യുഎഇയില്‍ അവസരങ്ങള്‍ വർധിക്കുന്നു; തൊഴില്‍ തേടാന്‍ ഉചിതമായ സമയമെന്ന് സർവ്വേ റിപ്പോർട്ട്
യുഎഇയില്‍ 2024 ല്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ വർധിച്ച് വരുന്നതായി റിപ്പോർട്ട്. ജോലി അന്വേഷണത്തിന് ഇത് ഉചിതമായ സമയമാണെന്നും മതിയായ യോഗ്യതയുള്ളവർക്ക് രാജ്യത്ത് എത്തി അവസരങ്ങള്‍ കണ്ടെത്താമെന്നും റിപ്പോർട്ട് പറയുന്നു. യുഎഇയിലെ 10 ജീവനക്കാരിൽ 7 പേരും, അതായത് 69 ശതമാനവും സമ്പദ്‌വ്യവസ്ഥ വളരുകയും പുതിയ മേഖലകളിൽ തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ പുതിയ ജോലി കണ്ടെത്താനുള്ള നല്ല അവസരമാണ് ഇതെന്ന് വിശ്വസിക്കുന്നു. 2022 മുതൽ ഏകദേശം 10 ശതമാനം വർദ്ധനവാണ് ഇതെന്നാണ് ഗാലപ്പ് പുറത്തുവിട്ട ഒരു പുതിയ സർവേ റിപ്പോർട്ടിലുള്ളത്.
ഗ്യാലപ്പിൻ്റെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വർക്ക്‌പ്ലേസ് റിപ്പോർട്ട് അനുസരിച്ച് യു എ ഇയുടെ എണ്ണ ഇതര മേഖലകളായ ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകൾ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതില്‍ കഴിഞ്ഞ മൂന്ന് വർഷമായി വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലകളെ മറികടക്കുകയും ചെയ്തു.

പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിനും വിദേശത്ത് നിന്നുള്ളവരെ ആകർഷിക്കുന്നതിനും രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇക്കാലയളവില്‍ സാധിച്ചു. വിദേശത്ത് നിന്നുള്ള ഈ ശക്തമായ കുടിയേറ്റം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ യു എ ഇയിലെ ഏറ്റവും വലിയ എമിറേറ്റായ ദുബായിലെ ജനസംഖ്യയെ 3.7 ദശലക്ഷത്തിലേക്ക് ഉയർത്തുകയും ചെയ്തു.
യു എ ഇയിലെ ജോലിക്കാർ മികച്ച സംതൃപ്തി ഉള്ളവരാണെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു. മറ്റ് പല രാജ്യങ്ങളേയും അപേക്ഷിച്ച് തൊഴില്‍ രംഗത്ത് നേട്ടമുണ്ടാക്കാന്‍ ഇവർക്ക് സാധിക്കുന്നു. യു.എ.ഇയിലെ പകുതി ജീവനക്കാർക്കും തൊഴില്‍ രംഗത്ത് മികച്ച അഭിവൃദ്ധി ലഭിക്കുന്നുണ്ടെന്ന് സർവേ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം പോയിൻ്റ് വർദ്ധിക്കുകയാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ തവണത്തെ 49 ശതമാനത്തില്‍ നിന്നും 50 ശതമാനത്തിലേക്ക് ഉയർന്നു. ഇത് മെന മേഖലയിലേതിനേക്കാള്‍ ഇരട്ടിയിലേറെയും ആഗോള ശരാശരിയേക്കാൾ 16 ശതമാനം കൂടുതലുമാണ്.
തങ്ങളുടെ പല സഹപാഠികളും പാശ്ചാത്യ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ യു എ ഇ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്. യു എ ഇയിലെ 40 ശതമാനം ജീവനക്കാരും പുതിയ ജോലി അന്വേഷിക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി. ഇത് പ്രാദേശികമായ 48 ശതമാനത്തേക്കാൾ കുറവാണ്. ആഗോളതലത്തിൽ ഇത് 52 ശതമാനവുമാണ്.
മെന മേഖലയിലെ 52 ശതമാനം തൊഴിലാളികൾക്കും കഴിഞ്ഞ കാലങ്ങളില്‍ വളരെയധികം സമ്മർദ്ദം അനുഭവപ്പെട്ടതായി സർവേ വെളിപ്പെടുത്തുന്നു. അതേസമയം യു എ ഇയിലെ 33 ശതമാനം ജീവനക്കാരാണ് സമ്മർദ്ദം നേരിടുന്നത് ഏകദേശം നാലിൽ ഒരാൾ, അതായത് 24 ശതമാനം യുഎഇയിൽ വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്ന് പോയി. ആഗോളതലത്തിൽ, 41 ശതമാനം ജീവനക്കാരാണ് സമ്മർദ്ദത്തിലൂടെ കടന്ന് പോയതെന്നും റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications