കാലാവസ്ഥ മുതൽ കോഹ്‌ലി വരെ; ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പരാജയത്തിന് കാരണങ്ങൾ ഇതെല്ലാം
കലാശപോരാട്ടത്തിൽ കിവീസിനോട് അടിയറവ് പറയേണ്ടി വന്നു കോഹ്‌ലിപ്പടയ്ക്ക്
ലണ്ടൻ: ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ കിരീട സാധ്യതയിൽ മുന്നിലുള്ള ടീം ഇന്ത്യയായിരുന്നു. ടെസ്റ്റ് റാങ്കിങ്ങിലെ ലോക ഒന്നാം നമ്പർ ടീമിൽ നിന്ന് കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. മികച്ച തുടക്കവും ടീമിന് ലഭിക്കുകയും ചെയ്തു. വിൻഡീസിനെ കീഴടക്കി തുടങ്ങിയ തേരോട്ടം ഓസ്ട്രേലയയെ അവരുടെ മണ്ണിൽ വെള്ളം കുടുപ്പിച്ച് ഇംഗ്ലണ്ടിനെയും വീഴ്ത്തി അവസാനം ഫൈനൽ വരെയെത്തി. എന്നാൽ കലാശപോരാട്ടത്തിൽ കിവീസിനോട് അടിയറവ് പറയേണ്ടി വന്നു കോഹ്‌ലിപ്പടയ്ക്ക്.
തോൽവി
കിവികളോട് എട്ട് വിക്കറ്റിനാണ് ഇന്ത്യ പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയത് 217 റൺസായിരുന്നു. നായകൻ കോഹ്‌ലിയുടെയും ഉപനായകൻ അജിങ്ക്യ രഹാനെയുടെയു ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. എന്നാൽ ഇന്ത്യൻ സ്കോർ മറികടന്ന ന്യൂസിലൻഡ് 249 റൺസെടുക്കുകയും 32 റൺസ് ഇന്ത്യയ്ക്ക് മുന്നിൽ ലീഡ് വെക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 170 റൺസിന് പുറത്താവുകയും ചെയ്തതോടെ ന്യൂസിലൻഡിന് ജയം അനായാസമായിരുന്നു. മഴമൂലം ആദ്യദിനം ഉപേക്ഷിച്ച മത്സരം റിസർവ് ദിനത്തിൽ കിവീസ് കിരീടം ചൂടി.
കാരണങ്ങൾ പലത്
കിരീട സാധ്യതകളിൽ നിന്ന് ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത് പല കാരണങ്ങളാണ്. മികച്ച ടീമിനെ തന്നെയാണ് ഇന്ത്യ കലാശപോരാട്ടത്തിന് അയച്ചതും. പുജാരയും രഹാനെയും നായകൻ കോഹ്‌ലിയും മുതൽ അനുഭവസമ്പന്നരുടെ വലിയ നിരയും പന്തും ഗില്ലുമടങ്ങുന്ന യുവവെടികോപ്പുകളുമുണ്ടായിട്ടും ന്യൂസിലൻഡിനെ ഒരു ടീമായി നേരിടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. കിവികൾക്ക് മുന്നിൽ ഇന്ത്യ പരാജയപ്പെടാനുള്ള അഞ്ച് കാരണങ്ങൾ പരിശോധിക്കാം...
മോശം ബാറ്റിങ്
ഐസിസിയുടെ ഒരു വലിയ ടൂർണമെന്റിന്റെ കലാശപോരാട്ടം എന്ന ഗൗരവത്തോടെയല്ല ഇന്ത്യൻ താരങ്ങൾ ബാറ്റ് വീശിയതെന്നുവേണം മനസിലാക്കാൻ. രണ്ട് ഇന്നിങ്സിലും പത്ത് വിക്കറ്റിന് ഇന്ത്യ പുറത്താവുകയായിരുന്നു. ഒരു ഇന്ത്യൻ താരത്തിന് പോലും അർധസെഞ്ചുറി തികയ്ക്കാൻ സാധിക്കാതിരുന്ന മത്സരത്തിൽ ന്യൂസിലൻഡ് പേസ് ബോളിങ്ങിന് മുന്നിൽ അവർ പൂർണമായും തകർന്നടിയുന്നതാണ് കണ്ടത്. അതുകൊണ്ട് തന്നെയാണ് വലിയ സ്കോറുകൾ പിറക്കാതെ പോയതും ന്യൂസിലൻഡിന് ജയം അനായാസമായതും.
