കാനഡയിൽ മാത്രമല്ല, യുകെയിലും ഇന്ത്യക്കാർക്ക് രക്ഷയില്ല; വൻ തിരിച്ചടി, അധ്യയന വർഷം നഷ്ടമായേക്കും
കാനഡ കഴിഞ്ഞാൽ ഇന്ത്യയിൽ നിന്നുൾപ്പെടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശ പഠനത്തിന് ആശ്രയിക്കുന്ന രാജ്യമാണ് യുകെ. പ്രത്യേകിച്ച് കാനഡയിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ. 2021-ലെ സെൻസസ് പ്രകാരം, യുകെ, വെയിൽസ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. ഓരോ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെയാണ് രാജ്യം ഉപരിപഠനത്തിനായി ക്ഷണിക്കുന്നത്.
എന്നാൽ വിസനടപടികളിലെ കാലതാമസം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി തീർക്കുകയാണ്. ഒരു അധ്യയന വർഷം പോലും നഷ്ടമാകുന്ന തരത്തിലാണ് വിസ നടപടികൾ ഇഴയുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

യുകെയിലെ മികച്ച 100 സർവ്വകലാശാലകളിൽ ഒന്നിൽ പ്രവേശനം നേടിയതിന്‌റെ സന്തോഷത്തിലായിരുന്നു ചിരാഗ്. നടപടികൾ പൂർത്തിയാക്കാനുളള സമയപരിധിയായ സപ്റ്റംബർ 25 നാണ് വിസ നടപടികൾ ആരംഭിച്ചത്. ഒക്ടോബർ ആയിട്ടും ഇപ്പോഴും യാതൊരു അറിയിപ്പും ചിരാഗിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല.
'എന്റെ അച്ഛൻ ഒരു വർഷത്തെ ട്യൂഷൻ ഫീസ് ഏകദേശം 20 ലക്ഷം രൂപ ഇതിനോടകം തന്നെ യൂനിവേഴ്സിറ്റിയിൽ അടച്ചിട്ടുണ്ട്. സ്ഥിരീകരണം ലഭിച്ചപ്പോൾ തന്നെ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. മാത്രമല്ല പെട്ടെന്ന് നടപടികൾ പൂർത്തിയാക്കുന്നതിനായി അധിക ഫീസ് നൽകുകയും ചെയ്തു. വിഎഫ്എസിൽ നിന്നും യാതൊരു അറിയിപ്പും ലഭിക്കാത്തതിനാൽ വീണ്ടും യൂനിവേഴ്സിറ്റിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു. അവർ അത് അംഗീകരിച്ചെങ്കിലും ഒക്ടോബർ 13 നകം എനിക്ക് അവിടെ എത്താൻ സാധിച്ചില്ലെങ്കിൽ ഒരു വർഷം എനിക്ക് നഷ്ടപ്പെടും. സാമ്പത്തിക നഷ്ടം മാത്രമല്ല, എന്റെ ഒരു അധ്യയന വർഷം പോകുമെന്നതിന്റെ ആശങ്ക കൂടി എനിക്കുണ്ട്', ചിരാഗ് പറഞ്ഞു.
ചിരാഗ് മാത്രമല്ല, നിരവധി വിദ്യാർത്ഥികൾ ഇതേ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്. വിദ്യാർത്ഥികൾ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് എജുക്കേഷ്ണൽ കൺസൽട്ടന്റ് ആയ ഷീന കത്തരയും പറയുന്നു. 'പാസ്പോർട്ട് സ്റ്റക്ക് ആണ്. വിദ്യാർത്ഥികൾ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. അപേക്ഷ പ്രോസസിലാണ്, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന മറുപടി മാത്രമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഒക്‌ടോബർ 9-നകം അവർ സർവകലാശാലകളിൽ റിപ്പോർട്ട് ചെയ്യണം, യുകെവിഐയിൽ പ്രശ്‌നം രൂക്ഷമായിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല',അവർ പറഞ്ഞു.
വിസ വേഗത്തിൽ ലഭിക്കാനായി കൂടുതൽ പണം നൽകിയിട്ട് പോലും കാര്യമുണ്ടായില്ലെന്ന സങ്കടമാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പങ്കുവെയ്ക്കുന്നത്. ഇത്തരത്തിലുള്ള 30-ലധികം ആപ്ലിക്കേഷനുകൾ നടപടികളാകാതെ കിടക്കുന്നുണ്ടെന്നാണ് യുകെയിലെ ഒരു പ്രമുഖ സർവകലാശാല അധികൃതർ പറയുന്നത്. അതേസമയം ഇനിയും വൈകിയാൽ മുന്നോട്ട് എങ്ങനെ എന്നതാണ് ഉയരുന്ന ചോദ്യം.












Click it and Unblock the Notifications