Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍-ചാ സഖ്യത്തിന് കിട്ടിയത് എട്ടിന്റെ പണി..!! ടി20 ലോകകപ്പിലെ ഇടം ഈ താരം കൊണ്ടുപോകുമെന്നുറപ്പ്

ഓസട്രേലിയ്‌ക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള മത്സരം മുറുകിയിരിക്കുകയാണ്. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി 20 പരമ്പരക്ക് ടീമിനെ പ്രഖ്യാപിച്ചത്. ഒരുപിടി യുവതാരങ്ങള്‍ക്ക് ഇതോടെ അവസരം ലഭിക്കുകയും ചെയ്തു. ടി 20 ലോകകപ്പിനുള്ള ടീമിലേക്ക് ഈ ടീമില്‍ നിന്ന് ചിലര്‍ക്കെങ്കിലും അവസരം ലഭിക്കാതിരിക്കില്ല എന്ന് ഉറപ്പാണ്.

ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സ്പിന്നര്‍ രവി ബിഷ്‌ണോയി ആണ്. ഒരു പരമ്പരാഗത ലെഗ് സ്പിന്നര്‍ അല്ലെങ്കില്‍ പോലും മുന്‍ഗാമികളേയും കുല്‍ദീപ് യാദവിന്റേയും യുസ്വേന്ദ്ര ചാഹലിന്റേയും സ്ഥാനം രവി ബിഷ്‌ണോയി തട്ടിയെടുക്കാനുള്ള സാധ്യത ഏറെയാണ്. രവി ബിഷ്‌ണോയിയുടെ മാരകമായ ഗൂഗ്ലികള്‍ തന്നെയാണ് താരത്തെ കുല്‍-ചായില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

T20 World Cup 2024

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരയില്‍ 9 വിക്കറ്റ് വീഴ്ത്തിയ ബിഷ്ണോയി, ടി20 ലോകകപ്പിലേക്കുള്ള ലെഗ് സ്പിന്നറുടെ സ്ലോട്ടില്‍ മുന്‍തൂക്കം നേടിയിരിക്കുകയാണ്. ലെഗ് സ്പിന്നര്‍ക്കായി ഇന്ത്യന്‍ ടീമില്‍ ഒരു സ്ലോട്ട് മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റൊന്നിലേക്ക് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ എത്തുമെന്നാണ് അനുമാനം. റാഷിദ് ഖാനെപ്പോലെയോ യുസ്വേന്ദ്ര ചാഹലിനെപ്പോലെയോ കുല്‍ദീപ് യാദവിനെപ്പോലെയോ മികച്ച ടേണ്‍ ബിഷ്‌ണോയിക്ക് അവകാശപ്പെടാനാകില്ല.

എന്നാല്‍ രവി ബിഷ്ണോയ് തന്റെ വേഗതയേറിയ ഗൂഗ്ലികളിലൂടെ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ അമ്പരിപ്പിച്ച് കൊണ്ടിരുന്നു. യുസ്വേന്ദ്ര ചാഹലിനേക്കാളും കുല്‍ദീപ് യാദവിനേക്കാളും 10-20 കിലോമീറ്റര്‍ വേഗത ബിഷ്‌ണോയിയ്ക്കുണ്ട്. ഓസ്‌ട്രേലിയ്‌ക്കെതിരെ ഒന്നാം ടി 20യില്‍ 1/54, രണ്ടാം ടി20യില്‍ 3/32, മൂന്നാം ടി20യില്‍ 2/32, നാലാം ടി20യില്‍ 1/17, അഞ്ചാം ടി20യില്‍ 2/29 എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

അവസാന മത്സരത്തില്‍ ട്രാവിസ് ഹെഡിനെ ബിഷ്‌ണോയ് പുറത്താക്കിയത് തന്നെ എല്ലാവരുടേയും കൈയടി നേടിയിരുന്നു. താരത്തിന്റെ വേഗമേറിയ ഗൂഗ്ലി ട്രാവിസ് ഹെഡിന് പ്രതികരിക്കാന്‍ സമയം നല്‍കാതെ സ്റ്റമ്പുകള്‍ തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ലെഗ് സ്പിന്നര്‍. എന്നാല്‍ 2022 ലെ ടി 20 ലോകകപ്പിന് ശേഷം ബിഷ്‌ണോയ്ക്ക് കൂടുതല്‍ അവസരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുല്‍-ചാ സഖ്യത്തേക്കാള്‍ റെക്കോഡ് ബിഷ്‌ണോയ്ക്ക് അവകാശപ്പെടാനുണ്ട്. രണ്ട് വര്‍ഷം രവി ബിഷ്‌ണോയ് 21 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ 30 മത്സരങ്ങള്‍ കൡച്ച യുസ്വേന്ദ്ര ചാഹലിന് 32 വിക്കറ്റ് വീഴ്ത്താനെ സാധിച്ചിട്ടുള്ളൂ. കുല്‍ദീപ് യാദവിനെ സംബന്ധിച്ചിടത്തോളം ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ സെലക്ടര്‍മാരുടെ ഓപ്ഷനില്‍ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാകും.

എന്നാല്‍ വിക്കറ്റുകളുടെ അഭാവമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 9 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് മാത്രമാണ് കുല്‍ദീപ് യാദവിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ രവി ബിഷ്ണോയി ടി20 ടീമിലുണ്ടാകും എന്ന് ഉറപ്പായതിനാല്‍ മറ്റൊരു മികച്ച പ്രകടനം കൂടി നടത്താനായാല്‍ 2024-ലെ ടി20 ലോകകപ്പ് ടീമില്‍ ബിഷ്ണോയി തന്റെ സ്ഥാനം ഉറപ്പിക്കും.

എന്നിരുന്നാലും ഐപിഎല്‍ 2024 കുല്‍-ചാ സഖ്യത്തിന് മുന്നിലുണ്ട്. മൂവരും മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നതിനാല്‍ ഐപിഎല്‍ പ്രകടനം നിര്‍ണായകമായിരിക്കും. ബിഷ്ണോയിയെ മറികടക്കാന്‍ ചാഹലിനോ കുല്‍ദീപിനോ കഴിഞ്ഞാല്‍ അവര്‍ക്ക് അവസരം ലഭിക്കും. എന്നാല്‍ തല്‍ക്കാലം, 2024 ലെ ടി20 ലോകകപ്പിലേക്കുള്ള സ്പിന്നര്‍ ഓപ്ഷനില്‍ രവി ബിഷ്ണോയിയാണ് മുന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+