'ബാലചന്ദ്ര കുമാറിനെ ആ മഹാൻ ഇല്ലാതാക്കിയതാണോ'? പോലീസ് അന്വേഷണം തുടങ്ങി, കൊന്നാലും കുഴപ്പമില്ലെന്ന് അനന്തു
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതായി പരാതിക്കാരനായ അനന്തു സുരേഷ് കുമാർ വ്യക്തമാക്കി. കേസിന്റെ വിചാരണഘട്ടത്തിൽ നടന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് അനന്തു സുരേഷ് കുമാർ ആരോപിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ ഭാര്യയോട് സംസാരിച്ചപ്പോഴാണ് മരണത്തിന് പിന്നിലെ ചില സത്യങ്ങൾ മനസ്സിലാക്കിയതെന്നും അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി അയച്ചത് എന്നും അനന്തു സുരേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ബാലചന്ദ്രകുമാറിന്റെ ദുരൂഹ മരണത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരൻ എന്ന നിലയിൽ ഞാനും ബാലചന്ദ്രകുമാറിന്റെ ഭാര്യ ശ്രിമതി ഷീബ മിനിയും മ്യൂസിയം സബ് ഇൻസ്‌പെക്ടറെ നേരിൽ കണ്ട് ബാലചന്ദ്രകുമാറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകളെ കുറിച്ച് വളരെ വിശദമായി ഇന്ന് സംസാരിച്ചു. കഴിഞ്ഞ ഏപ്രിൽ 26 ന് ആണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ മിനിയെ ഞാൻ നേരിൽ കാണുന്നതും ആ ചേച്ചിയോട് മണിക്കൂറുകൾ സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ മരണത്തിന് പിന്നിലെ വളരെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന പല സത്യങ്ങളും ഞാൻ മനസ്സലാക്കിയതും.
ഒന്നര വർഷത്തോളം ഇതെല്ലം ഉള്ളിൽ ഒതുക്കി നീറി നീറി ജീവിക്കുകയായിരുന്നു ആ പാവം ചേച്ചി. ഉറപ്പായും നമുക്ക് ഉടനെ പരാതിയുമായി മുന്നോട്ട് പോകണം എന്നും ആ പരാതി ഞാൻ നേരിട്ട് മുഖ്യമന്തിക്ക് അയക്കും എന്നും ഞാൻ തന്നെയാണ് ആ ചേച്ചിയോട് പറഞ്ഞത് .അത് എനിക്ക് നിർബന്ധം ആയിരുന്നു. ബാലചന്ദ്രകുമാറിനെ ഇല്ലാതെ ആക്കാൻ ഏതോ ഒരു മഹാൻ എവിടെയോ ഇരുന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു കൊലപാതകം ആണ് ഈ സംഭവിച്ചതെങ്കിൽ ആ ആൾ ഈ പരാതിയുടെ കാര്യത്തിൽ ഏറ്റവും മുൻപിൽ കാണേണ്ടത് എന്റെ മുഖം ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.

അങ്ങനെ ഞാൻ വിവരങ്ങൾ അറിഞ്ഞ് നാലാം ദിവസം, കഴിഞ്ഞ ഏപ്രിൽ 30 ആം തിയതി (തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ദിവസങ്ങൾ മുൻപ്) ഞാൻ വളരെ വിശദമായി ഒരു പരാതി ഡ്രാഫ്റ്റ് ചെയ്തു കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ ഐ ഡി യിലേക്ക് അയച്ചു. കഴിഞ്ഞ മെയ് 15 ആം തിയതി (പുതിയ മന്ത്രിസഭാ സ്ഥാനം ഏൽക്കുന്നതിന് ദിവസങ്ങൾ മുൻപ്) എനിക്ക് സംസ്ഥാന ഡി ജി പി യുടെ ഓഫിസിൽ നിന്ന് ഒരു മറുപടി ഇമെയിൽ ലഭിച്ചു . എന്റെ പരാതി അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി ഡി ഐ ജി ആൻഡ് കമ്മിഷണർ ആയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു എന്നും ആ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്നെ രേഖാമൂലം അറിയിക്കണം എന്നും ആ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു എന്നുമുള്ള ഒരു ഉത്തരവാണ് എനിക്ക് ലഭിച്ചത്.
