‍ റഷ്യയില്‍ നിന്നും നേരിയ വിലക്കിഴിവ് മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതോടെ ഇന്ത്യയുള്‍പ്പെടെ സൗദിയില്‍ നിന്നുള്ള ഇറക്കുമതി ശക്തിപ്പെടുത്താന്‍ തുടങ്ങി. ഇതാണ് സൗദി അറേബ്യയുടെ കയറ്റുമതിയില്‍ പ്രതിഫലിച്ചതും.
ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഈ വർഷം നവംബറിൽ 2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമായി റഷ്യ ഇപ്പോഴും തുടരുന്നു, ഇറാഖും സൗദി അറേബ്യയും തൊട്ടുപിന്നിൽ തന്നെയുണ്ട്.
അതേസമയം, അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയും ഒപെക് ഗ്രൂപ്പിലെ മറ്റ് കക്ഷികളും വിതരണ വെട്ടിക്കുറവ് അടുത്ത വർഷവും തുടരും. ഒപെക് തീരുമാനത്തിന് പുറമെ സ്വന്തം നിലയ്ക്ക് 1 ദശലക്ഷം ബി പി ഡി വരെ സൗദി അറേബ്യ വെട്ടിക്കുറയ്ക്കുന്നുണ്ട്. എന്നാല്‍ യു എസ്, ബ്രസീൽ, ഗയാന എന്നിവയുൾപ്പെടെ ഒപെക് ഇതര ഉൽപാദകരിൽ നിന്നുള്ള വിതരണം ശക്തിപ്പെടുന്നത് സൗദി അറേബ്യക്കും കൂട്ടാളികള്‍ക്കും തിരിച്ചടിയാകുന്നുണ്ട്.












Click it and Unblock the Notifications