75 വിദേശികളെ വിട്ടയക്കാമെന്ന് തീവ്രവാദികള്‍
മോസ്കോ: റഷ്യയില്‍ മോസ്കോ തിയേറ്ററില്‍ ബന്ദികളാക്കി വെച്ചിരിക്കുന്നവരില്‍ 75 വിദേശികളെ വിട്ടയക്കാന്‍ ഒരുക്കമാണെന്ന് ചെച്നിയന്‍ കലാപകാരികള്‍ അറിയിച്ചു.
ബന്ദികളില്‍ അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഡച്ചുകാരും ഓസ്ട്രേലിയക്കാരും ആസ്ട്രിയക്കാരും ജര്‍മന്‍കാരുമുണ്ട്. 30 കുട്ടികളടക്കം മൊത്തം എണ്ണൂറോളം പേരെയാണ് കലാപകാരികള്‍ ബന്ദികളാക്കിവെച്ചിരിക്കുന്നത്.
ഒക്ടോബര്‍ 24 വ്യാഴാഴ്ച രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു യുവതിയെ കലാപകാരികള്‍ വെടിവെച്ച് കൊന്നിരുന്നു. രണ്ട് സ്ത്രീകള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു.
അതിനിടെ പ്രശസ്ത റഷന്‍ ഗായകന്‍ ലോസിഫ് കോബ്സോണ്‍ കലാപകരാരികളുമായി ചര്‍ച്ച നടത്താന്‍ അനൗദ്യോഗിക മധ്യസ്ഥനായി മുന്നോട്ടുവന്നിട്ടുണ്ട്. മൂന്നു തവണ തിയേറ്ററില്‍ കടന്ന് കലാപകാരികളുടെ നേതാവുമായി ചര്‍ച്ച നടത്തിയ കോബ്സണിന്റെ ആവശ്യപ്രകാരം മൂന്ന് കുട്ടികളെ വിട്ടയക്കുകയും ചെയ്തു.
അമ്പതോളം കലാപകാരികളാണ് തിയേറ്ററിലുള്ളത്. ചെച്നിയന്‍ കലാപകാരികളുടെ വിധവകളാണ് തീവ്രവാദികളില്‍ ചിലര്‍. ചെച്നിയയില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നും തങ്ങള്‍ സ്വയം മരിക്കുമെന്നുമാണ് കലാപകാരികളുടെ ഭീഷണി.
അതേ സമയം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍ ബന്ദി പ്രശ്നത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ആവശ്യം അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് സുരക്ഷാ സേനയുടെ മുന്നിലുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രാദി അക്രമങ്ങളിലൊന്നാണ് ഇതെന്ന് പുട്ടിന്‍ പറഞ്ഞു.
അമേരിക്കയുള്‍പ്പെട്ട വിവിധ ലോകരാജ്യങ്ങള്‍ ബന്ദി പ്രശ്നത്തില്‍ റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.