ആ ഉത്തരവിന്റെ തുടർ നടപടി ആണ് ഇപ്പൊ തിരുവനന്തപുരം മ്യൂസിയം പോലീസ് നടത്തുന്ന ഈ അന്വേഷണം. എനിക്ക് എന്റെ ജീവിതത്തിൽ ചെയ്യാൻ കഴിഞ്ഞ ഏറ്റവും നല്ല കാര്യമായി ആണ് ഞാൻ ഇതിനെ കാണുന്നത്. സത്യത്തിന് വേണ്ടി ജീവൻ കൊടുത്ത ഒരു മനുഷ്യന്റെ ആത്മാവിനോട് നീതി ചെയ്യാൻ, അയാളുടെ മരണത്തെ കുറിച്ച് ഇതുവരെ ഒന്നും ചെയ്യാൻ ആകാതെ വീർപ്പുമുട്ടി നീറി നീറി ജീവിച്ച അയാളുടെ പാവം ഭാര്യക്കും കുടുംബത്തിനും എന്തെങ്കിലും ഒരു ചെറിയ ആശ്വാസം എന്നെ കൊണ്ട് നൽകാൻ സാധിക്കുന്നുണ്ടെങ്കിൽ, ഈ ജന്മം കൊണ്ട് ഇത് വരെ എനിക്ക് ചെയ്യാൻ സാധിച്ച ഏറ്റവും വലിയ പുണ്യം തന്നെ ആണ് അത്.
ഇതുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ പോസ്റ്റുകളുടെയും ചെയ്‌ത വീഡിയോകളുടെയും അടിയിൽ വന്ന ഏറ്റവും കൂടതൽ കമെന്റുകൾ എന്നോട് പറഞ്ഞത് എന്റെ ജീവൻ അപകടത്തിൽ ആവും എന്നും അതിനാൽ ഞാൻ ഒരുപാട് സൂക്ഷിക്കണം എന്നും ഒക്കെയാണ്.
ഒരു പരിചയവും ഇല്ലാഞ്ഞിട്ട് പോലും ഞാൻ എന്ന വ്യക്തി ജീവിച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആയിരകണക്കിന് നല്ല മനുഷ്യരുടെ പ്രാർഥനകൾ ആണ് ഞാൻ അവിടെ കണ്ടത്. ഇതെല്ലം കണ്ടു കൊണ്ട് ഒരാൾ അപ്പുറത്ത് ഇരുന്ന് അങ്ങ് കൊന്ന് കളയാൻ തീരുമാനിക്കുകയാണെങ്കിൽ അയാൾ അത് ചെയ്യട്ടെന്നെ. ആദ്യം എന്നെ കൊല്ലട്ടെ. എന്നിട്ട് ബാലചന്ദ്രകുമാറിന്റെ ഭാര്യയെ കൊല്ലട്ടെ. അതും കഴിഞ്ഞ് ബാലചന്ദ്രകുമാറിന്റെ കുഞ്ഞുങ്ങളെ കൊല്ലട്ടെ.
