യെദ്യൂരപ്പയ്ക്കുവേണ്ടി ശോഭ കരന്തലജെ രാജിവച്ചു
രാജി വേദനാജനകമാണെന്നും ശോഭ പാര്‍ട്ടിക്കുവേണ്ടി അനുഷ്ഠിക്കുന്ന ത്യാഗമാണതെന്നും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്‌തയായ മന്ത്രിയായിരുന്നു അവര്‍.
തിങ്കളാഴ്ച വൈകീട്ട് യെദ്യൂരപ്പക്കു നല്‍കിയ രാജിക്കത്ത് വൈകാതെ അദ്ദേഹം രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് കൈമാറി. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. വിമതര്‍ക്കുവഴങ്ങി വി.പി.ബാലിഗറെ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് ശോഭയോട് രാജി ആവശ്യപ്പെടേണ്ടിവന്നത്.
മന്ത്രിയെന്ന നിലയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചെന്നും രാഷ്ട്രീയം വിടില്ലെന്നും ഇത് വെല്ലുവിളിയായി എടുക്കുകയാണെന്നും മന്ത്രിസഭയിലെ രാജിക്കുശേഷം വീട്ടില്‍നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണത്തിലിരുന്നകാലയളവില്‍ ഒരു അഴിമതിക്കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്തതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
യശ്വന്തപുരത്തെ എംഎല്‍എയാണ് ശോഭ. ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ത്തന്നെ മന്ത്രിസ്ഥാനം ലഭിച്ചു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ ശോഭ ഇടപെടുന്നുവെന്ന് വിമതര്‍ ആരോപിച്ചിരുന്നു.
ഇതിനിടെ യെദ്യൂരപ്പ തിങ്കളാഴ്‌ച സ്‌പീക്കര്‍ ജഗദീഷ് ഷെട്ടാറെ കണ്ടു ചര്‍ച്ച നടത്തി. വിമതര്‍ സമവായ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയയാളാണ് ഷെട്ടാര്‍. ഷെട്ടാറുടെ വസതിയിലായിരുന്നു ചര്‍ച്ച. സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നു വെന്നും ഷെട്ടാറെ മന്ത്രിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
മന്ത്രിസ്ഥാനം ഒഴിഞ്ഞ ശോഭ കരന്തലജെയ്‌ക്ക് മറ്റേതെങ്കിലും പ്രമുഖസ്ഥാനം നല്‍കും. മൂന്നുമാസത്തിനകം ഡി.വി സദാനന്ദ ഗൗഡ ബിജെപി. സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോള്‍ ശോഭയെ ആ സ്ഥാനത്തേക്കു നിര്‍ദേശിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിമതര്‍ എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം.