കാനഡയും അമേരിക്കയും വേണ്ട: എല്ലാവർക്കും ഈ ഗള്‍ഫ് രാഷ്ട്രം മതി, പോയവരൊക്കെ മടങ്ങി വരുന്നു
കാനഡയും അമേരിക്കയും അടങ്ങുന്ന വിദേശരാജ്യങ്ങളിലേക്ക് അടുത്ത കാലം വരെ വലിയ തോതിലുള്ള കുടിയേറ്റമായിരുന്നു ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉണ്ടായത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുള്‍പ്പെടെ കാനഡയിലേക്കും യു എസിലേക്കും താമസം മാറി. എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തില്‍ താമസം മാറിയ ഭൂരിപക്ഷം ആളുകളും യു എ ഇയിലേക്ക് തിരികെ വരികയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാനഡയിലേക്കും യു എസിലേക്കും കുടിയേറുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തവരില്‍ നിന്ന് ദുബായിലെ പ്രോപ്പർട്ടി മേഖലയില്‍ നിക്ഷേപം വർധിച്ചുവെന്നാണ് പ്രോപ്പർട്ടി ഡെവലപ്പർമാർ ചൂണ്ടിക്കാണിക്കുന്നത്. അവർ ആദ്യം കുടിയേറിയ രാജ്യങ്ങളിലെ ഉയർന്ന നികുതി, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുറഞ്ഞ അവസരങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടാന്‍ വേണ്ടികൂടിയാണ് യു എ ഇയിലേക്ക് മടങ്ങിയത്.

കാനഡയിലെ ഉയർന്ന നികുതി കാരണം ദുബായിലേക്ക് റിവേഴ്സ് മൈഗ്രേഷൻ വലിയ തോതില്‍ ഉണ്ടെന്നാണ് ന്യൂ വേൾഡ് വെൽത്ത് റിസർച്ച് മേധാവി ആൻഡ്രൂ അമോയിൽസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. "അത് സത്യമാണ്. യു എ ഇ വിടുന്ന നിരവധി സമ്പന്നരായ പ്രവാസികൾ പിന്നീട് തിരിച്ചെത്തുന്നു. കാനഡയിലെ നികുതി നിരക്കുകൾ യു എ ഇയേക്കാൾ വളരെ കൂടുതലാണ്, ഇത് ഒരുപക്ഷേ പ്രധാന ഘടകമാണ്." അദ്ദേഹം പറയുന്നു.
കൂടാതെ, കാനഡയിലെ ശീതകാലം വളരെ നീണ്ടതാണ് - കാനഡയിൽ നിന്നുള്ള ധാരാളം കോടീശ്വരന്മാരും ശതകോടീശ്വരന്മാരും കാലാവസ്ഥ പ്രശ്നം കാരണം യു എസ് എയിലേക്ക് മാറുന്നു. ഈ സാഹചര്യത്തില്‍ യു എ ഇയും തീർച്ചയായും നല്ല കാലാവസ്ഥയുള്ള മറ്റൊരു ഓപ്ഷനാണെന്നും അമോയിൽസ് പറഞ്ഞു.
കാനഡയിൽ നിന്നും യു എ സിൽ നിന്നും മടങ്ങിയവരുടെ ആവശ്യകതയിലുണ്ടായ വർധനവവ് പുതിയ പ്രവണത സൃഷ്ടിക്കുകയാണെന്ന് സാമാന ഡവലപ്പേഴ്‌സിൻ്റെ സിഇഒ ഇമ്രാൻ ഫാറൂഖും പറയുന്നു. സാമാനയുടെ പദ്ധതികളിലെ നിക്ഷേപകരിൽ 5 മുതൽ 6 ശതമാനം വരെ ഇപ്പോൾ കനേഡിയയില്‍ നിന്നും മടങ്ങിയെത്തുന്നവരാണ് - ഇമ്രാൻ ഫാറൂഖ് പറഞ്ഞു.
ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യു എ ഇ പ്രവാസികൾ കഴിഞ്ഞ ദശകത്തിൽ കാനഡയിലേക്കും യു എസിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് വളരെ പ്രതീക്ഷയോടെ കുടിയേറി. എന്നാൽ പൊതു സുരക്ഷയും ജീവിത നിലവാരവും, പ്രിയപ്പെട്ടവരെ കാണാനുള്ള ഹ്രസ്വദൂര വിമാന സർവ്വീസും കാരണം യു എ ഇയിലേക്ക് മടങ്ങാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ജീവിതച്ചെലവ് വലിയ തോതില്‍ വർധിച്ചതാണ് പ്രധാനമായും തിരിച്ചടിയായി മാറിയയത്. പ്രധാനമായും വാടകയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് വിദേശ വിദ്യാർത്ഥികളുടെ കാര്യത്തില്‍ അടക്കം വലിയ നിയന്ത്രണമുണ്ടായത്. " കാനഡയില്‍ നിന്നും മടങ്ങിയെത്തുന്നവരില്‍ അധികവും ഇന്ത്യക്കാരും പാകിസ്ഥാനികളുമാണ്. അവർ യുഎഇയിൽ താമസിക്കുകയും പിന്നീട് അവിടേക്ക് കുടിയേറുകയും ചെയ്തു.എന്നാല്‍ അവിടെ ആളുകൾ അവരുടെ വരുമാനത്തിൻ്റെ 40 മുതൽ 50 ശതമാനം വരെ നികുതിയായി അടയ്ക്കുന്നു. യുഎഇയിൽ ആദായ നികുതിയില്ല. അതിനാൽ, പാസ്‌പോർട്ട് ലഭിച്ചതിന് ശേഷം ആളുകൾ യു എ ഇയിലേക്ക് തിരികെ വരാന്‍ ഇഷ്ടപ്പെടുകയാണ് " എന്നും ഇമ്രാൻ ഫാറൂഖ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications