നിരക്ക് വര്‍ധന കോടതിവിധിയുടെ ലംഘനം
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
1997ലെ ബസ് സമര നിരോധന കേസില്‍ യാത്രാനിരക്ക് വര്‍ധനവ് ബസുടമകള്‍ മൂന്ന് മാസം കൂടുമ്പോള്‍ സമര്‍പ്പിക്കേണ്ട റിട്ടേണുകളെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ബസുടമകള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ലെന്നും മലബാര്‍, തൃശൂര്‍ മേഖലകളില്‍ സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് പോലും നല്‍കുന്നില്ലെന്നും 1998 നവംബര്‍ മൂന്നിന് ഗതാഗത വകുപ്പ് കമ്മീഷണര്‍ കോടതിയില്‍ സത്യവാങ്ങ്മൂലവും നല്‍കിയിരുന്നു.
എല്ലാ ബസുടമകളും റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കമ്മീഷണര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നുവരെ ബസുടമകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. 1999ല്‍ റിട്ടേണ്‍ ബാധകമാകാതെ നിരക്ക് വര്‍ധനവിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി.
ഏറ്റവും കുറഞ്ഞ നിരക്ക് 125 പൈസയായി നിലനിര്‍ത്തുക, ദൂരത്തിനനുസരിച്ച് നിരക്ക് കൂട്ടുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള ഓര്‍ഡിനറി നിരക്ക് 22 പൈസയില്‍ നിന്നും 24.5 പൈസയായും മറ്റ് സര്‍വീസുകളുടേത് 10 ശതമാനം വര്‍ധിപ്പിക്കാനും ഹൈക്കോടതി അനുമതി നല്‍കി.
എന്നാല്‍ ഇപ്പോള്‍ കോടതിവിധി നമായി ലംഘിച്ചുകൊണ്ട് ഓര്‍ഡിനറിക്ക് 28 പൈസയായി വര്‍ധിപ്പിച്ചു. കുറഞ്ഞ നിരക്ക് 175 പൈസയായി ഉയര്‍ത്തുകയും ചെയ്തു. ഫെയര്‍സ്റേജ് അളക്കാന്‍ ഒരാഴ്ച മതിയെന്ന് അന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദൂരം അനുസരിച്ചല്ല നിരക്ക് വര്‍ധിപ്പിച്ചതും.
ദൂരം അളന്നും ബസുടമകളുടെ റിട്ടേണ്‍ അനുസരിച്ചുമാായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന് കോടതി വിധി ഉള്ളതിനാല്‍ ഇപ്പോഴുള്ള നിരക്ക് വര്‍ധന കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ബസുടമകളും സര്‍ക്കാരും പ്രതിക്കൂട്ടിലാകുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.