കളി മറന്ന വാലറ്റം
ഇടക്കാലത്ത് ഓപ്പണർമാർ മുതൽ വാലറ്റം വരെ ബാറ്റിങ്ങിൽ വെടിക്കെട്ട് തീർക്കുന്ന തകർപ്പൻ ടീമായി ഇന്ത്യ മാറിയിരുന്നു. പ്രതിരോധിച്ചും അക്രമിച്ചും കളിക്കാൻ സാധിച്ചിരുന്ന വാലറ്റവും എന്നാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ പരാജയപ്പെട്ടു. മുൻനിര ഭേദപ്പെട്ട തുടക്കം നൽകിയിട്ടും കൂടുതൽ റൺസ് കണ്ടെത്തുന്നതിൽ ബോളർമാർ പരാജയപ്പെട്ടു. രണ്ട് ഇന്നിങ്സുകളിലും അക്കൗണ്ട് പോലും തുറക്കാതെയാണ് ബുംറ പുറത്തായത്. ഇഷാന്ത് ശർമ ആദ്യ ഇന്നിങ്സിൽ നാലും രണ്ടാമത്തേതിൽ ഒരു റൺസുമെടുത്തപ്പോൾ യഥാക്രമം 4, 13 ആയിരുന്നു ഷമിയുടെ സംഭാവന.
അടിതെറ്റിയ നായകൻ
സമകാലിന ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന താരമായാണ് കോഹ്‌ലിയെ വിലയിരുത്തുന്നത്. നായകനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള കോഹ്‌ലിക്ക് എന്നാൽ ഒരു ഐസിസി കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ പരാജയപ്പെട്ടുപോയ കോഹ്‌ലിയാണ് ടീമിന്റെ പതനത്തിനും ഒരു കാരണം. ആദ്യ ഇന്നിങ്സിൽ 44 റൺസ് കണ്ടെത്തിയിട്ടും അത് വലിയ സ്കോറാക്കി മാറ്റുന്നതിൽ കോഹ്‌ലി പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ 13 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
ജഡേജയെ വേണ്ടവിതം ഉപയോഗിച്ചില്ല
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലെ ഒരു പിഴവ് കൂടിയായിരുന്നു ഇത്. രണ്ടാം ഇന്നിങ്സിൽ ചെറിയ സ്കോർ ആയിരുന്നപ്പോൾ കോഹ്‌ലി പേസർമാരെ ഏറെ ആശ്രയിച്ചു. എന്നാൽ ഇത് ന്യൂസിലൻഡിന്റെ ബാറ്റിങ്ങിനെ ഒരു തരത്തിലും ബാധിച്ചില്ല. പിന്നീട് അശ്വിൻ വന്ന് രണ്ട് വിക്കറ്റെടുത്തപ്പോൾ മാത്രമാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ കിട്ടുന്നത്. എന്നാൽ ഇതിനു ശേഷവും രണ്ടാം സ്‌പിൻ ഓപ്ഷനായ ജഡേജയ്ക്ക് അവസരം നൽകാൻ കോഹ്‌ലി തയാറായില്ല. ജഡേജ എത്തിയപ്പോഴാകട്ടെ കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും ക്രീസിൽ നിലയുറപ്പിച്ചിരുന്നു. കോഹ്‌ലിയുടെ പദ്ധതികൾ താളത്തിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യ പരാജയത്തിലേക്ക് തിരിഞ്ഞിരുന്നു.
Recommended Video
ഒറ്റയാൾ പോരാളിയായി പോയ അശ്വിൻ
പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായാണ് അശ്വിൻ ഫൈനൽ മത്സരം അവസാനിപ്പിച്ചത്. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്സിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യയ്ക്ക് ആശ്വാസമായത് അശ്വിന്റെ പ്രകടനമാണ്. രണ്ട് വിക്കറ്റുകളെടുത്ത് മത്സരം ഒരു ഘട്ടത്തിൽ ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ അശ്വിന് സാധിച്ചു. എന്നാൽ താരത്തിന് പിന്തുണ നൽകാൻ ആരുമില്ലാതെ പോയതാണ് മത്സരം ഇതാകാനുള്ള മറ്റൊരു കാരണം. 14 മത്സരങ്ങളിൽ നിന്ന് 26 ഇന്നിങ്സുകൾ കളിച്ച അശ്വിൻ 71 വിക്കറ്റാണ് നേടിയത്. 70 വിക്കറ്റുമായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് രണ്ടാമത്.