സാക്ഷി പറയാനെത്തുന്നവനെ കൊല്ലുമെന്ന് ലീഗ് നേതാവ്
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തിനിടെ മര്‍ദ്ദനമേറ്റ് അധ്യാപകന്‍ മരിച്ച കേസില്‍ ആരെങ്കിലും കള്ളസാക്ഷി പറയാനെത്തിയാല്‍ അവരെ വധിയ്‌ക്കുമെന്ന് മുസ്ലീം ലീഗ് നേതാവിന്റെ ഭീഷണി.
മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം കെ.പി ബഷീറാണ് ഏറെ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കാവുന്ന പ്രസ്‌താവന നടത്തിയത്.
എം.കെ മുനീര്‍ നയിച്ച സമരയാത്രയ്‌ക്ക് എടവണ്ണയില്‍ ഈ മാസം 20ന് നല്‌കിയ സ്വീകരണ വേദിയിലായിരുന്നു ബഷീര്‍ പരസ്യമായി ഭീഷണി മുഴക്കിയത്. ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഇ. അഹമ്മദ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ സമദ് സമദാനി, സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍ എന്നിവര്‍ ബഷീറിന്റെ പ്രസംഗ സമയത്ത് വേദിയിലുണ്ടായിരുന്നു. എന്നാല്‍ നേതാക്കന്മാര്‍ ആരും ബഷീറിനെ പ്രസ്‌താവനയില്‍ നിന്നും പിന്തിരിപ്പിയ്‌ക്കാന്‍ ശ്രമം നടത്തിയിരുന്നില്ല.
ഞങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ആരെങ്കിലും കള്ളസാക്ഷി പറയാനെത്തിയാല്‍ അവര്‍ കോടതിയില്‍ നിന്നിറങ്ങുന്നതിന് മുമ്പ് വധിയ്‌ക്കപ്പെടുമെന്നായിരുന്നു ബഷീറിന്റെ ഭീഷണി.
അന്വേഷണം പുരോഗമിയ്‌ക്കുന്ന കേസില്‍ സാക്ഷികളെ വധിയ്‌ക്കുമെന്ന ഭീഷണി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്‌ക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ജൂലൈ 19ന് കീഴ്‌ച്ചേരിയിലെ ഒരു സ്‌കൂളില്‍ നടന്ന ക്ലസ്‌റ്റര്‍ യോഗത്തിനിടെയാണ് വാലില്ലാപ്പുഴ എഎംഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ് അഗസ്റ്റിന്‍ മരിച്ചത്.
പാഠപുസ്‌തക സമരവുമായി ബന്ധപ്പെട്ട് ലീഗ് അണികള്‍ ക്ലസ്റ്റര്‍ യോഗം തടയാനെത്തിയപ്പോഴുണ്ടായ അക്രമത്തിനിടെയാണ് ജയിംസ് അഗസ്‌റ്റിന് ജീവന്‍ നഷ്ടപ്പെട്ടത്.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചെവിയ്‌ക്ക് പിന്നിലേറ്റ ആഘാതമാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. രാഷ്ട്രീയമായി ലീഗിന് ഏറെ തിരിച്ചടിയുണ്ടാക്കിയ സംഭവമായിരുന്നു ഇത്.












Click it and Unblock the Notifications