ആലുവകൊല: കേസ് ഊരാക്കുടുക്കാകുന്നു
കൊച്ചി: ആലുവ കൂട്ടക്കൊല കേസ് സംസ്ഥാന പൊലീസിന് ഊരാക്കുടുക്കാകുന്നു. പ്രതിയെ അറസ്റ് ചെയ്ത ശേഷവും ഇതിന് പിന്നില്‍ നടന്നതായി പൊലീസ് പറയുന്ന കഥ വിശ്വസിക്കാന്‍ കൊല്ലപ്പെട്ട മാഞ്ഞൂരാന്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളവരോ നാട്ടുകാരോ തയ്യാറാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
അന്വേഷണം ദൂരൂഹമാക്കാന്‍ പൊലീസ് നടത്തിയ ശ്രമങ്ങളും ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. പൊലീസിലെ തന്നെ ചിലരും അന്വേഷണത്തില്‍ പാകപ്പിഴകളുണ്ടെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിലുണ്ട്.
സംസ്ഥാനത്തെ പൊലീസ് മേധാവിയായ ഡിജിപി തന്നെ പല ഘട്ടത്തിലും നേരിട്ടിടപെട്ട കേസില്‍ പൊലീസിന്റെ താത്പര്യങ്ങളെ കുറിച്ച് സംശയിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് ആറ് പേരെയും കൊന്നൊടുക്കിയതെന്ന് പ്രതി സമ്മതിക്കുകയും ചെയ്യുന്നു. ഇത്തരമൊരു കേസില്‍ ആരെയെങ്കിലും രക്ഷിക്കണമെന്ന് കരുതിയാല്‍ പോലും അത് നടക്കില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പൊലീസ് അറസ്റ് ചെയ്ത മാഞ്ഞൂരാന്‍ ആന്റണി തന്നെയാണ് കേസിലെ പ്രതിയെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ ആന്റണിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ബന്ധുക്കള്‍ക്കും ഏതാനും നാട്ടുകാര്‍ക്കും വീടിനകത്ത് പൊലീസ് പ്രവേശനം നല്‍കിയിരുന്നു. കൃത്യം നിര്‍വഹിച്ചതെങ്ങനെയെന്ന് ആന്റണി വിവരിച്ചത് ഇവരുടെ കൂടി സാന്നിധ്യത്തിലാണ്.
പിന്നീട് ആലുവ റസ്റ് ഹൗസിലെ പൊലീസ് ക്യാമ്പിലും ബന്ധുക്കള്‍ക്ക് മുന്നില്‍ വെച്ച് പ്രതിയുടെ മൊഴിയെടുത്തു. കുറച്ചുപേര്‍ക്കെങ്കിലും സംഭവം ഇതോടെ മനസിലായിക്കാണുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേ സമയം ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കേസ് സിബിഐയെ ഏല്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
വരുംദിവസങ്ങളില്‍ ഈ ആവശ്യം കൂടുതല്‍ ശക്തമായേക്കും. ഇതിനിടെ ഇത്തരം പ്രചാരണങ്ങളില്‍ വാസ്തവമൊന്നുമില്ലെന്ന് ഉന്നതങ്ങളില്‍ ബോധ്യപ്പെടുത്താന്‍ ഡിഐജി ശേഖരന്‍ മിനിയോടന്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഡിജിപി പി.ആര്‍.ചന്ദ്രനും മിനിയോടനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായും അറിയുന്നു.
കൊലപാതകം നടത്തിയത് ആന്റണി തന്നെയാണെന്ന് അഗസ്റിന്റെ ബന്ധുക്കളായ മാഞ്ഞൂരാന്‍മാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭാര്യ ബേബിയുടെ വീട്ടുകാര്‍ ഇത് വിശ്വസിക്കാന്‍ ഇപ്പോഴും തയ്യാറല്ല. ആന്റണി വെറുമൊരു ബലിമൃഗമാണെന്നും വമ്പന്‍സ്രാവുകള്‍ വേറെയാണെന്നുമാണ് അവരുടെ വാദം. കേസ് സിബിഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബേബിയുടെ സഹോദരന്‍ രാജന്‍ പറഞ്ഞു.
ഇതിനിടെ യഥാര്‍ഥ പ്രതികളെ പൊലീസ് രക്ഷപ്പെടുത്തുകയാണെന്നാരോപിക്കുന്ന ഊമക്കത്ത് കഴിഞ്ഞ ദിവസം കൊച്ചിയിലെ എല്ലാ പത്രമോഫീസുകളിലുമെത്തി. ദിശ മാറ്റിയുള്ള അന്വേഷണപ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കൈകള്‍ കെട്ടപ്പെട്ട പൊലീസുദ്യോഗസ്ഥനാണ് താനെന്ന മുഖവുരയോടെ എഴുതിയിരിക്കുന്ന കത്തില്‍ ആരോപിക്കുന്നു. അഗസ്റിന്റെ അടുത്ത ബന്ധുവും മകനുമാണ് മുഖ്യപ്രതിയെന്നും ഇടതുമുന്നണിയുടെ സഹായത്തോടെ ഇവരെ രക്ഷിക്കാന്‍ കരാറുണ്ടായിരിക്കുകയാണെന്നും അജ്ഞാതന്‍ പറയുന്നു.