യുഎഇയെ വെല്ലാന്‍ ഗള്‍ഫില്‍ അടുത്തെങ്ങും ആരുമില്ല: ആഗോളതലത്തില്‍ പതിനെട്ടാം സ്ഥാനവും
മരുഭൂമിയില്‍ ടൂറിസത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് തെളിയിച്ച രാജ്യമാണ് യു എ ഇ. പ്രതികൂലമായി നിരവധി ഘടകങ്ങള്‍ ഉണ്ടായിട്ടും നിശ്ചയദാര്ഢ്യമുള്ള ഭരണ നേതൃത്വത്തിന്‍ കീഴില്‍ ഇന്ന് ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ യു എ ഇക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) 2024 ലെ ട്രാവല്‍ & ടൂറിസം വികസന സൂചികയിലും അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
ട്രാവന്‍ & ടൂറിസം വികസന സൂചികയിൽ (TTDI) മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 18-ാം സ്ഥാനവുമാണ് യു എ ഇക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ടുറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിനും ഒരു പ്രധാന ആഗോള യാത്രാ കേന്ദ്രമെന്ന പദവി ഉറപ്പിച്ച് നിർത്താനുമുള്ള യു എ ഇയുടെ പദ്ധതികള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടം.

2031 ഓടെ ടൂറിസം രംഗത്ത് ലോകത്ത് തന്നെ മുന്‍ നിര കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയില്‍ മാത്രം 100 ബില്യണ്‍ ദിർഹത്തിന്റെ നിക്ഷേപങ്ങള്‍ കൊണ്ടുവരാനാണ് യു എ ഇയുടെ പദ്ധതി. പ്രതിവർഷം 40 ദശലക്ഷം ഹോട്ടൽ അതിഥികളെ സ്വാഗതം ചെയ്യാനും രാജ്യം ലക്ഷ്യമിടുന്നു. സമ്പന്നമായ സാംസ്കാരിക പൈതൃകം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന വിനോദ ഉപാധികള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബൃഹൃത്തായ പദ്ധതിയാണ് 2031 മുന്‍നിർത്തി യു എ ഇ നടപ്പിലാക്കി വരുന്നത്.
കഴിഞ്ഞ വർഷം യു എ ഇ 29.2 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആതിഥേയത്വം വഹിച്ചതായി വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ (WTTC) റിപ്പോർട്ട് ചെയ്യുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 15.5% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2033 ആകുമ്പോഴേക്കും ഈ കണക്ക് ഏകദേശം 45.5 ദശലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ വർദ്ധിച്ചുവരുന്ന പ്രധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വിനോദസഞ്ചാരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, യു എ ഇ "World's Coolest Winter" എന്ന കാമ്പെയ്‌നിന്റെ അഞ്ചാം പതിപ്പും അടുത്തിടെ ആരംഭിച്ചിരുന്നു. രാജ്യത്തെ താമസക്കാരെയും അന്താരാഷ്ട്ര സഞ്ചാരികളെയും ഒരുപോലെ ലക്ഷ്യമിട്ട് രാജ്യത്തിന്റെ സവിശേഷമായ ശൈത്യകാല അനുഭവങ്ങൾ പ്രദർശിപ്പിക്കുകയും സീസണിലെ വിനോദ സഞ്ചാരം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മികച്ച അടിസ്ഥാന സൗകര്യം, ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആഗോള കണക്റ്റിവിറ്റി, എല്ലാത്തരം യാത്രക്കാർക്കും അനുയോജ്യമായ വിനോദ കേന്ദ്രങ്ങള്‍ എന്നിവയാണ് യു എ ഇ ടൂറിസത്തിന്റെ മുഖമുദ്ര. ദുബായിൽ, ബുർജ് ഖലീഫ പോലെയുള്ള അംബരചുംബികളോടൊപ്പം തന്നെ പാരമ്പര്യ തനിമ വിളിച്ചോതുന്ന നിരവധി സൂക്കുകളും (മാർക്കറ്റ്) വിനോദ സഞ്ചാരികളുടെ മനം കവരുന്ന ഘടകങ്ങളാണ്.
അടുത്തിടെ പുറത്ത് വന്ന മറ്റൊരു കണക്ക് പ്രകാരം 2024 ജനുവരി മുതൽ ഒക്ടോബർ വരെ പതിനഞ്ച് ദശലക്ഷം അന്തർദേശീയ സന്ദർശകരാണ് ദുബായില്‍ മാത്രം എത്തിയത്. 2023-ൽ ഇതേ കാലയളവിൽ പതിനാലു മില്യണ്‍ ആളുകളായിരുന്നു എമിറേറ്റ്സിലേക്ക് എത്തിയത്. ദുബായ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദർശകരെത്തിയത് അബുദാബിയിലേക്കാണ്.












Click it and Unblock the Notifications