കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
കൊച്ചി. ഗതാഗതക്കുരുക്കില്‍ പെട്ട് ഗതികെട്ട ജനത്തിനു മുമ്പില്‍ പൊതുമരമാത്ത് മന്ത്രി കുരുവിള വന്നത് അപ്രതീക്ഷിതമായാണ്. മന്ത്രിയെ പുളിച്ച തെറി വിളിച്ച് ജനം വരവേറ്റു. കൂക്കുവിളിയും പച്ചത്തെറിയും കേട്ട് മന്ത്രി കുരുവിള നടുറോഡില്‍ നിന്നു വിയര്‍ത്തു. പൊതുജനം സഞ്ചരിക്കുന്ന വഴിയിലൂടെ തന്നെ കൊണ്ടു വന്ന എഞ്ചിനീയറോട് തട്ടിക്കയറിയാണ് മന്ത്രി കലിയടക്കിയത്.
വെണ്ടുരുത്തിപ്പാലത്തിലെ കുഴി കാണാനാണ് കുരുവിള മന്ത്രി എത്തിയത്. അപ്രതീക്ഷിതമായി കൈയില്‍ കിട്ടിയ മന്ത്രിയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാത്ത സ്വീകരണമാണ് പ്രജകള്‍ നല്‍കിയത്.
തകര്‍ന്ന റോഡില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. നാലു കിലോമീറ്റര്‍ ദൂരത്തില്‍ ആംബുലന്‍സ് അടക്കമുളള വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതിനിടയിലേയ്ക്കായിരുന്നു മന്ത്രിയുടെ എഴുന്നെളളത്ത്. തങ്ങളെ തടഞ്ഞ് മന്ത്രിക്ക് വഴിയൊരുക്കിയത് കാത്തുകിടന്ന ജനത്തെ രോഷാകുലരാക്കി.
തേവര ജംഗ്ഷന്‍ മുതല്‍ സിഫ്റ്റ് ജംഗ്ഷന്‍ വരെ മണിക്കൂറുകളോളം കുരുങ്ങിക്കിടന്ന ജനമാണ് മന്ത്രിയെ അസഭ്യവര്‍ഷത്തില്‍ കുളിപ്പിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. എറണാകുളം ഗസ്റ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തിയ ഉടനെ റോഡിലെ കുഴി നേരിട്ടു കാണാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു. തേവര ജംഗ്ഷനില്‍ നിന്നും കോളജ് റോഡുവഴി ദേശീയപാതയിലൂടെ വെണ്ടുരുത്തിപ്പാലം സന്ദര്‍ശിക്കാന്‍ മന്ത്രി വരുമ്പോള്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും ഉള്‍പ്പെടെ വന്‍ വാഹനവ്യൂഹം റോഡില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു.
തെറിവിളി കേട്ട് വിളറിയ മന്ത്രി രോഷം തീര്‍ത്തത് എഞ്ചിനീയറോടാണ്. തേവരയില്‍ നിന്നും നേരെ വെണ്ടുരുത്തിയിലേക്ക് തന്നെ കൊണ്ടുവരാത്തതിലായിരുന്നു കുരുവിളയ്ക്ക് അരിശം. മന്ത്രിയുടെ അരിശം മൂത്തപ്പോള്‍ എഞ്ചിനീയര്‍ സോറി പറഞ്ഞ് തടിതപ്പി.
ജനത്തിന്റെ തെറിവിളിക്കിടയില്‍ ഒരു റോഡു റോളറില്‍ കയറി നിന്ന് മന്ത്രി ഫോട്ടോയ്ക്ക് പോസു ചെയ്യുകയും ചെയ്തു. അവിടെ നിന്നും നേരെ കുരുവിള പോയത് കോട്ടയത്തേയ്ക്ക്.
കോട്ടയത്തായിരുന്നു മന്ത്രിയുടെ അടുത്ത പ്രകടനം. കോടിമതയില്‍ റോഡു റോളറില്‍ ഏതാനും വാര സഞ്ചരിച്ച് റോഡു കുഴിയടയ്ക്കലിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ റോഡുകളിലെ മുഴുവന്‍ കുഴികളും പത്തുദിവസത്തിനകം അടയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.
വന്‍കുഴികള്‍ പത്തു ദിവസത്തിനകവും ചെറുകുഴികള്‍ ഇരുപതു ദിവസത്തിനകവും അടയ്ക്കുമെന്ന് ഒപ്പമുണ്ടായിരുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ മന്ത്രിയുടെ വാക്കുകള്‍ ഭേദഗതി ചെയ്തു.