കുടമാളൂര്‍ കരുണാകരന്‍ നായര്‍ അന്തരിച്ചു
കോട്ടയം: പ്രസിദ്ധ കഥകളി നടന്‍ കുടമാളൂര്‍ കരുണാകരന്‍ നായര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായുരന്നു കുടമാളൂര്‍.
സപ്തംബര്‍ 30ന് ശനിയാഴ്ച തലച്ചോറില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മരുമകന്‍ കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും ശിഷ്യന്മാരും അടുത്തുനില്‍ക്കെയായിരുന്നു അന്ത്യം.
കുടമാളൂര്‍ തൊഴാടത്തു വീട്ടില്‍ കുടുംബാംഗമായ പരേതയായ അമ്മക്കുട്ടിയമ്മയാണ് ഭാര്യ. രാമചന്ദ്രന്‍ നായര്‍ (റിട്ട. ഉദ്യോഗസ്ഥന്‍, സൗത്ത് ഇന്ത്യ വയര്‍ഹൗസ് ആലുവ), കനകമ്മ, രാജേശ്വരി, പരേതരായ അയ്യപ്പന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് മക്കള്‍. പൊന്നമ്മ (റിട്ട. അധ്യാപിക, ഗവ. ഗേള്‍സ് എച്ച്എസ്, എറണാകുളം), നാരായണപ്പിള്ള (റിട്ട. ഉദ്യോഗസ്ഥന്‍, എഫ്എസിടി), ശ്രീദേവി, സരസ്വതിയമ്മ, ഗോവിന്ദന്‍കുട്ടി എന്നിവര്‍ മരുമക്കളാണ്.
സ്ത്രീവേഷങ്ങളിലൂടെ ഏഴു പതിറ്റാണ്ടുകളോളം അരങ്ങില്‍ നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു കുടമാളൂര്‍. കഥകളിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സ്ത്രീവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതാണ് കുടമാളൂരാണ്. കീചകവധത്തിലെ സൈരന്ധ്രി, നളചരിതത്തിലെ ദമയന്തി, രുഗ്മിണീ സ്വയംവരത്തിലെ രുഗ്മിണി തുടങ്ങിയ വേഷങ്ങള്‍ ഇന്നും കഥകളി പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്.
1916 നവംബറിലാണ് ജനനം. ഏറ്റുമാനൂര്‍ പറത്താനത്ത് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, കുടമാളൂര്‍ ഇളയിടത്തു വീട്ടില്‍ നാരായണിയമ്മ എന്നിവരാണ് അച്ഛനമ്മമാര്‍. ആര്‍പ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രുഗ്മിണിയെ അവതരിപ്പിച്ചുകൊണ്ടാണ് കഥകളിയില്‍ അരങ്ങേറ്റം. തിരുവിതാംകൂര്‍ കൊട്ടാരം കളിയോഗമായിരുന്നു കുടമാളൂരിന്റെ സ്ത്രീവേഷത്തിന്റെ പഠനക്കളരി.
ചിത്രലേഖ കണ്ട മഹകവി വള്ളത്തോള്‍ അദ്ദേഹത്തിന് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം, 1960-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1972-ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ പേരിലുള്ള ആദ്യ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.