പരീക്ഷണം നിയമവിധേയമെന്ന് ആര്‍സിസി
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) രോഗികളില്‍ ഔഷധ പരീക്ഷണം നടത്തിയത് നിയമവിധേയമായിട്ടെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായര്‍.
ഔഷധ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി വേണ്ടെന്നും അതിന് ഹോസ്പിറ്റല്‍ എത്തിക്സ് കമ്മിറ്റിയുടെ അനുമതി മാത്രം മതിയെന്നും കൃഷ്ണന്‍നായര്‍ വ്യക്തമാക്കി. എത്തിക്സ് കമ്മിറ്റിയുടെയും രോഗികളുടെയും ബന്ധുക്കളുടെയും അനുമതിയോട് കൂടിയാണ് പരീക്ഷണം നടത്തിയതെന്ന് ജൂലായ് 28 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണന്‍നായര്‍ പറഞ്ഞു.
ഹോപ്കിന്‍സ് സര്‍വകലാശാലയുമായി ഉണ്ടാക്കിയ കരാറനുസരിച്ച് പരീക്ഷണത്തിന് വിധേയരാകുന്ന രോഗികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല. വാര്‍ഡ് നഴ്സ്, ഡോക്ടര്‍, യൂണിറ്റ് മേധാവി എന്നിവരറിയാതെ ഔഷധപരീക്ഷണം രോഗികളില്‍ നടത്തുവാന്‍ കഴിയില്ല. അപാകതയുണ്ടെങ്കില്‍ അവര്‍ക്കത് നിഷേധിക്കാമായിരുന്നു. പരീക്ഷണഘട്ടത്തില്‍ നിഷേധിക്കാതെ പിന്നീട് പ്രശ്നങ്ങളുണ്ടാക്കി ബോധപൂര്‍വം ആര്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് കൃഷ്ണന്‍നായര്‍ ആരോപിച്ചു.
എം ഫോര്‍ എന്‍ഡിജെ എന്ന മരുന്നാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇതിന് എം ഫോര്‍ എന്നുമായി സാമ്യമുള്ളതുകൊണ്ടാണ് തെറ്റിദ്ധാരണയുണ്ടായത്. രണ്ടും ഒരു അക്രോണിമയില്‍ പെട്ടതാണ്. എന്‍ഡിജിഎ കരള്‍, വൃക്ക എന്നിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എംഫോര്‍ എന്‍ വെള്ളത്തില്‍ ലയിക്കുകയില്ല. അത് കുത്തിവയ്ക്കുന്ന ഭാഗത്ത് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ട്യൂമര്‍ കൊഴിഞ്ഞുപോകുമ്പോള്‍ ശരീരത്തില്‍ നിന്നും മാറ്റപ്പെടുകയും ചെയ്യും.
ജന്തുക്കളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇത് യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാക്കിയിട്ടില്ലെന്നും അര്‍ബുദ നശീകരണ ശേഷി ഇതിന് വളരെ ഉയര്‍ന്ന തോതിലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കൃഷ്ണന്‍നായര്‍ അവകാശപ്പെട്ടു. വസ്തുതകള്‍ കണക്കിലെടുക്കാതെ പേരെടുത്ത ഒരു സ്ഥാപനത്തിനെതിരെ ആരോപണങ്ങളുന്നത് രോഗികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും കൃഷ്ണന്‍നായര്‍ പറഞ്ഞു.