ഇറാന്‍ ഒന്ന് അടങ്ങണം: യുഎഇയുടെ ആ 3 ദ്വീപുകള്‍ വിട്ടുകൊടുക്കാനാകില്ല; നിലപാട് ശക്തമാക്കി ജിസിസിയും
ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ്, അബു മൂസ തുടങ്ങിയ ദ്വീപുകളുമായി ബന്ധപ്പെട്ട് യു എ ഇയും ഇറാനും തമ്മില്‍ ദീർഘകാലമായി നിലനില്‍ക്കുന്ന തർക്കം പുതിയ വഴിത്തിരിവിലേക്ക്. അടുത്തകാലത്തായി ദ്വീപുകളില്‍ ഇറാന്‍ നടത്തി വരുന്ന അനധികൃത നിർമ്മാണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് ജി സി സി മന്ത്രിതല സമിതി രംഗത്ത് വന്നു.
യു എ ഇയുടെ കൈവശമുള്ള ദ്വീപുകളില്‍ ഇറാന്‍ നടത്തുന്ന നിർമ്മാണ പ്രവത്തനങ്ങള്‍ സൈനിക പരിശീലനങ്ങൾ, പരമാധികാര അവകാശവാദങ്ങൾ എന്നിവ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യു എ ഇയുടെ പ്രദേശിക അവകാശങ്ങളുടെ മേല്‍ക്കുള്ള കടന്ന് കയറ്റമാണെന്നും ജി സി സി വ്യക്തമാക്കി. 'ഇറാൻ ഈ മൂന്ന് ദ്വീപുകളിൽ നടത്തുന്ന ഏതൊരു തീരുമാനങ്ങളും പ്രവൃത്തികളും നിയമവിരുദ്ധമാണ്. അവ യു എ ഇയുടെ പരമാധികാരം സ്ഥാപിക്കുന്ന ചരിത്രപരവും നിയമപരവുമായ വസ്തുതകളെ ഒരു തരത്തിലും മാറ്റിമറിക്കുന്നില്ല.' ജി സി സി മന്ത്രിതല സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

ദ്വീപുകള്‍ക്കുമേല്‍ യു എ ഇക്കുള്ള പരമാധികാരം ഈ പ്രസ്താവനയിലൂടെ വീണ്ടും ഉറപ്പിക്കുന്നു. അബു മൂസ ദ്വീപിൽ അടുത്തകാലത്തായി താമസത്തിനും വിനോദങ്ങള്‍ക്കുമായുള്ള കെട്ടിടങ്ങള്‍ ഇറാന്‍ വലിയ തോതില്‍ നിർമ്മിച്ച് വരികയായിരുന്നു. ഇതോടൊപ്പം തന്നെ ദ്വീപുകളിൽ സൈനിക പരിശീലനങ്ങൾ നടത്തുകയും പുതിയ പ്രവർത്തനങ്ങള്‍ ശക്തമാക്കി വരികയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ ദ്വീപുകൾ സന്ദർശിക്കുകയും അവയെ "ഇറാന്റെ ദേശീയ ഐഡന്റിറ്റി"യുടെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്തത്.
ദ്വീപുകള്‍ക്ക് മേല്‍ ഇറാന്‍ ഇത്തരത്തില്‍ നടത്തുന്ന കടന്നു കയറ്റത്തിനെതിരെ ജി സി സിയുടെ പിന്തുണയോടെ, ഈ വിഷയം അന്താരാഷ്ട്ര ഫോറങ്ങളിൽ ഉന്നയിക്കാനും നയതന്ത്രപരമായ പരിഹാരങ്ങൾ തേടാനുമാണ് യു എ ഇ ലക്ഷ്യമിടുന്നത്. മറുവശത്ത് ഇറാന്റെ തുടർച്ചയായ പ്രകോപനപരമായ നടപടികൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാനും ഇടയുണ്ടെന്നും നയതന്ത്ര വിദഗ്ധർ വിലയിരുത്തപ്പെടുന്നു.
എന്താണ് യുഎഇ-ഇറാൻ ദ്വീപ് തർക്കം
ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ്, അബു മൂസ എന്നീ മൂന്ന് ദ്വീപുകളെ ചൊല്ലി യുഎഇ - ഇറാൻ തർക്കം പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും സങ്കീർണവും ദീർഘകാലവുമായ പ്രാദേശിക വിഷയങ്ങളിലൊന്നാണ്. ചരിത്രപരമായി ഷാർജ, റാസ് അൽ ഖൈമ എന്നീ എമിറേറ്റുകളുടെ ഭാഗമായിരുന്ന ഇവ പിന്നീട് 1971-ൽ യു എ ഇ രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ഭാഗമായി. ബ്രിട്ടീഷ് ഭരണകാലത്ത്, ഈ ദ്വീപുകൾ ബ്രിട്ടീഷ് സംരക്ഷണത്തിന് കീഴിലുള്ള "ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ" ഭാഗവുമായിരുന്നു.
1971-ൽ ബ്രിട്ടൻ ഗൾഫ് മേഖലയിൽ നിന്ന് പിന്മാറിയപ്പോൾ, യു എ ഇ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായി. എന്നാൽ, ഈ സന്ദർഭം മുതലെടുത്ത്, 1971 നവംബർ 30-ന് ഇറാൻ സൈനിക നടപടിയിലൂടെ ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ്, അബു മൂസ എന്നീ ദ്വീപുകൾ കൈവശപ്പെടുത്തി. ഈ നീക്കം അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനത്തിന് ഇടയാക്കിയെങ്കിലും ഇറാൻ പലപ്പോഴായി ദ്വീപുകളില്‍ തങ്ങളുടെ നിയന്ത്രണം ശക്തമാക്കുകയായിരുന്നു.
1971-ൽ ഷാർജ എമിറേറ്റും ഇറാനും തമ്മിൽ ഒരു "മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്" (MoU) ഒപ്പുവെച്ചിരുന്നു, ഇതനുസരിച്ച് അബു മൂസ ദ്വീപിൽ ഇരു രാജ്യങ്ങളും ഭരണാധികാരം പങ്കിടുമെന്ന് ധാരണയായി. എന്നാൽ, ഇറാൻ ഈ ധാരണ ലംഘിച്ച് 1992-ഓടെ ദ്വീപിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ചരിത്രം പറയുന്നു. യുഎഇയുടെ വാദമനുസരിച്ച്, 19-ാം നൂറ്റാണ്ടിലെ രേഖകൾ, ഭൂപടങ്ങൾ, ബ്രിട്ടീഷ്-ഒട്ടോമൻ ഉടമ്പടികൾ എന്നിവ ഈ ദ്വീപുകൾ ഷാർജ, റാസ് അൽ ഖൈമ എമിറേറ്റുകളുടെ ഭാഗമാണെന്നത് വ്യക്തമാണ്.












Click it and Unblock the Notifications