യുഎഇയിലേക്ക് സ്വർണം ഒഴുകും: ആഫ്രിക്കയിലെ ഖനിയുടെ പകുതിയും വാങ്ങി; വന്‍ നീക്കം
ദുബായ്: ഒരു സ്വർണ്ണ ഖനി പോലും രാജ്യത്ത് സ്വന്തമായി ഇല്ലെങ്കിലും ലോകത്തില്‍ ഏറ്റവൂം കൂടുതല്‍ സ്വർണ്ണ വ്യാപാരം നടക്കുന്ന രാജ്യമാണ് യു എ ഇ. പ്രധാനമായും ആഫ്രിക്കയില്‍ നിന്നാണ് യു എ ഇയിലേക്ക് സ്വർണം എത്തുന്നത്. നേരായ മാർഗത്തിലൂടേയും കള്ളക്കടത്തിലൂടേയുമൊക്കെ ആഫ്രിക്കന്‍ ഖനികളിലെ സ്വർണം അറബ് രാഷ്ട്രത്തിലേക്ക് എത്തുന്നുണ്ട്. അതേസമയം തന്നെ വിദേശ രാജ്യങ്ങളിലെ സ്വർണ ഖനന മേഖലയില്‍ യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികള്‍ വലിയ നിക്ഷേപം നടത്തുന്നുണ്ട്.
ഇപ്പോഴിതാ ആഫ്രിക്കയിൽ ആസ്ഥാനമായുള്ള ഖനന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു എ ഇ ആസ്ഥാനമായുള്ള ഒരു നിക്ഷേപ ഗ്രൂപ്പുമായി അലൈഡ് ഗോള്‍ഡ് തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിവിധ രാഷ്ട്രങ്ങളിലെ സ്വർണ ഖനികളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുള്ള കനേഡിയന്‍ കമ്പനിയാണ് അലൈഡ് ഗോള്‍ഡ്.

യു എ ഇ പുതുതായി രൂപീകരിച്ച നിക്ഷേപ ഫണ്ടായ അംബ്രോസിയ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായിട്ടാണ് അലൈഡ് കരാറിലേർപ്പെട്ടിരിക്കുന്നത്. നേരത്ത ചൈനയായിരുന്നു ആഫ്രിക്കയിലെ സ്വർണ ഖനികളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനത്തേക്ക് യു എ ഇ ഉയർന്ന് വന്നതായും അലൈഡ് ഗോള്‍ഡ് വ്യക്തമാക്കുന്നു. 2019 നും 2023 നും ഇടയിൽ, എമിറാറ്റി കമ്പനികൾ ആഫ്രിക്കൻ പദ്ധതികൾക്കായി 110 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്.
കരാറിന്റെ അടിസ്ഥാനത്തില്‍ യു എ ഇ കമ്പനി മാലിയിലെ അലൈഡിന്റെ സ്വർണ്ണ ഖനന ആസ്തികളിൽ പകുതിയും വാങ്ങും. അലൈഡ് ഗോൾഡിന്റെ ഏകദേശം 156.6 മില്യണ്‍ കനേഡിയന്‍ ഡോളർ മൂല്യം വരുന്ന 12 ശതമാനം ഓഹരിയും യു എ ഇ വാങ്ങും. ഘട്ടം ഘട്ടമായിരിക്കും പണം കൈമാറുക. മൊത്തത്തിൽ, ഏകദേശം 46 ദശലക്ഷം ഓഹരികൾ ഒരു ഓഹരിക്ക് 3.40 കനേഡിയന്‍ ഡോളർ എന്ന നിരക്കിൽ വാങ്ങും.
500 മില്യൺ ഡോളർ മൂല്യമുള്ള ഈ ഇടപാട്, സാഡിയോള ഖനിയുടെ വിപുലീകരണവും എത്യോപ്യയിലെ കുർമുക് പദ്ധതിയുടെ വികസനവും ഉൾപ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് ശക്തി പകരും. അലൈഡ് ഖനനം ചെയ്യുന്ന സ്വർണത്തിന്റെ വലിയൊരു വിഹിതം നിലവില്‍ തന്നെ എത്തുന്നത് യു എ ഇ വിപണിയിലേക്കാണ്. പുതിയ കരാർ കൂടിയാകുന്നതോടെ ഇത് കൂടുതല്‍ ശക്തമാകും.
അതേസമയം, സ്വർണ്ണ വില്‍പ്പനയോടൊപ്പം തന്നെ സ്വർണ്ണാഭരണ നിർമ്മാണത്തിലും മുന്നേറാനുള്ള പദ്ധതികള്‍ യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത് അഞ്ച് വർഷത്തിനുള്ളില്‍ രാജ്യത്തെ സ്വർണ്ണാഭരണ നിർമ്മാണ ശേഷി ഇരട്ടിയാക്കാനാണ് യു എ ഇയുടെ നീക്കം. പ്രധാനമായും ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണാഭരണ കൂടുതല്‍ ശക്തമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ലോകപ്രശസ്ത ജ്വല്ലറി ബ്രാൻഡുകളുടെ ആസ്ഥാനമായ ദുബായ് സിറ്റി ഓഫ് ഗോൾഡ് എന്ന പേരിലാണ് അറിയപ്പെടുന്നത് . പ്രാഥമികമായി സ്വർണ്ണ, സ്വർണ്ണാഭരണ വ്യാപാര കേന്ദ്രമാണ്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ സ്വർണ്ണം ആഭരണങ്ങളായി യു എ യിലേക്ക് എത്തുന്നുമുണ്ട്. ഇതിന് കുറവ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിനുള്ളില്‍ ആഭരണ നിർമ്മാണം ശക്തമാക്കാന്‍ യു എ ഇ ശ്രമിക്കുന്നത്.












Click it and Unblock the Notifications