രാജ്യത്ത് അസാധാരണ സാഹചര്യം: മോദി ഒളിച്ചുകളി അവസാനിപ്പിച്ച് പാർലമെന്റില്‍ സംസാരിക്കണം: എഎ റഹീം
ഡല്‍ഹി: മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എഎ റഹീം എംപി. അസാധാരണമായ സാഹചര്യമാണ് രാജ്യത്തേത്. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയുമാണ്. സർക്കാർ കണക്കില്‍ തന്നെ നൂറിലേറെ കൊലപാതകങ്ങള്‍ നടന്നു. ഇപ്പോള്‍ അല്ലെങ്കില്‍ എപ്പാഴാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പാർലമെന്റില്‍ സംസാരിക്കുന്നതെന്നും എഎ റഹീം ചോദിക്കുന്നു. വിഷയത്തില്‍ അമിത് ഷായല്ല, നരേന്ദ്രമോദി തന്നെ സംസാരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോവില്ലെന്നും വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'മണിപ്പൂർ വിഷയത്തില്‍ രാജ്യത്തിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. പാർലമെന്റിന് പുറത്ത് രാജ്യസഭയിലെ പ്രതിപക്ഷ എംപിമാർ ഇന്നലെ രാത്രിയും പകലും പ്രതിഷേധത്തിലായിരുന്നു. പാർലമെന്റില്‍ പ്രധാനമന്ത്രി വരണം, മണിപ്പൂർ വിഷയത്തില്‍ സംസാരിക്കണം എന്നുള്ളതാണ് പ്രതിപക്ഷ സഖ്യം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ പ്രധാനമന്ത്രി പാർലമെന്റില്‍ വരാന്‍ തയ്യാറാകുന്നില്ല' എഎ റഹീം പറയുന്നു.

ഹൃസ്വ ചർച്ച വേണമെങ്കില്‍ ആവാം. അതിന് ആഭ്യന്തര മന്ത്രി മറുപടി പറയുമെന്നുമാണ് ബിജെപിയുടെ നിലപാട്. ഇത്തരമൊരു സമീപനം മണിപ്പൂർ വിഷയത്തെ ലഘൂകരിക്കലാണ്. മണിപ്പൂർ അക്രമങ്ങള്‍ സഭാ നടപടികള്‍ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്നലെ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസാമാന്യ തൊലിക്കട്ടിയുള്ളവർ മാത്രം ചെയ്യുന്ന രീതിയിലാണ് ബിജെപി അതിനെ പ്രതിരോധിച്ചതെന്നും റഹീം പറയുന്നു.
ബിജെപി തങ്ങളുടെ എംപിമാരെക്കൊണ്ട് ഒരു ഹൃസ്വ ചർച്ചക്ക് വേണ്ടിയുള്ള നോട്ടീസ് സഭാ അധ്യക്ഷന് കൊടുപ്പിക്കുകയായിരുന്നു. ബിഹാർ, രാജസ്ഥാന്‍ ഛത്തീസ്ഗഡ്, തെലങ്കാന എന്തിനേറെ കേരളത്തില്‍പ്പോലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എംപിമാർ നോട്ടീസ് നല്‍കുന്നത്. മണിപ്പൂർ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ഇങ്ങനെയുണ്ടാവുന്നുണ്ടെന്ന ഒരു പ്രതീതി സൃഷ്ടിച്ചെടുക്കുകയാണ് അവർ ചെയ്യുന്നത്.
രാജ്യത്ത് നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് തുല്യമായ കാര്യമാണ് മണിപ്പൂരിലും നടക്കുന്നതെന്നാണ് അവർ പറഞ്ഞ് വരുത്തി വെക്കാന്‍ ശ്രമിക്കുന്നത്. അതീവ തൊലിക്കട്ടിയുള്ളവർക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന നിന്ദ്യമായ കാര്യമാണ് ഇതെന്നും റഹീം വ്യക്തമാക്കി.
ഏകപക്ഷീയമായ നടപടിയാണ് എഎപി അംഗം സജ്ജയ് സിങിനെതിരായി ഉണ്ടായത്. സഭാ നടപടികള്‍ നിർത്തിവെച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനിടയിലാണ് സജ്ജയ് സിങ് നടുത്തളത്തിലേക്ക് ഒന്ന് ഇറങ്ങിച്ചെല്ലുന്നത്. എന്നാല്‍ മുന്‍ കൂട്ടി തീരുമാനിച്ച് വെച്ചത് പോലെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്കാണ് രാജ്യസഭാ അധ്യക്ഷന്‍ കടന്നത്. പെട്ടെന്ന് പ്രമേയും അവതരിപ്പിക്കുകയും പുറത്താക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
സജ്ജയ് സിങ്ങിനെതിരായ നടപടിയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സസ്പെന്‍ഷന്‍ നേരിട്ട സജ്ജയ് സിങ് ഇന്നലെ മുഴുവന്‍ രാജ്യസഭയില്‍ തന്നെ ഇരുന്ന് പ്രതിഷേധിച്ചു. അതിന് ശേഷമാണ് സമരം പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തുടങ്ങിയത്. രാത്രിയും പകലും വ്യത്യാസമില്ലാത്തെ പ്രതിപക്ഷ എംപിമാർ ദേശീയ പതാകയുമായി അവിടെ സമരം തുടർന്നു. ഇന്ന് സഭയിലെത്തുമ്പോഴും മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുമെന്നും എഎ റഹീം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications