ജയ്‌പൂര്‍ സ്‌ഫോടനം: സൂത്രധാരന്റെ രേഖാചിത്രം പുറത്തുവിട്ടു
ജയ്‌പൂര്‍: അറുപത്തിമൂന്നു മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയ്‌ക്ക് നേതൃത്വം നല്‍കിയതെന്ന് കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഘത്തില്‍ ഒരു സ്‌ത്രീയുമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
ബോംബുകള്‍ സ്ഥാപിക്കുന്നതിനായി സൈക്കിളുകള്‍ വാങ്ങിയ ഇരുപത്തിയഞ്ച് വയസ്സു തോന്നിയ്‌ക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് തയ്യാറാക്കിയത്. സൈക്കിളുകള്‍ വിറ്റ കടക്കാരനില്‍ നിന്നാണ് ഇതിനുവേണ്ട വിവരങ്ങല്‍ ലഭിച്ചത്.
അപകടത്തില്‍ പരുക്കേറ്റ ഒരു റിക്ഷാക്കാരന്റെ മൊഴിയില്‍ നിന്നാണ് സ്‌ഫോടനം നടത്തിയ സംഘത്തില്‍ ഒരു സ്‌ത്രീയും ഉണ്ടായിരുന്നുവെന്നുള്ള സൂചന നല്‍കിയത്. സ്‌ഫോടനം നടന്ന ഹവാമഹല്‍ ഭാഗത്തേയ്‌ക്ക് പുതിയ സൈക്കിള്‍ കൊണ്ടുപോകന്‍ സംഭവത്തിന് 45 മിനിറ്റ് മമ്പ് മീന എന്ന സ്‌ത്രീ തന്നെ സമീപിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്.
സ്‌ഫോടനം നടത്താന്‍ തനിയ്‌ക്കു മീന ഒരു ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്നു ഇയാള്‍ പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ഒരു ചാനലും റിപ്പോര്‍ട്ട് ചെയ്‌തു.
ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി)യാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായ സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായ യാത്രാരേഖകളും വിലാസവുമായി യാത്രചെയ്യാനെത്തിയ 32 പേരെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ റയില്‍വേസ്‌റ്റേഷനില്‍ തടഞ്ഞുവച്ചിട്ടുണ്ട്.
ജയ്‌പൂരിലെ സ്‌ഫോടനങ്ങള്‍ക്ക് 2007ല്‍ ഉത്തര്‍പ്രദേശിലെ കോടതി വളപ്പില്‍ ഹുജി നടത്തിയ സ്‌ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ജയ്‌പൂര്‍ സ്‌ഫോടനങ്ങള്‍ക്കും 2007 ഓഗസ്‌റ്റില്‍ നടന്ന ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ക്കും ബോംബ് നിര്‍മ്മിച്ചത് ഹുജിയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധരാണെന്നും ഒരേ രീതിയിലാണ് രണ്ടിടത്തെയും സ്‌ഫോടക വസ്‌തുക്കള്‍ നിര്‍മ്മിച്ചതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഹൈദരാബാദിലും രാജസ്ഥാനിലും ഉപയോഗിച്ച സ്‌ഫോടവസ്‌തുക്കള്‍ക്ക് സാമ്യമുണ്ടെന്നാണ് രാജസ്ഥാന്‍ പൊലീസില്‍ നിന്നും ലഭിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നതെന്ന് എഡിജിപി എ.കെ ഖാന്‍ അറിയിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും വ്യാഴാഴ്‌ച ജയ്‌പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംങ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ച 63 പേരില്‍ 44 പേരെമാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളു. പരുക്കേറ്റ 216പേരില്‍ നൂറിലധികം പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