Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

തിരുവനന്തപുരം: മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളും പാര്‍ട്ടി ഓഫിസുകള്‍ക്ക് പട്ടയം നല്‍കിയതും സംബന്ധിച്ച് മുന്നണിയില്‍ സംഘട്ടനം രൂക്ഷമാകുന്നതിനിടെ സിപിഎമ്മും ഭൂമികയ്യേറ്റ വിവാദത്തിലേയ്ക്ക് .

തിരുവനന്തപുരത്തെ എ.കെ.ജി പഠന, ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചതിന്‍റെ രേഖകളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം പുകയുന്നത്.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന എ.കെ.ജി. പഠന, ഗവേഷണ കേന്ദ്രത്തിന്‌ ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഫയല്‍ സംസ്ഥാന ആര്‍ക്കൈവ്‌സിന്‌ കൈമാറിയെന്ന്‌ സര്‍ക്കാറും എന്നാല്‍ ഇതുസംബന്ധിച്ച ഫയല്‍ ലഭിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റില്‍ത്തന്നെ ഉണ്ടാകുമെന്നും ആര്‍ക്കൈവ്‌സ്‌ ഡയറക്ടറും അറിയിച്ചതോടെയാണ് ഭൂമികയ്യേറ്റത്തിന്‍റെ കരിനിഴല്‍ വീണ്ടും സിപിഎമ്മിന് മുകളില്‍ പതിയുന്നത്.

സിപിഎം ആസ്ഥാനത്തിനെതിരെ നേരത്തേതന്നെ ഭൂമികയ്യേറ്റ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ഉറപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള ഫയല്‍ കാണാതായിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ഫയലിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവ്‌ ജോസഫ്‌ എം. പുതുശ്ശേരി എംഎല്‍എ യ്ക്കാണ്‌ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നും പരസ്പരം ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുപടി കിട്ടിയത്‌.

റവന്യൂ വകുപ്പ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. രഘുവിനാണ്‌ എംഎല്‍എ ആദ്യം കത്ത്‌ നല്‍കിയത്‌. എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിനുവേണ്ടി സ്ഥലം നല്‍കി പുറപ്പെടുവിച്ച 20-8-1977 ലെ ജി.ഒ. (എം.എസ്‌.)-1172/77 നന്പര്‍ ഉത്തരവ്‌ ഉള്‍ക്കൊള്ളുന്ന തീര്‍പ്പുഫയല്‍ ആര്‍ക്കൈവ്‌സ്‌ വകുപ്പിന്‌ കൈമാറിയെന്നാണ്‌ സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്‌ സെക്ഷന്‍ അറിയിച്ചത്‌. ആ വകുപ്പുമായി ബന്ധപ്പെടണമെന്ന് കാണിച്ച് എംഎല്‍എയ്ക്ക് കത്ത് ലഭിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന്‌ പുരാരേഖാ വകുപ്പ്‌ ഡയറക്ടര്‍ക്ക്‌ അദ്ദേഹം കത്ത്‌ നല്‍കി. എന്നാല്‍ മേല്‍സൂചിപ്പിച്ച നന്പര്‍ പ്രകാരമുള്ള ഉത്തരവടങ്ങുന്ന തീര്‍പ്പുഫയല്‍ സെക്രട്ടേറിയറ്റില്‍ നിന്ന്‌ ആര്‍ക്കൈവ്‌സിന്‌ കെമാറിയിട്ടില്ലെന്നാണ്‌ ഡയറക്ടര്‍ മറുപടി നല്‍കിയത്. ഇത്‌ സെക്രട്ടേറിയറ്റില്‍ത്തന്നെ കാണാനാണ്‌ സാധ്യതയെന്നും ഡയറക്ടര്‍ അറിയിച്ചു.

