ബെംഗളൂരുവിൽ സംഘർഷം.. ഓട്ടോ കത്തിച്ചു.. ട്രെയിൻ തടഞ്ഞു.ബന്ദ് മെട്രോ സര്‍വീസിനേയും ബാധിച്ചു
Recommended Video
ബെംഗളൂരു: മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ കര്‍ഷക സംഘടനകള്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ ആക്രമം. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ബാംഗ്ലൂര്‍ സംഗോളിറായന റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞു. ബാംഗ്ലൂരില്‍ ഓട്ടോയും പ്രതിഷേധക്കാര്‍ കത്തച്ചിട്ടുണ്ട്. മാന്യത പാര്‍ക്കില്‍ തുറന്നു പ്രവര്‍ത്തിച്ച സ്വകാര്യ കമ്പനി പൂട്ടാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
രാവിലെ മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. ബിഎംടിസികള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം ബന്ദ് ബാംഗ്ലൂര്‍ മെട്രോയേയും ഭാഗികമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. അതേസമയം ദക്ഷിണ കര്‍ണാടകയില്‍ ബന്ദ് ഒരു രീതിയിലും ബാധിച്ചിട്ടില്ല.
സ്വകാര്യ വാഹനങ്ങളും തടയുന്നു
ബന്ദിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. പലയിടത്തും റോഡുകളില്‍ കല്ലുകള്‍ നിരത്തിയിട്ടും ഗതാഗതം തടയുന്നുണ്ട്. ബാംഗ്ലൂരില്‍ പ്രതിഷേധക്കാര്‍ ഓട്ടോറിക്ഷ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ബന്ദ് പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിരുന്നു. ഇതിന് പകരമായി സ്കൂളുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും.വിശ്വേശ്വരയ്യ സാങ്കേതിക സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന ബിരുദാനന്ദര ബിരുദ പരീക്ഷകള്‍ മാറ്റി വെച്ചതായി അറിയിച്ചിരുന്നു.
സിനിമ തീയറ്റുകളും അടഞ്ഞ് തന്നെ
ബന്ദിനെ അനുകൂലിച്ച് കര്‍ണാടകയിലെ എല്ലാ സിനിമാ തീയറ്ററുകളും അടച്ചിട്ടുണ്ട്. മാളുകളും മള്‍ട്ടിപ്ലക്സുകളും വൈകീട്ട് ആറ് വരെ തുറക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നില കുറവ്
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പലരും ജോലിക്കെത്തിയിട്ടില്ല. ഇന്ന് നടത്താനിരുന്ന പല പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. ആസ്പത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ടാക്സികള്‍ ഓടുന്നുണ്ട്
ഒല ,യൂബര്‍ സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്രോള്‍ ബങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം തെക്കന്‍ കര്‍ണാടകയില്‍ ബന്ദ് പൂര്‍ണമാണെന്നാണ് വിവരം.
കര്‍ശന ശക്തമാക്കി
മലപ്രഭ നദി സ്ഥിതി ചെയ്യുന്ന കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളെയാണ് ബന്ദ് കൂടുതലായും ബാധിച്ചിരിക്കുന്നത്.അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന നഗരങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഫിബ്രവരി നാലിനും ബന്ദ്
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫിബ്രവരി നാലിന് ബാംഗ്ലൂരിലും ബന്ദ് നടത്തുമെന്ന് കന്നഡ സംഘടനകളുടെയും കര്‍ഷകരുടേയും നേതൃത്വത്തിലുള്ള കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ നവകര്‍ണാടക പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി ഫിബ്രവരി നാലിന് ബാംഗ്ലൂരില്‍ എത്തുന്നത്.
കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കും
അയല്‍ സംസ്ഥാനമായ ഗോവയുമായി നിലനില്‍ക്കുന്ന മഹാദയി നദീ ജല തര്‍ക്കത്തില്‍ ഇടപെടാന്‍ നേരത്തേ സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാഞ്ഞതോടെ അദ്ദേഹം കര്‍ണാടകയില്‍ എത്തുന്ന ദിവസം കരിങ്കൊടി കാണിക്കാനാണ് സംഘടനകളുടെ നീക്കം.
വേണ്ടത് വെള്ളം, തന്നില്ലേല്‍ ഇനിയും പ്രതിഷേധം
മഹാദയി നദിയില്‍ നിന്ന് കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വര്‍ഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ട് നല്‍കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ 2016 ഡിസംബര്‍ 27 നും സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
മഹാദയി നദീ ജലതര്‍ക്കം
1990 ഓട് കൂടിയാണ് മഹാദയി തര്‍ക്കം ആരംഭിക്കുന്നത്. വടക്കന്‍ കര്‍ണാടക പൂര്‍ണമായി ആശ്രയിക്കുന്നത് ഈ നദീ ജലത്തേയാണ്. എന്നാല്‍ മഹാദയി നദിയില്‍ നിന്ന് കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വെള്ളം എത്തിച്ചാല്‍ അത് തങ്ങളുടെ നാടിന്‍റെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുമെന്ന് ഗോവയുടെ നിലപാട്.