കാനഡയുടെ കാലം കഴിഞ്ഞിട്ടില്ല; 50 വർഷം കൂടെ സാധ്യതകളുണ്ട്: ഇതാ വിജയം കൈവരിച്ച മലയാളി പറയുന്നു
'കാനഡയിലെ അവസരങ്ങളുടെയൊക്കെ കാലം കഴിഞ്ഞ് വരികയാണ്' വിദേശ കുടിയേറ്റം ലക്ഷ്യമിടുന്നവർ അടുത്തിടെയായി ഏറ്റവും അധികം കേട്ടുവരുന്ന വാക്കുകളില്‍ ഒന്നാണ് ഇത്. കാനഡയിലെ പ്രതിസന്ധികള്‍ രൂക്ഷമായതോടെയാണ് ഇത്തരം പ്രചരണങ്ങളും കൂടിയത്. പ്രതിസന്ധികളില്‍ ബുദ്ധിമുട്ടുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള നിരവധി കുടിയേറ്റക്കാരുണ്ട്. എങ്കിലും കാനഡയിലെ സാധ്യതകള്‍ ഈ അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്നാണ് കനേഡിയന്‍ മലയാളിയും വ്യവസായിയുമായ ജോമോന്‍ അഭിപ്രായപ്പെടുന്നത്.
വർഷങ്ങള്‍ക്ക് മുമ്പ് കാനഡയില്‍ എത്തി സ്വന്തമായി ബിസിനസ് ചെയ്ത് വിജയം വരിച്ച വ്യക്തിയാണ് കോട്ടയം ഉഴവൂരുകാരനായ ജോമോന്‍. അനീഷ് മാവേലിക്കര എന്ന മറ്റൊരു കനേഡിയന്‍ മലയാളിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാനഡയിലെ നിലവിലെ പ്രതിസന്ധികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ജോമോന്‍ തുറന്ന് പറയുന്നത്.

കാനഡയിലേക്ക് ആളുകള്‍ വരുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. 21 വയസ്സില്‍ ഇവിടെ എത്തിയ വ്യക്തിയാണ് ഞാന്‍. ആ പ്രായത്തിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായി ഇവിടെ എത്തുന്നു. നേരത്തെ മിഡില്‍ ഈസ്റ്റില്‍ പോയി 20 വർഷമൊക്കെ ജോലി ചെയ്തത്, നാട്ടില്‍ വീടൊക്കെ പണിതതിന് ശേഷമായിരുന്നു ആളുകള്‍ ഇങ്ങോട്ട് വരാറുണ്ടായിരുന്നത്. 40 വയസ്സ് കഴിഞ്ഞതിന് ശേഷമുള്ള അവരുടെ വരവില്‍ മുന്നോട്ടുള്ള പോക്ക് ഒത്തിരി പാടായിരുന്നുവെന്നും ജോമോന്‍ പറയുന്നു.
പഠിത്തം കഴിഞ്ഞ നേരെ കാനഡയിലേക്ക് വന്നതുകൊണ്ട് തന്നെ എനിക്ക് ധാരാളം സമയം ഉണ്ടായിരുന്നു. കാനഡ കഴിഞ്ഞു എന്ന് ചിലർ പറയുന്നത് കേള്‍ക്കുമെങ്കില്‍ കാനഡയിലെ അവസരങ്ങള്‍ക്ക് ഇനി ഒരു അമ്പത് വർഷം കൂടി ഭാവിയുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. കാനഡയുടെ ഭൂ വിസ്തൃതി വളരെ വലുതാണ്. ഇഷ്ടം പോലെ റിസോഴ്സുകളുമുണ്ട്. ഇവിടുത്തെ നിയമങ്ങള്‍ വലിയ തോതില്‍ സ്വാതന്ത്രം തരുന്നുണ്ട്. കാനഡ ആരുടേതും അല്ല, എല്ലാവരുടേയും ആണ്.
കുടിയേറ്റത്തിന് ഇപ്പോഴും സാധ്യതയുണ്ട്. ഞാന്‍ വരുന്ന സമയത്ത് ആകെ 25000-30000 മലയാളികളായിരുന്നു കാനഡയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 5 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 2030 ല്‍ എത്തുമ്പോള്‍ 10 ലക്ഷം അല്ലെങ്കില്‍, പഞ്ചാബില്‍ നിന്നുള്ളവരുടെ എണ്ണത്തിന് അടുത്തേക്ക് നമ്മള്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോമോന്‍ പറയുന്നു.
കഴിഞ്ഞ വർഷമാണ് റോള്‍സ് റോയ്സ് വാങ്ങിക്കുന്നത്. ഒരു ആഗ്രഹമാണല്ലോ. ഇത്തരം ഒരു വാഹനം ഒരു സ്വപ്നമായിരുന്നു. ഇപ്പോള്‍ വാങ്ങിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് വാങ്ങിക്കുക. ഉഴവൂർ എന്ന നാട്ടിന്‍ പുറത്ത് ജനിച്ച് വളർന്നതിന്റെ ഒരു ഫീല്‍ കിട്ടുന്നതിന് വേണ്ടി അധികം ആളുകള്‍ ഇല്ലാത്ത ഒരു പ്രദേശത്താണ് വീടും സ്ഥലവും വാങ്ങിയത്. എന്നാല്‍ ടൌണിലേക്ക് അഞ്ച് മിനിറ്റ് മാത്രമാണ് ഉള്ളത്.
അടിസ്ഥാനപരമായി ഒരു കൃഷിക്കാരനാണ് ഞാന്‍. രാവിലെ റബ്ബർ വെട്ടുകയും പശുവിനെ നോക്കുകയുമൊക്കെ ചെയ്തതിന് ശേഷം സ്കൂളിലേക്ക് പോയ കുട്ടിക്കാലമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൃഷിയോട് വലിയ താല്‍പര്യമാണ്. വീട്ടില്‍ കുറച്ച് പച്ചക്കറി കൃഷിയുണ്ടെന്നും ജോമോന്‍ പറയുന്നു. അതോടൊപ്പം തന്നെ എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ സാധ്യതയുണ്ടെങ്കില്‍ അതിന് ശ്രമിക്കണമെന്നാണ് പുതുതായി വരുന്നവരോട് പറയാനുള്ളതെന്നും ജോമോന്‍ അനീഷ് മാവേലിക്കരയോടായി പറയുന്നു.












Click it and Unblock the Notifications