യുഎസില്‍ നിന്നും കൊച്ചിയിലേയ്‌ക്ക് സ്‌നേഹപൂര്‍വ്വം!
കൊച്ചി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്ക വളരെ സ്‌നേഹപൂര്‍വ്വം കൊച്ചിയ്‌ക്കായി കടല്‍ മാര്‍ഗ്ഗം ഒരു സമ്മാനം അയച്ചു.
ഇത് തല്‍ക്കാലം തള്ളാനും കൊളളാനം കഴിയാതെ അധികൃതര്‍ പരിശോധനകളും പ്രസ്‌താവനകളുമായി അക്ഷരാര്‍ത്ഥത്തില്‍ അധികൃതര്‍ കുഴങ്ങുകയാണെന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല.
നിരോധിയ്‌ക്കപ്പെട്ടതും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ അടങ്ങിയതുമായി 65 ടണ്‍ മാലിന്യങ്ങളാണ് മൂന്നു കണ്ടെയ്‌നറുകളിലാണ് ന്യൂയോര്‍ക്കില്‍ നിന്നും കപ്പല്‍മാര്‍ഗ്ഗം കൊച്ചി തീരത്ത് എത്തിയത്. ഉപയോഗശൂന്യമായ കടലാസ് എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഗണ്യമായ ഭഗം നഗരഖരമാലിന്യമാണെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
കൊച്ചിന്‍ കടലാസ് എന്ന് കടലാസ് നിര്‍മ്മാണകമ്പനിയ്‌ക്കുവേണ്ടിയാണത്രേ മാലിന്യങ്ങള്‍ കൊച്ചിയിലെത്തിയിരിക്കുന്നത്. ഒരു ടണ്ണിന് 130 ഡോളര്‍ എന്ന നിരക്കില്‍ കൊച്ചിയിലെ കമ്പനി വിലയ്‌ക്കുവാങ്ങി എന്നാണ് രേഖയെങ്കിലും മാലിന്യത്തിന് പമം ഇങ്ങോട്ട് കിട്ടിയിട്ടുണ്ടാവാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്.
ഈ സ്ഥാപനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതി പറഞ്ഞത്. സംഗതി തെളിഞ്ഞാല്‍ ഇവരുടെ ചെലവില്‍ത്തന്നെ കണ്ടെയ്‌നറുകള്‍ തിരിച്ചയയ്‌ക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
തുറമുഖത്തുനിന്നും കൊണ്ടുവന്ന് പേട്ട വെയര്‍ഹൗസിലാണ് കണ്ടെയ്‌നറുകള്‍ സൂക്ഷിച്ചിരുന്നത്. നാല് മണൂക്കൂറെടുത്താണ് വ്യാഴാഴ്‌ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കണ്ടെയ്‌നറുകള്‍ പരിശോധിച്ചത്. കസ്‌റ്റംസാണ് കണ്ടെയ്‌നറുകളില്‍ ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്‌തക്കളുള്‍പ്പെടെ മാലിന്യങ്ങളാണ് ഉള്ളതെന്ന് ബോര്‍ഡിന് സൂചന നല്‍കിയത്.
പരിശോധനയ്‌ക്കുശേഷം ഇവ തിരച്ചയക്ക്‌കാനും ഉപയോഗശൂന്യമായ കടലാസ് എന്ന പേരില്‍ മാലിന്യം ഇറക്കുമതി ചെയ്‌ത കമ്പനിയ്‌ക്കെതിരെ നടപടിയെടുക്കാനും കസ്റ്റംസിനോട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്‌ത സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തെഴുതുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
ഖരമാലിന്യങ്ങള്‍ കൊച്ചിയിലെത്തിയതായി വാര്‍ത്തവന്നതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഖരമാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമല്ല ഇന്ത്യയെന്ന് കേന്ദ്രം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇക്കാര്യം ഉന്നതതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസ് വ്യക്തമാക്കിയിട്ടുണ്ട്.
2006ല്‍ അമേരിക്കയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമായി 12 കണ്ടെയ്‌നറുകല്‍ ഇന്ത്യയിലെത്തിയിരുന്നു. പിന്നീട് ഇവ തിരിച്ചയക്കുകയും ചെയ്‌തിരുന്നു.