Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

ഷാര്‍ജ: ഒമാന്‍, ഇറാന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ ഒരു മലയാളിയും ഒരു മംഗലാപുരം സ്വദേശിയുമടക്കം28 പേര്‍ മരിച്ചു.

നാല് മലയാളികളടക്കം 24 പേരെ കാണാതാവുകയും ട്ടേറെപ്പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഒമാനിലെ റൂവിയില്‍ ആയുധ നിര്‍മ്മാണ ശാലയിലെ ജോലിക്കാരനായ മമ്മിയൂര്‍ സ്വദേശി ഉദയനാണ് മരിച്ച മലയാളി. മംഗലാപുരത്തുനിന്നുള്ള പ്രകാശ്‌ ആണ്‌ ഒമാനില്‍ മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍. ഇവരുടേത് കൂടാതെ 7 മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട്‌ തളി സ്വദേശി സജിത്‌കുമാര്‍, പട്ടാന്പി സ്വദേശി അനില്‍, വടക്കന്‍ പറവൂരിലുള്ള മുഹമ്മദാലി, എറണാകുളം സ്വദേശി ബിനു എന്നിവരാണ്‌ കാണാതായ മലയാളികള്‍. ഇവരെക്കുറിച്ച്‌ ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ലെന്ന്‌ മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും അറിയിച്ചു.

മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ്‌ ഗോണു എന്നു പേരിട്ട ചുഴലിക്കൊടുങ്കാറ്റ്‌ ഒമാനിലും അയല്‍ രാജ്യമായ ഇറാനിലും ആഞ്ഞടിച്ചത്‌. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അത്യപൂര്‍വമായിമാത്രമാണ് ചുഴലിക്കാറ്റുണ്ടാകുന്നത്.

എന്‍ജിന്‍ എന്‍ജിനീയറിങ്‌ കമ്പനിയില്‍ ജോലിയെടുത്തുവന്നവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ആന്ധ്ര സ്വദേശി ധര്‍മരാജന്‍, മുംബൈ സ്വദേശി മുഹമ്മദ്‌ അബ്ദുള്‍ റഹീം എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആന്ധ്രയില്‍ നിന്നുതന്നെയുള്ള ശ്രീനു, സാമി എന്നിവരെ തിരഞ്ഞുവരുന്നു. ഒരു പഞ്ചാബ്‌ സ്വദേശിയെയും കാണാതായിട്ടുണ്ട്‌.

വാദിഹതാത്‌ എന്ന സ്ഥലത്തെ ഒരു ലേബര്‍ ക്യാന്പ് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോയെന്നും ഇവിടെ താമസിച്ചിരുന്ന മലയാളികളാവാം അപകടത്തില്‍ പെട്ടതെന്നും നോര്‍ക്ക സെല്‍ അധികൃതര്‍ അറിയിച്ചു.

ഏകദേശം നാലുലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിയെടുക്കുന്ന ഒമാനില്‍ മലയാളികളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‌ ഒമാനിലെയും സമീപത്തെ അറബ്‌ രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികളും സാമൂഹിക-സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ടുവരികയാണെന്ന്‌ മന്ത്രി അഹമ്മദ്‌ പറഞ്ഞു.

ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന്‌ ഇറാനില്‍നിന്ന്‌ 40,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇറാന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്‌. ഇറാനില്‍ മൂന്നുപേര്‍ മരിച്ചതായാണ്‌ വിവരം.

ഗോണുവിന്‌ ഒരു കൊടുങ്കാറ്റിന്റെ ശക്തി ഇപ്പോള്‍ ഇല്ല എന്നും ഉഷ്ണമേഖലാപ്രദേശത്ത്‌ സാധാരണ കാണുന്ന ശക്തമായ കാറ്റിന്റെ വേഗമേ ഇപ്പോള്‍ അതിനുള്ളൂ എന്നും അമേരിക്കന്‍ സേനയുടെ സംയുക്ത കൊടുങ്കാറ്റ്‌ മുന്നറിയിപ്പ്‌ കേന്ദ്രം വ്യക്തമാക്കി.

ഇറാന്റെ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കാറ്റ്‌ കടലില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇറാന്റെ എണ്ണ ഉത്‌പാദനകേന്ദ്രങ്ങളില്‍ നാശം സൃഷ്ടിക്കാന്‍ ഇടയില്ലെന്നും അമേരിക്കന്‍ സൈനിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാന്റെ തീരത്തിനടുത്തെത്തും മുമ്പ്‌ അതിന്‌ മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നു. തീരത്ത്‌ അടുക്കുമ്പോഴേക്കും വേഗം കുറഞ്ഞു. 1977ന്‌ ശേഷം ഒമാന്‍ തീരത്ത്‌ വന്നെത്തിയ ആദ്യത്തെ ശക്തമായ കൊടുങ്കാറ്റാണ്‌ ഗോണു.

കാറ്റിന്റെ ഒരു രണ്ടാം വരവ്‌ തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അതിന്റെ മുന്നോടിയായിട്ടുള്ള ശക്തമായ മഴ വ്യാഴാഴ്ച വൈകുന്നേരത്തോടെ തുടങ്ങിക്കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട്‌ രക്ഷാസങ്കേതങ്ങള്‍ വിട്ടുപോകരുതെന്ന്‌ ഇറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ചഹ്ബഹര്‍, കൊണാറക്‌ എന്നീ തുറമുഖ പട്ടണങ്ങളിലെ നിരവധി പഴയ കെട്ടിടങ്ങള്‍ കാറ്റിലും മഴയിലും തകര്‍ന്നിട്ടുണ്ടെന്ന്‌ സിസ്റ്റന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ഗവര്‍ണര്‍ ഹബീബുള്ള ദെഹ്‌മോര്‍ഡഹ്‌ പറഞ്ഞു.

ഗോണു ഇറാന്‍ തീരത്തേക്ക്‌ നീങ്ങിയതോടെ ഒമാനിലെ ഭീഷണി കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. എങ്കിലും ഒമാനിലെ തുറമുഖങ്ങളൊന്നും തന്നെ തുറന്നിട്ടില്ല.

മസ്കറ്റ്‌ എയര്‍പോര്‍ട്ടില്‍നിന്ന്‌ വ്യോമഗതാഗതം പുനരാരംഭിച്ചിട്ടില്ല. എന്നാല്‍, വിമാനത്താവളം തുറക്കുകയാണെങ്കില്‍ വെള്ളിയാഴ്ച രാവിലെ ഇവിടെനിന്ന്‌ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ ഒമാന്‍ എയര്‍ മേധാവി സിയാദ്‌ ബിന്‍ കരീം അല്‍-ഹിര്‍മി അറിയിച്ചു.

ചില തീരപ്രദേശങ്ങളില്‍ തിരമാലകള്‍ അടിച്ചു കയറിയതൊഴിച്ചാല്‍ യു.എ.ഇ.യില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ചിലയിടങ്ങളില്‍ നിന്ന്‌ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+