കാനഡ മോഹം ഉപേക്ഷിക്കേണ്ടി വരും? വിസ നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ..കനത്ത തിരിച്ചടി
വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ. വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവും പാർപ്പിട സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാർക്ക് മില്ലർ പറഞ്ഞു.
'സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിസകൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്', മില്ലർ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏകദേശം മൂന്നിരട്ടിയോളം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാത്രം 800,000 ത്തോളം വിദ്യാർത്ഥികളാണ് എത്തിയത്. ഏകദേശം അഞ്ചിരട്ടി ട്യൂഷൻ ഫീസ് നൽകിയാണ് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നത്. ഇതിനിടയിൽ കൂടുതൽ തുക നൽകി ഭവന ചെലവുകൾ കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പ്രകാരം, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ ബിരുദ പ്രോഗ്രാമുകൾക്ക് ശരാശരി 36,123 ഡോളറാണ് നൽകുന്നത്.
വിദേശ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവും ഉയർന്ന ജീവിത സാഹചര്യവും പ്രദാനം ചെയ്യാനും അവരെ സംരക്ഷിക്കാനും കാനഡയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് മാക് മില്ലർ പറഞ്ഞു.വഞ്ചനയും ദുരുപയോഗവും ഇവിടെ നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡ ഇതുവരെ വിദേശ വിദ്യാർത്ഥികൾക്ക് വിസകൾക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല, പകരം സ്വകാര്യ കോളേജുകൾക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച സേവനങ്ങളും പാർപ്പിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നുവെന്ന് ഒക്ടോബറിൽ മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഇമിഗ്രേഷന്‍ നയങ്ങളില്‍ സമൂലമായ മാറ്റങ്ങളും കാനഡ അവതരിപ്പിച്ചു. ഇനി മുതൽ വിദ്യാർത്ഥികൾക്ക് ഇരട്ടിയോളം ഫീസ് നൽകേണ്ടി വരും. അടുത്ത വര്‍ഷം മുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ (12,66,476.80 രൂപ) അക്കൗണ്ടിൽ കാണിക്കണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 6.13 ലക്ഷം രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കും. ട്യൂഷൻ ചെലവിനും യാത്രചെലവിനും പുറമെയാണിത്. ഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് മികച്ച ജീവിതം ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. ഉയർന്ന വാടകയും ട്യൂഷൻ ഫീസുമാണ് ഇപ്പോൾ തന്നെ ഈടാക്കുന്നതെന്നും ഇതിന് പുറമെയാണ് ഈ വർധനവെന്നും വിദ്യാർത്ഥികൾ പറയുന്നു.












Click it and Unblock the Notifications