യുഎഇയിലെ ആദ്യ ക്ഷേത്രം: ഇത് പിരമിഡ് പോലെ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്ന് ഷെയ്ഖ് നെഹ്യാന്‍
ദുബായ്: അബുദാബായില്‍ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങള്‍ വിലയിരുത്തി മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ. ബാപ്സ് (BAPS)ഹിന്ദു ക്ഷേത്ര തലവന്‍ ബ്രഹ്മവിഹാരിദാസുമായിട്ടാണ് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മന്ത്രിയായ ഷെയ്ഖ് നഹ്യാൻ കൂടിക്കാഴ്ച നടത്തിയത്. നടന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങള്‍ക്കൊപ്പം മറ്റ് കാര്യങ്ങളും ക്ഷേത്രത്തിന്റെ ഉദ്ഘാടനവും ചർച്ചയായെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
യുഎഇയിലെ ഒമാൻ അംബാസഡർ ഡോ അഹമ്മദ് ബിൻ ഹിലാൽ അൽബുസൈദിയും ക്ഷേത്ര നിർമ്മാണ സംഘടനയായ ബാപ്സിന്റെ മുതിർന്ന പ്രതിനിധികളായ സന്യാസികളും ചർച്ചയില്‍ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയില്‍ ഷെയ്ഖ് നഹ്യാൻ വളരെയധികം മതിപ്പുളവാക്കുകയും മൂല്യങ്ങൾ, ഐക്യം, സാംസ്കാരിക സമ്പുഷ്ടീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ക്ഷേത്രം അഗാധമായ സ്വാധീനം ചെലുത്തുമെന്നും ഷെയിഖ് നഹ്യാന്‍ വ്യക്തമാക്കി.

"ഈ ക്ഷേത്രം പിരമിഡുകൾ പോലെ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കും." യുഎഇ മന്ത്രി പറഞ്ഞു. ചരിത്രപരമായ ഈ നിർമ്മാണം സാക്ഷാത്കരിക്കുന്നതിലെ സന്യാസിമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. 'പലരും വാഗ്ദാനങ്ങൾ നൽകാറുണ്ട്, എന്നാൽ ചിലർ മാത്രമേ ഇതൊക്കെ നിറവേറ്റാറുള്ളൂ. നിങ്ങൾ വാഗ്ദാനം ചെയ്തതിലും കൂടുതൽ നിറവേറ്റിയിട്ടുണ്ട്, ആളുകൾ ലോകത്തെ എങ്ങനെ കാണണമെന്ന് നിങ്ങൾ കാണിച്ച് കൊടുക്കുകയാണ്', ഷെയ്ഖ് നഹ്യാൻ പറഞ്ഞു.
സ്വാമി ബ്രഹ്മവിഹാരിദാസ് ഭൂമിവിട്ടു നല്‍കിയതിന് യുഎഇ ഭരണകൂടത്തോട് നന്ദി പ്രകടിപ്പിക്കുകയും അബുദാബിയിൽ ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം എടുത്ത് പറയുകയും ചെയ്തു ചെയ്തു. 'ഇന്ത്യയും യുഎഇയും തമ്മിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ തമ്മിലുള്ള യോജിപ്പുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അഗാധമായ പ്രതീകാത്മകവും ചരിത്രപരവുമായ നാഴികക്കല്ലാണ് ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം സൂചിപ്പിക്കുന്നത്. അത് അന്തർദേശീയ ഐക്യത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു, മാനവികതയെ ഒന്നിപ്പിക്കുന്ന പരസ്പര ബന്ധത്തെയും നമ്മെ ഓർമ്മിപ്പിക്കുന്നു' സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്താണ് അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണം അടുത്ത വർഷം ഫെബ്രുവരിയിലൂടെ പൂർത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയിലെ ശില്‍പ്പിക്കളാണ് നിർമ്മിക്കുന്നത്. ഇത് കപ്പല്‍മാർഗ്ഗം യുഎഇയില്‍ എത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ്. സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, പഠന കേന്ദ്രം, കുട്ടികൾക്കുള്ള സ്പോർട്സ് ഏരിയ, ഗാർഡനുകൾ, ഫുഡ് കോർട്ട്, ലൈബ്രറി, ഗിഫ്റ്റ് ഷോപ്പ് എന്നിവയും ക്ഷേത്രത്തിന്റെ ഭാഗമായിരിക്കും.












Click it and Unblock the Notifications