യുടിഐയെ രക്ഷിക്കാന്‍ 14,000 കോടി
ദില്ലി: യൂണിറ്റ് ട്രസ്റ് ഓഫ് ഇന്ത്യയുടെ(യുടിഐ) ബാധ്യതകള്‍ തീര്‍ക്കാന്‍ 14,000 കോടി രൂപ മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആഗസ്ത് 31 ശനിയാഴ്ച ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
പ്രധാന മ്യൂച്ചല്‍ഫണ്ട് പദ്ധതിയായ യുഎസ്-64 ലും മറ്റ് പദ്ധതികളിലുമായി വന്‍ബാധ്യത വരുത്തിവച്ച യുടിഐ ഒരു പ്രതിസന്ധിയുടെ നടുവിലായിരുന്നു. യുഎസ് 64 പദ്ധതിയില്‍ മാത്രം 6,000 കോടിയുടെ ബാധ്യത യുടിഐയ്ക്കുണ്ട്. യുടിഐയുടെ മ്യൂച്ചല്‍ഫണ്ട് പദ്ധതികളില്‍ മുതല്‍ മുടക്കിയിരുന്നത് അധികവും സാധാരണക്കാരും പെന്‍ഷന്‍പറ്റിയ ജീവനക്കാരും ആയിരുന്നു. യുടിഐയിലുള്ള ഇവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് 14,000 കോടിരൂപ മുടക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് പറഞ്ഞു.
പുതിയ തീരുമാനപ്രകാരം യുടിഐയെ രണ്ടാക്കി വിഭജിക്കും. യുടിഐ-1, യുടിഐ-2 എന്നിങ്ങനെ. ഇതില്‍ ആദ്യത്തെ യൂണിറ്റിനായിരിക്കും യുഎസ് 64 ഉള്‍പ്പെടെയുള്ള നിക്ഷേപപദ്ധതികളുടെ ഉത്തരവാദിത്വം. രണ്ടാമത്തെ യൂണിറ്റ് സ്വകാര്യവല്ക്കരിക്കും. യുടിഐ രണ്ടായി വിഭജിക്കുന്നതിനായി യുടിഐ ആക്ട് റദ്ദാക്കും.
യുഎസ്-64 പദ്ധതിയില്‍ മുതല്‍ മുടക്കിയവര്‍ക്ക് നികുതിയിളവ് നല്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. യുഎസ്-64ന് കൃത്യമായി ലാഭവീതം പോലെ ഒരു പ്രോത്സാഹനത്തുക നല്കാനുള്ള തീരുമാനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അങ്ങിനെയെങ്കില്‍ ചെറുകിട നിക്ഷേപകരും പെന്‍ഷന്‍കാരും ഇത് വിറ്റുമാറാതെ തന്നെ കൈവശം വയ്ക്കുമെന്നതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
യുഎസ്-64 ഏത് സമയത്തും തിരിച്ചെടുക്കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുമൂലം ഇതിന്റെ ഉപയോക്താക്കള്‍ക്ക് യുഎസ്64ലും മറ്റ് യുടിഐ മ്യൂച്ചല്‍ഫണ്ടുകളിലും വിശ്വാസം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
യുടിഐയെ രക്ഷിക്കാനുള്ള 14,000 കോടി കണ്ടെത്താന്‍ സര്‍ക്കാര്‍ 15,000 കോടിയുടെ കടപ്പത്രം ഇറക്കും.