1171/77- നമ്പര്‍ ഫയലിന്‌ പിന്നാലെ 1174-നന്പര്‍ ഫയലാണ്‌ ആര്‍ക്കൈവ്‌സില്‍ ലഭിച്ചതായി കാണുന്നത്‌. തീര്‍പ്പുഫയലുകള്‍ അയയ്ക്കുന്ന ലിസ്റ്റില്‍ തെറ്റായി 1172 എന്ന്‌ രേഖപ്പെടുത്തിയതാണ്‌ ഫയല്‍ ആര്‍ക്കൈവ്‌സിന്‌ കൈമാറിയതായി ധരിക്കാനിടയാക്കിയത്‌. ലിസ്റ്റില്‍ 1172 എന്ന നമ്പറിന്‌ നേരെ എഴുതിയിരിക്കുന്ന വിഷയം 1174- നമ്പറിന്റേതാണെന്നും മറുപടിയില്‍ പറയുന്നു.

വകുപ്പുകള്‍ പരസ്പരം പഴിചാരുന്നതിനിടെ, ഏറെ പ്രധാനപ്പെട്ട ഈ വിഷയം സംബന്ധിച്ച ഫയല്‍ അധികൃതര്‍ മുക്കിയതായിരിക്കാമെന്ന്‌ ജോസഫ്‌ എം. പുതുശ്ശേരി കുറ്റപ്പെടുത്തി.

എകെജി സെന്ററിനായി ഭൂമി കയ്യേറിയതായി 91-96 ലെ യുഡിഎഫ്‌ മന്ത്രിസഭയുടെ കാലത്ത്‌ കണ്ടെത്തിയിരുന്നുവെന്ന്‌ അതിനിടെ അന്നത്തെ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ സ്ഥിരീകരിച്ചു. എ.കെ ആന്റണി മന്ത്രിസഭയുടെ കാലത്ത്‌ 1978 ലാണ്‌ എകെജി പഠന ഗവേഷണകേന്ദ്രത്തിനുവേണ്ടി സിപിഎമ്മിന്‌ 34 സെന്റ്‌ സ്ഥലം നല്‍കിയത്‌.

എന്നാല്‍, സര്‍വകലാശാലയുടെ വക അധികഭൂമി സിപിഎം സെന്ററിനായി കയ്യേറി എന്ന ആരോപണം പിന്നീട്‌ നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

കോണ്‍ഗ്രസ്‌ നേതാവ്‌ പി.ടി തോമസ്‌ സഭയില്‍ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഇ.ടി മുഹമ്മദ്‌ ബഷീര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. സ്ഥലം അളന്നു തിരിച്ചതിനെ തുടര്‍ന്ന്‌ എട്ടര സെന്റ്‌ അധികമുണ്ടെന്ന നിഗമനത്തിലാണ്‌ അന്ന്‌ എത്തിയത്‌.

എന്നാല്‍, സമീപകാലത്ത്‌ വിവാദം ഉയര്‍ന്നപ്പോള്‍ കയ്യേറ്റ ആരോപണം സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഭൂമി നല്‍കാന്‍ വച്ച വ്യവസ്ഥകള്‍ അടങ്ങുന്ന ഫയല്‍ കാണുന്നില്ലെന്ന വിവരം പുറത്തുവന്നത്‌.

ആന്റണി സര്‍ക്കാരില്‍നിന്ന്‌ പാര്‍ട്ടിക്ക്‌ ഭൂമി നല്‍കിയത്‌ പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു. അവ ലംഘിച്ചാണ് പാര്‍ട്ടി ആസ്ഥാനം പണിതുയര്‍ത്തിയതെന്നും പിന്നീട്‌ സര്‍വകലാശാലയുടെ ഭൂമി കൂടി പാര്‍ട്ടി കൈവശപ്പെടുത്തിയെന്നുമുള്ള ആരോപണമാണ്‌ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.

അളന്നുതിരിച്ചപ്പോള്‍ അധികഭൂമി കണ്ടെത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ വിദ്യാഭ്യാസവകുപ്പിന്റെ പക്കലാണ്‌ എന്നാണ്‌ സൂചന. സമീപകാലത്ത്‌ വിവാദം ഉയര്‍ന്നപ്പോള്‍ സംശയം ഒഴിവാക്കാന്‍ വീണ്ടും അളക്കണമെന്ന് പ്രതിപക്ഷം പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും പാര്‍ട്ടി അതു തള്ളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+