യുഎഇ സ്വർണ വിപണിയില്‍ ആഘാതം: എല്ലാത്തിനും കാരണം ഇന്ത്യന്‍ സർക്കാറിന്റെ ആ തീരുമാനം
പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ സ്വർണ വില്‍പ്പന നടക്കുന്ന രാജ്യമാണ് യു എ ഇ. ഇന്ത്യക്കാർ ഉള്‍പ്പെടെ നിരവധി രാജ്യക്കാർ യു എ ഇയില്‍ നിന്നും മൊത്തമായും ചില്ലറയായും സ്വർണം വാങ്ങിക്കുന്നു. യു എ ഇയില്‍ ദുബായ് കേന്ദ്രീകരിച്ചാണ് സ്വർണ വില്‍പ്പനശാലകള്‍ പ്രവർത്തിക്കുന്നത്. ഗോള്‍ഡ് സൂക്ക് പോലുള്ള 'സ്വർണച്ചന്തകള്‍' തന്നെ അവിടെ സ്ഥിതി ചെയ്യുന്നു. എന്നാല്‍ സ്വർണവിലയിലുണ്ടായ വർധനവ് ദുബായിലെ വ്യാപാരത്തെ സാരമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്വർണ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ച ഇന്ത്യയുടെ നടപടിയും യു എ ഇയിലെ സ്വർണക്കച്ചവടത്തിന് തിരിച്ചടിയായി. സ്വർണ വില്‍പ്പന കുറഞ്ഞ് വരുന്ന പ്രവണത അടുത്ത വർഷവും തുടരാന്‍ സാധ്യതയുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബല്‍ കമ്മോഡിറ്റീസ് ഇന്റലിജന്‍സ് കമ്പനിയുടെ സീനിയർ അനസിറ്റായ കിറിൽ കിരിലെങ്കോ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ സ്വർണ വിലയില്‍ 27 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വില റെക്കോർഡുകള്‍ ഭേദിച്ചതോടെ വാങ്ങിക്കുന്ന അളവുകളില്‍ കാര്യമായ ഇടിവുണ്ടായി. 22 കാരറ്റ് ആഭരണം വാങ്ങിച്ചിരുന്നവരില്‍ വലിയൊരു വിഭാഗം 21 ഉം 18 കാരറ്റും അടക്കം താരതമ്യേനെ വില കുറഞ്ഞ ആഭരണങ്ങളിലേക്ക് തിരിയുന്ന സാഹചര്യവുമുണ്ടായി.
ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികള്‍ സ്വന്തം നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങിച്ചിരുന്നത് യു എ ഇയില്‍ നിന്നാണ്. പ്രവാസികളും വിനോദസഞ്ചാരത്തിന് പോകുന്നവരുമൊക്കെ കഴിയുന്നതും ദുബായില്‍ നിന്നും സ്വർണം വാങ്ങാന്‍ ശ്രമിക്കാറുണ്ടായിരുന്നു. നേരത്തെയൊക്കെ അയ്യായിരം രൂപയോളമായിരുന്നു ഇരു രാജ്യങ്ങളിലേയും വിലയിലെ വ്യത്യാസം. എന്നാല്‍ ഇന്ത്യന്‍ സർക്കാർ ഇറക്കുമതി തീരുവ കുറച്ചതോടെ ഈ വ്യത്യാസം 2000-2500 ന് ഇടയില്‍ മാത്രമായി.
ലാഭം കുറഞ്ഞതോടെ യു എ ഇയില്‍ നിന്നും സ്വർണ വാങ്ങിക്കുന്ന പ്രവണതയില്‍ കുറവ് വന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണാഭരണം വാങ്ങിക്കുന്ന ഇന്ത്യക്കാരുടെ പിന്മാറ്റം യു എ ഇയിലെ സ്വർണ വിപണിയെ പ്രതികൂലമായി ബാധിച്ചു. അതേസമയം, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ക്രിസ്മസ്-പുതുവത്സര സീസണ്‍ തുടങ്ങിയവ വ്യാപാരം വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷ വ്യാപാരികളും പങ്കുവെക്കുന്നുണ്ട്.
അതേസമയം യു എ ഇയില്‍ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 294.50 ദിർഹമാണ് വില. അതായത് 6856.31 രൂപ. പവന്‍ നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ യു എ ഇയില്‍ നിന്നും ഒരു പവന്‍ സ്വർണം വാങ്ങുകയാണെങ്കില്‍ 54850 രൂപയാകും. ഇന്ത്യന്‍ വിപണിയിലേക്ക് വരികയാണെങ്കില്‍ വെള്ളിയാഴ്ച 200 രൂപയുടെ വർധനവോടെ പവന്റെ നിരക്ക് 57200 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 7150 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ 480 രൂപയാണ് പവന് വർധിച്ചത്.












Click it and Unblock the Notifications