ഗവര്‍ണറുടെ മരണം: വിവാദം ശക്തം
തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന് മെഡിക്കല്‍ കോളജില്‍ നടത്തിയ ചികിത്സ സംബന്ധിച്ച് വിവാദം രൂക്ഷമായി. ഗവര്‍ണര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് വീഴ്ച വന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫിബ്രവരി 18ന് ചെറിയ വയറുവേദനയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ഗവര്‍ണറുടെ അസുഖം മൂര്‍ഛിക്കുന്നതില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വരുത്തിയ പിഴവ് കാരണമായിട്ടുണ്ടെന്നാണ് ആരോപണം. അന്ന് തന്നെ രോഗമെന്താണെന്ന് ശരിയായി നിര്‍ണിയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയില്ലായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജിലെ തന്നെ ചില ഡോക്ടര്‍മാര്‍ പറയുന്നത്.
ഫിബ്രവരി 18ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗവര്‍ണറുടെ വയര്‍ സ്കാന്‍ ചെയ്തിരുന്നു. അന്ന് അസുഖമൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടര്‍ അദ്ദേഹത്തിന് മരുന്നുകള്‍ കുറിച്ചുനല്‍കി. എന്നാല്‍ ഡോക്ടര്‍ പറഞ്ഞതു പ്രകാരം അസുഖമൊന്നുമില്ലെന്ന് കരുതി കട്ടിയുള്ള ആഹാരങ്ങള്‍ കഴിച്ചത് വയറുവേദന കൂടാന്‍ കാരണമായി.
പിറ്റേ ദിവസം നടത്തിയ ശസ്ത്രക്രിയയിലും പാളിച്ച പറ്റിയെന്ന് ആരോപണമുണ്ട്. പ്രധാന ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോള്‍ ആന്തരികാവയങ്ങള്‍ വൃത്തിയാക്കേണ്ടതാണ്. അതുചെയ്തില്ലെന്നാണ് ആരോപണം. ശസ്ത്രക്രിയയ്ക്കായി ഗവര്‍ണറുടെ വയര്‍ കീറിയപ്പോള്‍ ഒരു ലിറ്ററോളം ഓറഞ്ചു നീരും മറ്റു ദ്രാവകങ്ങളും കണ്ടത് ആന്തരികാവയവങ്ങള്‍ വൃത്തിയാക്കാത്തതു മൂലമാണ്. ആമാശയത്തില്‍ കണ്ട ദ്രാവകം ശ്വാസകോശത്തില്‍ കുടുങ്ങിയാണ് ഗവര്‍ണര്‍ക്ക് ആസ്പിറേഷന്‍ ന്യൂമോണിയ ബാധിച്ചതത്രെ.
ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടര്‍മാര്‍ ബന്ധുക്കളുടെ അനുവാദം വാങ്ങിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഗവര്‍ണറുടെ സെക്രട്ടറി കുരുവിള ജോണാണ് ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടത്.
ഗവര്‍ണറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മരണം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.