പെരിയാര്‍ സംരക്ഷണത്തിന് സമഗ്ര പദ്ധതി
കൊച്ചി: പെരിയാറിനെ രാസമലിനീകരണത്തില്‍ നിന്നും രക്ഷിക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് തീവ്രയത്ന പരിപാടി ആവിഷ്കരിക്കുന്നു.
മലിനീകരണ നിയന്ത്രണത്തിന് പ്രായോഗികവും ഫലവത്തുമായ നടപടികള്‍ താമസിയാതെ കൈക്കൊള്ളുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുട്ടി പറഞ്ഞു. ജനപ്രതിനിധികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഫിബ്രവരി ആറ് ചൊവാഴ്ച ഏലൂര്‍ വ്യവസായ മേഖല സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനികീരണ നിയന്ത്രണത്തെക്കുറിച്ച് പഠിക്കാന്‍ ജില്ലാ പഞ്ചായത്ത് നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വ്യവസായമേഖലയിലെ എല്ലാ വ്യവസായശാലകള്‍ക്കുമായി മാലിന്യശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വ്യവസായികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കുകയുള്ളൂ എന്ന് മുഹമ്മദ് കുട്ടി വ്യക്തമാക്കി.
മാലിന്യസംസ്കരണത്തിന് വന്‍ ചെലവില്‍ ബൃഹദ് പദ്ധതികള്‍ നടപ്പാക്കേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു. ഇത് നടപ്പാക്കുന്നതിന് ധനസമാഹരണത്തിനുള്ള വഴികള്‍ കണ്ടെത്തണം. ചപ്പുചവറുകളും മറ്റ് ഖരമാലിന്യങ്ങളും നദിയിലേക്കു തള്ളുന്നത് നിര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടിണ്ടെന്നും അദ്ദേഹം അറിയിച്ചു.
പെരിയാറിലെ ജലമലിനീകരണവും ഏലൂരിലെ അന്തരീക്ഷ മലിനീകരണവും ഏറെ പരാതിക്കിടയാക്കിയ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഇവിടെ സന്ദര്‍ശനത്തിനെത്തിയത്.
ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് അണുപ്രസരണ ശേഷിയുള്ള മാലിന്യങ്ങളാണ് പുഴയില്‍ തള്ളുന്നതെന്ന് മലിനീകരണ വിരുദ്ധ വേദി കണ്‍വീനര്‍ എന്‍.പി.കുഞ്ഞപ്പന്‍ സന്ദര്‍ശക സംഘത്തെ ധരിപ്പിച്ചു. പുഴയോരത്ത് വന്നടിയുന്ന യുറേനിയം, തോറിയം മാലിന്യങ്ങള്‍ സ്ഥലവാസികളില്‍ കാന്‍സര്‍ ബാധയ്ക്കു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏലൂര്‍ ഫെറിയില്‍ നിന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചത്. വരാപ്പുഴ മുതല്‍ പാതാളം വരെയുള്ള ഭാഗം സംഘം വിലയിരുത്തി.
സന്ദര്‍ശനത്തിനിടയില്‍ പാതാളം കടവിനു സമീപം കണ്ടെത്തിയ മാലിന്യക്കുഴല്‍ പരിശോധിച്ച സംഘത്തെ ഏതാനും പേര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പരിസ്ഥിതി പ്രവര്‍ത്തകരും ഇവരുമായി വാക്കേറ്റമുണ്ടായെങ്കിലും മുഹമ്മദ് കുട്ടിയും മറ്റ് നേതാക്കളും ഇടപെട്ട് പ്രശ്നങ്ങള്‍ ഒഴിവാക്കി.