ഇതെല്ലം കഴിഞ്ഞിട്ട് അയാൾ തിരുപ്പതിയിൽ പോയി ഭജന ഇരിക്കട്ടെ. അത് കഴിഞ്ഞ് മടങ്ങി വരുമ്പോ ഗുരുവായൂര് പോയി നിർമ്മാല്യം തൊഴട്ടേ, അതും കഴിഞ്ഞ് മാലയിട്ട് ശബരിമലയിൽ പോയി തൊഴട്ടെ. എന്നിട്ട് ഈ സ്ഥലങ്ങളിൽ നിന്ന് എല്ലാം അടുത്ത സെറ്റ് മനുഷ്യരെ കൊന്ന് കുഴിച്ച് മൂടാനുള്ള അനുഗ്രഹം വാങ്ങട്ടെ.ഓരോ ജീവൻ കളയുമ്പോഴും ഓരോ ക്രിമിനൽ കുറ്റം ചെയ്യുമ്പോഴും അതൊക്കെ കുഴിച്ച് മൂടാൻ ഇതൊക്കെ ചെയ്യിക്കുന്നവന്റെ തന്നെ കാശും പണവും സ്വത്തുക്കളും തന്നെയാണ് ഇല്ലാതെ ആകുന്നത്.
ഒരു ബാലചന്ദ്ര കുമാർ പോയപ്പോൾ അയാൾ പറയാൻ ബാക്കി വെച്ചത് മുഴുവൻ പറയാൻ ഇന്നൊരു അനന്തു സുരേഷ് കുമാർ വന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ, നാളെ നിങ്ങൾ ഈ അനന്തു സുരേഷ് കുമാറിനെ ഇല്ലാതെ ആക്കിയാൽ നൂറ് അനന്തുമാർ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കും . ആ നൂറ് പേരെയും നിങ്ങൾ ഇല്ലാതെ ആക്കിയാൽ നൂറായിരം അനന്തുമാർ വന്ന് നിങ്ങളുടെ മുന്നിൽ നിന്ന് നിങ്ങളെ കൊണ്ട് നിങ്ങൾ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ എണ്ണി എണ്ണി ഉത്തരം പറയിക്കും.
വിറ്റു തുലച്ച് തീർക്കാവുന്ന അത്രയും സ്വത്തെ ദൈവം ഒരുമാതിരിപെട്ടവർക്ക് എല്ലാം ഈ ലോകത്ത് കൊടുത്തിട്ടുള്ളു . ഈ മഹാപാപങ്ങൾ ഒക്കെ ചെയ്തു കൂട്ടുന്നവർ അതൊന്ന് ഓർത്താൽ നന്ന് . അവസാനമായി ഒരു വാക്ക് പറയാനുള്ളത് എന്റെ ജീവനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്ന നല്ലവരായ മനുഷ്യരോടാണ്. ഇത്ര നല്ല മനുഷ്യരുടെ, ഇത്രയും നല്ല അമ്മമാരുടെ, സഹോദരങ്ങളുടെ, സുഹൃത്തുക്കളുടെ , നെഞ്ചിൽ തട്ടിയുള്ള പ്രാർഥനയും സ്നേഹവും എന്റെ കൂടെ ഉള്ളപ്പോ എന്നെ ആർക്കും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല .
എനിക്ക് ഒരു ചുക്കും സംഭവിക്കില്ല . ആരും ആരെയും ഇനി ഒന്നും ചെയ്യാൻ പോകുന്നില്ല. മുന്നോട്ടുള്ള യാത്ര ഒരുതരി പോലും എളുപ്പം ആവില്ല എന്ന പൂർണ്ണ ബോധ്യത്തോടെ തന്നെയാണ് ഞാൻ ഇത് പറയുന്നത്. ഇത് നമ്മൾ ജയിക്കാൻ പോകുന്ന യുദ്ധമാണ്. ഏത് ചെകുത്താൻ വിചാരിച്ചാലും നമ്മളെ ഇതിൽ തോൽപ്പിക്കാൻ സാധിക്കില്ല. ഒപ്പം നിൽക്കുന്നവരോടും, എനിക്ക് വേണ്ടി പ്രാർഥിക്കുന്നവരോടും , എന്നെ ഇത്രയും അധികം സ്നേഹിക്കുന്നവരോടും തീർത്താൽ തീരാത്ത സ്നേഹം , തീർത്താൽ തീരാത്ത നന്ദി. നമസ്ക്കാരം!














Click it and Unblock the Notifications