35 സ്കൂളുകള്‍ എയിഡഡാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി
കൊച്ചി: കേന്ദ്ര പദ്ധതി അനുസരിച്ച് മലബാറില്‍ തുടങ്ങിയ 35 സ്കൂളുകളെ എയിഡഡായി കണക്കാക്കി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി രാഷ്ട്രീയ പ്രേരിതമായി നടത്തിയതാണ് ഈ നടപടി എന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. സ്കൂളുകളില്‍ ഭൂരിപക്ഷവും മലപ്പുറം ജില്ലയിലാണ്. മദ്രസ്സകളോട് അനുബന്ധിച്ചുള്ളതായിരുന്നു എല്ലാ സ്കൂളുകളും.
എയിഡഡ് സ്കൂള്‍ ആക്കിയതിനാല്‍ അധ്യാപകര്‍ക്കും മറ്റും ശമ്പളം നല്‍കാന്‍ ഇക്കഴിഞ്ഞ ജനവരി 16ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും സ്വേച്ഛാപരവും ദുരുപദിഷ്ടവുമാണെന്ന് ജസ്റിസ് കെ.എസ്.രാധാകൃഷ്ണനും ജസ്റീസ് കെ.പത്മനാഭന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
ഈ സ്കൂളുകളില്‍ അദ്ധ്യാപകരുള്‍പ്പടെ ജീവനക്കാരായി 238 പേരുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതിന് പ്രതിവര്‍ഷം 1.19 കോടി രൂപ സര്‍ക്കാറിന് അധികം ചെലവാകും. സര്‍ക്കാര്‍ നടപടി പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പൊതുഖജനാവില്‍ നിന്നുള്ള പണം സര്‍ക്കാരിന് തന്നിഷ്ടംപോലെ ചെലവഴിക്കാനുള്ളതല്ലെന്ന് ഡിവിഷന്‍ ബഞ്ച് എടുത്തു പറഞ്ഞു.
മലപ്പുറം ജില്ലയില്‍ നെല്ലിശ്ശേരിയിലെ എയിഡഡ് ജൂനിയര്‍ ബേസിക് സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് എം.കെ.ഹമീദും മറ്റുമാണ് സര്‍ക്കാര്‍ നടപടികളുടെ സാധുതയെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ നല്‍കിയത്.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന നടപടി റദ്ദാക്കാനാണ് കേസില്‍ ആവശ്യപ്പെട്ടത്. കേസിലെ വസ്തുതകള്‍ വിലയിരുത്തിക്കൊണ്ട് ബാഹ്യപ്രേരണകള്‍ക്ക് വിധേയമായതാണ് ജനവരി 16-ലെ സര്‍ക്കാര്‍ ഉത്തരവെന്നും അത് സ്വേച്ഛാപരവുമാണെന്നും കോടതി കുറ്റപ്പെടുത്തി. സ്കൂളുകള്‍ സ്ഥാപിച്ചിട്ടുള്ള പദ്ധതി അനുസരിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഈ സ്കൂളുകളില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്കൂള്‍ മാനേജ്മെന്റ് തന്നെയാണ് ശമ്പളം നല്‍കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തിയശേഷം അവ സന്നദ്ധസംഘടനകളെ തന്നെ കേന്ദ്രസര്‍ക്കാര്‍ ഏല്‍പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.