യുകെയിലേക്ക് പറക്കണോ? ഇതാ സർക്കാർ മേഖലയില്‍ നിരവധി ഒഴിവുകള്‍, നഴ്സുമാർക്കും സുവർണ്ണാവസരം
യൂറോപ്പിലേക്കുള്ള, പ്രത്യേകിച്ച് യുകെയിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് അടുത്തിടെയുണ്ടാക്കിയിരിക്കുന്നത്. പഴയത് പോലെ തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഇല്ലെന്ന റിപ്പോർട്ടുകള്‍ നിലനില്‍ക്കുമ്പോഴും റിസ്ക് എടുക്കാന്‍ തയ്യാറായി തന്നെ പലരും ഇപ്പോള്‍ യുകെയിലേക്ക് വിമാനം കയറുന്നത് തുടരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങള്‍ സർക്കാർ തന്നെ തുറക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ആരോഗ്യ മേഖലയിലേക്ക് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് സർക്കാർ പ്രഖ്യാപിച്ചുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ, ഡോക്ടർമാരുടേയും നഴ്‌സുമാരുടെയും മാത്രമല്ല, മറ്റ് ജീവനക്കാരുടേയും ആവശ്യം വലിയ തോതില്‍ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ഒഴിവുകള്‍ നികത്താന്‍ വിപുലമായ പരിശീലനത്തിനും റിക്രൂട്ട്‌മെന്റിനുമായി സർക്കാർ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ വെള്ളിയാഴ്ച വ്യക്തമാക്കിയത്.

"ഞങ്ങളുടെ സർക്കാർ ദേശീയ ആരോഗ്യ സേവന (എൻഎച്ച്എസ്) പരിശീലനം ഏറ്റവും മികച്ച രീതിയില്‍ വിപുലീകരിക്കും." - ഋഷി സുനക് പറഞ്ഞു. ആകെ 60,000 ഡോക്ടർമാരെയും 1.7 ദശലക്ഷം നഴ്സുമാരെയും കൂടാതെ 2037 ഓടെ എൻഎച്ച്എസിന് കീഴിലായി 71,000-ത്തിലധികം ആരോഗ്യ വിദഗ്ധരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യം.
യുകെ സർക്കാറിന്റെ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായിരിക്കും എന്നതില്‍ സംശയമില്ല. എൻഎച്ച്എസ് വകുപ്പിന് കീഴിലായി 1.12 ദശലക്ഷം ഒഴിവുകളാണുള്ളത്. ഭൂരിപക്ഷവും ഫിസിഷ്യൻമാർക്കും നഴ്‌സുമാർക്കുമാണ്. സർക്കാർ റിക്രൂട്ട്‌മെന്റ് നടത്തിയില്ലെങ്കിൽ, 2037 ഓടെ നികത്താത്ത തസ്തികകളുടെ എണ്ണം 3.60 ലക്ഷത്തിലെത്തുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
നഴ്‌സ്-മിഡ്‌വൈഫ് ട്രെയിനിങ് സൗകര്യങ്ങളുടെ എണ്ണം 2028 ആകുമ്പോഴേക്കും 44,000 ആയും 2032 ആകുമ്പോഴേക്കും 58,000 ആയും ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ഈ ഒഴിവുകള്‍ നികത്താനായി ഏകദേശം 24,618 കോടി രൂപ ചെലവഴിക്കുമെന്ന് എന്‍ എച് എസ് കണക്കാക്കുന്നു. 2031 ഓടെ നിലവിലെ മെഡിക്കൽ സെന്ററുകളുടെ എണ്ണം 7,500 ൽ നിന്ന് 15,000 ആയി ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഇൻഫർമേഷൻ സെന്ററിന്റെ (എച്ച്എസ്‌സിഐസി) റിപ്പോർട്ട് അനുസരിച്ച്, യുകെയിലെ വിദേശ മെഡിക്കൽ പ്രൊഫഷണലുകളിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. രാജ്യത്ത് ഏകദേശം 14% ക്ലിനിക്കൽ ജീവനക്കാരും 26% ഡോക്ടർമാരുമാണ് ഇന്ത്യക്കാർ. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സിന്റെയും ഹെൽത്ത് ഫൗണ്ടേഷന്റെയും റിപ്പോർട്ട് അനുസരിച്ച്, 2030 ഓടെ ഇന്ത്യയിൽ നിന്നുള്ള ഹെൽത്ത് കെയർ ജീവനക്കാർ ഉൾപ്പെടെ കൂടുതൽ കുടിയേറ്റക്കാരെ നിയമിക്കാനാണ് എന്‍ എച്ച് എസ് പദ്ധതി.
നഴ്‌സുമാർ, ഹെൽത്ത് മാനേജർമാർ, നഴ്‌സറി പ്രൊഫഷണലുകൾ തുടങ്ങിയ തസ്തികകളിലേക്ക് ഇന്ത്യക്കാർ കൂടുതൽ വൈദഗ്ധ്യവും യോഗ്യതയും ഉള്ളവരായതിനാൽ, അവർക്ക് വിസയ്‌ക്ക് അപേക്ഷിക്കാൻ എളുപ്പവും നിയമനം ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. യുകെ ആരോഗ്യ മേഖലയിലെ ജോലി ഒഴിവുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications