യുഎഇയില്‍ നിന്നും സ്വർണം വാങ്ങുകയാണോ? എങ്കില്‍ ശ്രദ്ധിക്കൂ, മികച്ച നേട്ടമുണ്ടാക്കാം: അല്ലെങ്കില്‍ നഷ്ടം
ഇന്ത്യയേക്കാള്‍ സ്വർണ വില കുറഞ്ഞ നില്‍ക്കുന്ന രാജ്യമാണ് യു എ ഇ. ഒരുപവന്‍ 22 കാരറ്റ് സ്വർണത്തിന് ശരാശരി 2500-മുതല്‍ 3000 വരെയാണ് ഇരു രാജ്യങ്ങളിലേയും വില വ്യത്യാസം. ഇക്കാരണം കൊണ്ട് തന്നെ മലയാളികള്‍ ഉള്‍പ്പെടേയുള്ള നിരവധി പ്രവാസികളും വിനോദ സഞ്ചാരികളും യു എ ഇയില്‍ നിന്നും സ്വർണം വാങ്ങുന്നു. അടുത്തിടെ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ ദുബായ് അടക്കമുള്ള നഗരങ്ങളില്‍ നിന്നും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.
ദേശീയ ദിനം പോലുള്ള ആഘോഷ ദിനങ്ങള്‍ വരുന്നതിനാല്‍ ഡിസംബറിലും സ്വർണത്തിന് വലിയ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. ഡിമാന്‍ഡ് ഉയരുമെങ്കിലും വില കൂടാന്‍ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് മാസത്തിലെ ആദ്യ ആഴ്ചകളില്‍ വില താഴേക്ക് പോയേക്കാം. എന്നാല്‍ ഡിസംബറിന്റെ ആദ്യ പകുതിക്ക് ശേഷം വില വീണ്ടും മുകളിലേക്ക് ഉയരാനാണ് സാധ്യത. അതിനാല്‍ തന്നെ ആദ്യ ദിനങ്ങളില്‍ സ്വർണം വാങ്ങുന്നവർക്ക് ലാഭമുണ്ടായേക്കാം.

അമേരിക്കയിലെ പണപ്പെരുപ്പം, തൊഴിലില്ലായ്മനിരക്ക് എന്നിവ ആശ്വാസതലത്തിൽ മുന്നോട്ട് പോകുന്നതിനാല്‍ ഡിസംബറിലും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനാണ് സാധ്യത.ഇതോടെ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും താഴേക്കിറങ്ങി. ഈ സാഹചര്യത്തോടൊപ്പം പശ്ചിമേഷ്യയിലെ വെടിനിർത്തല്‍ കരാറും സ്വർണ വില കുറയാനിടയാക്കി. ഇതിന്റെയെല്ലാം അനുകൂല്യങ്ങള്‍ ഡിസംബറിന്റെ തുടക്കത്തിലും ഉണ്ടായേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യു എ ഇയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 297.75 ദിർഹമാണ്. അതായത് 6855 ഇന്ത്യന്‍ രൂപ. കേരളത്തിലെ നിരക്കിലേക്ക് വരികയാണെങ്കില്‍ ഗ്രാമിന് 7150 രൂപ നല്‍കണം. കേരളത്തിലേയും യു എ ഇയിലേയും സ്വർണ വില പവന്‍ അടിസ്ഥാനത്തില്‍ കണക്കാക്കുകയാണെങ്കില്‍ ഇന്നത്തെ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം 2360 രൂപയുടേതാണ്.
അതേസമയം, അടുത്ത വർഷത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണം, ക്രൂഡ് ഓയില്‍ എന്നിവയുടെ വില പുതിയ ഉയരങ്ങള്‍ താണ്ടുമെന്നാണ് പ്രമുഖ ധനകാര്യ ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്ക്സ് അടുത്തിടെ നടത്തിയ പ്രവചനം. നാണയപ്പെരുപ്പത്തോടൊപ്പം ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കൂടിയാകുമ്പോള്‍ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിയും. ഇതോടെ വില പുതിയ ഉയരങ്ങള്‍ താണ്ടിയേക്കും. ഈ സാഹചര്യത്തില്‍ 2025 ഡിസംബറോടെ ട്രോയ് ഔണ്‍സിന് 3150 ഡോളർ എന്ന നിലയിലായിരിക്കും വിലയെന്നും ഗോള്‍ഡ്മാന്‍ സാക്ക്സ് പ്രവചിക്കുന്നു.












Click it and Unblock the Notifications